കൊച്ചി: രണ്ട് വൈദീകരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള അരുതാത്ത് കണ്ടതാണ് അഭയയുടെ കൊലയ്ക്ക് കാരണമെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ പഠിക്കുന്നതിനിടെ അടുക്കളയില്‍ വെള്ളമെടുക്കാന്‍ എത്തിയ അഭയയെ മൂവരും ചേര്‍ന്ന് തലയ്ക്കടിച്ച് കൊന്ന് കിണറ്റില്‍ തള്ളുകയായിരുന്നു. അന്ന് കോട്ടയം എസ്പിയായിരുന്ന കെ. ടി മൈക്കിള്‍ അടക്കമുള്ള ഉന്നതര്‍ ചേര്‍ന്നാണ് തെളിവു നശിപ്പിച്ചതും കേസ് മുക്കാന്‍ ശ്രമിച്ചതും.
കൊലപാതകമെന്ന് കണ്ടെത്തിയ കേസ് മുക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് സിബിഐ എസ്പി ത്യാഗരാജന്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ അന്വേഷണം അവസാനിപ്പിച്ച് ഡിവൈഎസ്പി വര്‍ഗീസ് തോമസ് സിബിഐയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു. അതോടെ സിബിഐക്ക് നഷ്ടമായത് സത്യസന്ധനായ ഉദ്യോഗസ്ഥനെയാണ്.
പിന്നീട് ഡിവൈഎസ്പി നന്ദകുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ അറസ്റ്റു ചെയ്തത്. പലകുറി സിബിഐ കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി അനുവദിക്കാത്തതിനാല്‍ ഒടുവില്‍ പ്രതികള്‍ കുടുങ്ങി. കുറ്റപത്രം സിബിഐ സമര്‍പ്പിച്ചതിന് എട്ടു വര്‍ഷത്തെ പഴക്കമുണ്ട്, വികാരിമാര്‍ കുടുങ്ങുന്ന ലൈംഗിക പീഡനക്കേസുകള്‍ കൂടുന്ന കാലത്താണ് അഭയയുടെ അരും കൊലയ്ക്ക് 25 വര്‍ഷം പൂര്‍ത്തിയാകുന്നത്. ബാലികയെ പീഡിപ്പിച്ച ഫാ. റോബിന്‍ വടക്കുഞ്ചേരി, ബാലികയെ പള്ളിമേടയില്‍ പീഡിപ്പിച്ച ഫാ. എഡ്വിന്‍ ഫിഗറസ്, പ്രകൃതി വിരുദ്ധ പീഡനത്തിന് അറസ്റ്റിലായ ഫാ. തോമസ് പാറക്കുളം.. പട്ടിക നീളുമ്പോള്‍ കത്തോലിക്കാ സഭ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.