സ്വന്തം സഖാക്കളെ ഉദ്ധരിച്ചിട്ട്‌ മതി ശ്രീചിത്രൻ കെ.എസ്‌.യു ക്കാർക്ക്‌ നവോത്ഥാന ക്ലാസ്‌ എടുക്കുന്നത്

ജിതിൻ ജാഫർ പാലക്കാട്

ചോരകട്ടകൾ കൊണ്ട് ഏകാധിപത്യ കോട്ടകൾ പണിയുന്ന അക്രമോത്സുക /ഉന്മൂലന രാഷ്ട്രീയത്തിന്റെയും, പി.കെ. ശശിമാർക്ക് പ്രോത്സാഹനം കൊടുത്തു കൊണ്ട് ഉച്ചത്തിൽ പ്രകടിപ്പിക്കുന്ന സ്ത്രീ വിരുദ്ധതയുടെയും, പാർട്രിയാർക്കിയുടെയും ഒക്കെ കൂടാരമായ ഒരു ഇടതുപക്ഷത്തിന്റെ അധികാര രാഷ്ട്രീയത്തിനായി പ്രോപഗണ്ടകൾ സെറ്റ് ചെയ്‌ത് പൊതുബോധങ്ങളിലേക്ക് പടർത്തി വിടുന്ന ഒരു പ്രത്യേക തരം ലിബറൽ സിണ്ടിക്കേറ്റിന്റെ വക്താക്കളിൽ ഒരാളായി നിലവിൽ പ്രളയാനന്തര കേരളത്തിന് ഭരണഘടനാ ക്ലാസ് എടുക്കുന്ന പോസ്റ്റ് ട്രൂത്ത് വിപ്ലവ നായകൻ ശ്രീചിത്രനോടാണ്,

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിക്ടോറിയയിലെ വിദ്യാർഥികൾ ചെയർമാനായി തിരഞ്ഞെടുത്ത ഷെയ്ഖ് മുസ്തഫയെ രാഷ്ട്രീയമായി മാറ്റി നിർത്തിയ യൂണിയൻ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് കൊണ്ട് ഉയർന്ന ജനാധിപത്യ ബോധത്തെ കുറിച്ചും, “സമത്വ”ത്തെ കുറിച്ചും ക്ലാസ് എടുത്ത താങ്കൾ ഷെയ്ഖ്നോട് കാണിച്ച കടുത്ത അവഗണനയെ കുറിച്ച് , ആ വേദിയുടെ ജനാധിപത്യ വിരുദ്ധതയെ കുറിച്ച് ഒരക്ഷരം മിണ്ടാതെ പോയത് എന്തു കൊണ്ടാണ് ? ഒരു പ്രത്യേക തരം സമത്വ വാദി ആണല്ലേ ?

ജനാധിപത്യത്തെ റദ്ദ് ചെയ്യുന്ന നിലയ്ക്ക് എതിർ രാഷ്ട്രീയ ചേരിയിലുള്ള യൂണിയന്റെ നായകനായ ചെയർമാനോട് രാഷ്ട്രീയ അയിത്തം കൽപ്പിക്കുന്ന എസ്.എഫ്.ഐ നേതൃത്വത്തിന് ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യത്തെ കുറിച്ചുള്ള ട്യൂഷൻ എടുക്കാൻ താങ്കൾ തയ്യാർ ആണോ ?

അടുത്ത ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ പ്രസംഗത്തിലൂടെ നാടിനെ ഉദ്‌ബോധിപ്പിക്കുന്നതിന് മുൻപായി താങ്കൾക്ക് വേദികൾ ഒരുക്കുന്ന രാഷ്ട്രീയ ചേരിയുടെ ജനാധിപത്യ /ഭരണഘടനാ വിരുദ്ധ ഫാഷിസത്തെ കുറിച്ച് , ഏറ്റവും കുറഞ്ഞപക്ഷം തുറന്ന മനസ്സോടെ ചിന്തിക്കാൻ എങ്കിലും തയ്യാർ ആവുമോ ?

പാലക്കാട് ഡി.സി.സി. അധ്യക്ഷൻ ശ്രീകണ്ഠനെ , താങ്കൾ വന്ന് പ്രസംഗിച്ചു പോയ അതേ വിക്ടോറിയയിൽ വെച്ച് ശ്രീ ‘കുണ്ടൻ’ എന്ന് കുറച്ചു ദിവസം മുൻപ് കുട്ടി സഖാക്കൾ വിളിച്ച കാര്യം താങ്കൾക്ക് അറിയാമോ ?ലൈംഗിക ന്യൂനപക്ഷങ്ങളെ അപമാനിക്കപ്പെടുകയും , അവരുടെ ആത്മാഭിമാനം ചവിട്ടി തേക്കപ്പെടുകയും ചെയ്തപ്പോൾ താങ്കൾ മൗനത്തിൽ ആയിരുന്നല്ലോ ….

ഈ വൈകിയ വേളയിലെങ്കിലും ഒരു വാക്ക് കൊണ്ട് എങ്കിലും പ്രതിഷേധം അറിയിക്കുമോ? വളരെ മോശമായ ഇത്തരം പരാമർശങ്ങൾ നടത്തുന്ന സ്വന്തക്കാർക്ക് ക്ലാസ് എടുത്തു തെറ്റു തിരുത്തി കൊടുക്കാൻ തയ്യാറാണോ ?

