സൗമ്യക്ക് വേണ്ടി ആളൂരെത്തുന്നു; പിണറായിയിലെ കൊലപാതക കേസില്‍ സൗമ്യയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍; കിഷോറിന്റെ മൊഴി നിര്‍ണായകമാകും

തലശേരി:പിണറായിയില്‍ മാതാപിതാക്കളേയും മകളേയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ ഭര്‍ത്താവിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടയില്‍ സൗമ്യക്ക് വേണ്ടി ഹാജരാകാന്‍ മുംബൈയില്‍ നിന്നും അഡ്വ. ബിജു ആന്‍റണി ആളൂര്‍ തലശേരിയിലെത്തുമെന്ന റിപ്പോര്‍ട്ടും പുറത്തു വന്നു. സൗമ്യയുടെ ഭര്‍ത്താവ് കൊല്ലം സ്വദേശിയും ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ താമസക്കാരനുമായ കിഷോറിനെ ഇന്ന് പുലര്‍ച്ചെയാണ് കൊടുങ്ങല്ലൂരില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

തലശേരി ടൗൺ സിഐ കെ.ഇ. പ്രേമചന്ദ്രന്‍റെ നിര്‍ദ്ദേശ പ്രകാരം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്‍, നീരജ്, ബിജേഷ് എന്നിവരടങ്ങിയ സംഘമാണ് കിഷോറിനെ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ തലശേരിയിലെത്തിക്കുന്ന കിഷോറിനെ വിശദമായ ചോദ്യം ചെയ്യുന്നതോടെ ഒന്നരവയസുകാരി കീര്‍ത്തനയുടെ മരണത്തിന്‍റെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം സൗമ്യയും കിഷോറും ഒരുമിച്ച് ജീവിക്കുന്ന കാലഘട്ടത്തിലാണ് കീര്‍ത്തന മരണപ്പെട്ടത്. മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് 2012 സെപ്റ്റംബര്‍ ഒൻപതിന് കീര്‍ത്തന മരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കീര്‍ത്തനയേയും കൊന്നതാണെന്ന സൂചനയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. കീര്‍ത്തനയുടെ മരണത്തിന് പിന്നില്‍ കിഷോറിന് പങ്കുണ്ടോയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. വണ്ണത്താന്‍ കുടുംബത്തില്‍ ആദ്യം നടന്ന മരണം കീര്‍ത്തനയുടേതായിരുന്നു. ഐശ്വര്യയും കമലയും കുഞ്ഞിക്കണ്ണനും മരിച്ച സമാനമായ സാഹചര്യത്തിലൂടെയാണ് കീര്‍ത്തനയും ഈ ലോകത്തോട് വിട പറഞ്ഞിട്ടുള്ളത്. അതു കൊണ്ട് തന്നെ ഇതും കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ മറ്റ് മൂന്ന് മരണങ്ങളിലും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. കീര്‍ത്തനയുടെ മരണത്തില്‍ സംഭവം നടന്ന് ആറ് വര്‍ഷം പിന്നിട്ടതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കുക സാധ്യമല്ല. ഈ സാഹചര്യത്തില്‍ കിഷോറിന്‍റെ മൊഴി നിര്‍ണായകമാകുകയാണ്.

തൃശൂരില്‍ ട്രെയിനില്‍ വെച്ച് സൗമ്യയെ കൊന്ന കേസിലെ പ്രതി ഗോവിന്ദച്ചാമി, ജിഷ വധത്തിലെ പ്രതി അമീറുള്‍ ഇസ്ലാം,നടന്‍ ദിലീപിന്‍റെ കേസിലെ പള്‍സര്‍ സുനി എന്നിവര്‍ക്കു വേണ്ടി ഹാജരായ പ്രമുഖ ക്രിമനല്‍ അഭിഭാഷകന്‍ തൃശൂര്‍ സ്വദേശിയും മുംബെയിലെ അഭിഭാഷകനുമായ അഡ്വ.ആളൂര്‍ സൗമ്യക്ക് വേണ്ടി ഹാജരാകാന്‍ എത്തുമെന്ന സൂചനയാണ് പുറത്തു വന്നിട്ടുള്ളത്. തലശേരിയില്‍ നിന്നും ഒരു പ്രമുഖനടക്കം ഒന്നു രണ്ട് പേര്‍ വിളിച്ചിരുന്നു. ആളൂര്‍ സൗമ്യക്ക് വേണ്ടി ഹാജരാകാന്‍ എത്തിയാല്‍ കേസ് കൂടുതല്‍ മാധ്യമ ശ്രദ്ധ നേടും. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സൗമ്യക്കു വേണ്ടി അഭിഭാഷകരാരും ഹാജരായിരുന്നില്ല. അഭിഭാഷകരെ ഏര്‍പ്പെടുത്തട്ടേയെന്ന കോടതിയുടെ ചോദ്യത്തിന് വേണ്ടെന്ന മറുപടിയാണ് സൗമ്യ കോടതിയില്‍ നല്‍കിയത്.

പോലീസ് കസ്റ്റഡിയിലുള്ള സൗമ്യയെ ഇന്നലെ രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറുവരെ എഎസ്പി ചൈത്ര തെരേസ ജോണ്‍, സിഐ കെ.ഇ പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്തു. മകള്‍ ഐശ്വര്യക്കും അമ്മ കമലക്കും രാവിലെ പത്തിനും പതിനൊന്നിനും ഇടക്കുള്ള ഭക്ഷണത്തോടൊപ്പമാണ് വിഷം നല്‍കിയതെന്നും പിതാവ് കുഞ്ഞിക്കണ്ണന് രാത്രിയില്‍ രസത്തില്‍ ചേര്‍ത്ത് വിഷം നല്‍കുകയായിരുന്നുവെന്നും സൗമ്യ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

പിതാവ് കുഞ്ഞിക്കണ്ണന് വിഷം നല്‍കിയതിനു ശേഷം ഛര്‍ദ്ദി ഉണ്ടായപ്പോള്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കോഴിക്കോടേക്ക് കൊണ്ട് പോകണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങുകയും ചെയ്തു. തുടര്‍ന്ന് പിതാവിനേയും കൂട്ടി വൈക്കത്തെ സഹോദരിയുടെ വീട്ടിലെത്തി. അവിടെ വെച്ച് കുഞ്ഞിക്കണ്ണന് ഛര്‍ദ്ദില്‍ വന്നപ്പോള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടീൽ കൊണ്ട് പോയി ജനറ്റിക് ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധന നടത്താന്‍ സഹോദരി തയാറായെങ്കിലും സൗമ്യ അതിന് മുതിരാതെ പിതാവിനേയും കൂട്ടി തലശേരിക്ക് തിരിക്കുകയായിരുന്നുവെന്നും തുടര്‍ന്നാണ് തലശേരിയ സഹകരണ ആശുപത്രിയില്‍ ചികിത്സക്കിടയില്‍ കുഞ്ഞിക്കണ്ണന്‍ മരിക്കുകയും ചെയ്തതെന്ന് പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.

സൗമ്യക്ക് ഇരിട്ടിക്കു പുറമെ പറശിനിക്കടവ് പരിസരത്തും ഇടപാടുകാരുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.തലശേരി, ഇരിട്ടി, പറശിനിക്കടവ് എന്നിവിടങ്ങളില്‍ നിന്നും സൗമ്യയുമായി ബന്ധപ്പെട്ടിരുന്നവരുടെ വിശദ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. സൗമ്യയുടെ ബന്ധുക്കളുടെ മൊഴി പോലീസ് സംഘം ഇന്നലേയും രേഖപ്പെടുത്തിയിട്ടുണ്ട്. ശാന്തയായി വളരെ സാവധാനം പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന സൗമ്യ അന്വേഷണത്തോട് നന്നായി സഹകരിക്കുന്നുണ്ട്. രണ്ട് ദിവസമായി സൗമ്യ പോലീസ് കസ്റ്റഡിയിലാണെങ്കിലും സൗമ്യയെ കാണാന്‍ ബന്ധുക്കളാരും ഇതു വരെ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇതിനിടയില്‍ കേസ് ക്രൈബ്രാഞ്ചിന് കൈമാറാനുള്ള നീക്കവും ഊര്‍ജിതമായി നടക്കുന്നുണ്ട്. ഡിവൈഎസ്പി രഘുരാമന്‍റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീണ്ടും തലശേരിയിലെത്തി സൗമ്യയെ ചോദ്യം ചെയ്യും.ബുധനാഴ്ച വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ സൗമ്യയെ നാളെ വൈകുന്നേരം അഞ്ചുവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തിട്ടുള്ളത്.

Top