സ്വന്തം പാർട്ടിയിലെ ഒരു യുവതി , തനിക്ക് നേരെ എം.എൽ.എ കൂടിയായ പി.കെ.ശശി ലൈംഗിക ആക്രമണം നടത്തി എന്നാരോപിച്ചപ്പോൾ , കേരളം വെള്ളരിക്ക പട്ടണം ആണെന്ന് സങ്കൽപ്പിക്കാൻ ആഹ്വാനം ചെയ്ത് കൊണ്ട് സർക്കാർ സംവിധാനങ്ങളെക്കാൾ ഒക്കെ കാര്യക്ഷമമായ സ്വന്തം പാർട്ടി അന്വേഷണ ‘കമ്മീ’ഷനെ കൊണ്ട് കേസ് അന്വേഷിപ്പിച്ചു . “തീവ്ര സ്വഭാവത്തിലുള്ള ലൈംഗിക ആക്രമണം ” നടന്നിട്ടില്ല എന്ന് അവർ കണ്ടെത്തിയട്ടുണ്ട് .
താങ്കൾ അടക്കം ഉയർത്തി പിടിക്കുന്ന ഒരു ” മഹത്തായ ഭരണഘടനയെ ” നോക്കി കൊഞ്ഞനം കുത്തി കൊണ്ട് അവർ എത്ര നിസാരമായാണ് അത് പറയുന്നത് … എന്തിനാണീ പ്രഹസന നാടകം… അശ്ലീലം ആണത് ….

അതേസമയം , നവോത്ഥാന-സ്ത്രീ ശാക്തീകരണ ജന മുന്നേറ്റ യാത്രയുടെ ജാഥ ക്യാപ്റ്റൻ ശശിയാണ് .ഈ വിഷയങ്ങളിൽ എന്താണ് അഭിപ്രായം ?  ഈ യാത്രയുടെ ഏതെങ്കിലും വേദിയിൽ വച്ച് ഭരണഘടനയെ പറ്റിയും , ലിംഗ നീതിയെ പറ്റിയും , സ്ത്രീ ശാക്തീകരണത്തേ പറ്റിയും , പാർട്ടിയിൽ വർദ്ധിച്ചു വരുന്ന ലൈംഗികാതിക്രമങ്ങൾക്ക് എതിരെയും താങ്കൾ സംസാരിക്കുമോ?

താങ്കളുടെ സ്വന്തം പക്ഷത്ത് തിരുത്തപ്പെടേണ്ട , തള്ളി പറയേണ്ട ഇത്രയധികം വിഷയങ്ങൾ ഉണ്ടായിട്ടും പറഞ്ഞു തിരുത്താൻ പറ്റിയ പക്ഷം അല്ല തങ്ങളുടേത് എന്ന ബോധ്യം ഉള്ളത് കൊണ്ടാണോ അവിടെ നല്ല പാഠങ്ങൾ ഒന്നും പഠിപ്പിക്കാതെ മൗനിയായി ഇരുന്നു കൊണ്ട് ,
ഇവിടെ സഹിഷ്ണുതയും ജനാധിപത്യ ബോധവുമുള്ള കോൺഗ്രസ്സ്ന് മാത്രം ക്ലാസ്സുകൾ എടുത്തു തരുന്നത് ?

നിരന്തരം ആക്രമണം നേരിടേണ്ടി വരുന്ന ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങളുടെയും സ്ത്രീ സമൂഹത്തിന്റെയും , കോർപ്പറേറ്റ് ഭീമന്മാരുടെ നിഴലിൽ പെട്ടു പോയി നഷ്ട്ട കണക്കുകളും കടബാധ്യതകളും മാത്രം മിച്ചമുള്ള കർഷകരുടെയും, വിലക്കയറ്റം കൊണ്ട് വലയുന്ന സാധാരണക്കരുടെയും പക്ഷത്ത് നിലയുറപ്പിച്ച ശ്രീ . രാഹുൽ ഗാന്ധി, താങ്കളെ പോലെ ഒരു സ്വയം പ്രഖ്യാപിത ഫാഷിസ്റ്റ് വിരുദ്ധ ലിബറൽ അറിഞ്ഞിട്ടു പോലുമില്ലാത്ത കഴിഞ്ഞ പാർലമെന്റിലെ അവിശ്വാസ പ്രമേയത്തിനിടെ  രാജ്യം നേരിടുന്ന അതിക്രമങ്ങൾ ക്രമസമാധാന / സുരക്ഷാ പ്രശ്നങ്ങൾ അഴിമതി വിലക്കയറ്റം എന്നീ നീറുന്ന പ്രശ്‌നങ്ങൾ ഓരോന്നും തികഞ്ഞ യാഥാർഥ്യബോധത്തോട് കൂടി എണ്ണി എണ്ണി പറഞ്ഞു കൊണ്ട് ഉന്നയിച്ച ചില ഉത്തരംമുട്ടിക്കുന്ന ചോദ്യങ്ങൾക്ക് മുൻപിൽ പതറി പോയ നരേന്ദ്രമോദി അതിർത്തിയെ കുറിച്ചും , രാജ്യ സ്നേഹത്തെ കുറിച്ചും പറഞ്ഞു കൊണ്ട് സ്ട്രോമാൻസ് ഫാലസി പ്രയോഗിച്ചത് പോലെ ഇവിടെ കമ്യൂണിസ്റ്റ് മൂലധനമായ രക്തസാക്ഷികളുടെ കണക്കും , വൈരുദ്ധ്യാത്മക ബൗദ്ധിക വാദ ക്ലാസ്സും തന്നെയാണ് തിരികെ പ്രതീക്ഷിക്കുന്നത്.

എന്നാലും , മാതൃപ്രസ്ഥാനം നാട് ഭരിക്കുമ്പോൾ ചത്ത് കിടന്ന് ഉറങ്ങുന്ന ഡിഫിക്കാർക്ക് വേണ്ടി അവരുടെ ഹെഡ് മാസ്റ്റർ ആയി പ്രവർത്തിക്കുന്ന ശ്രീചിത്രൻ , മുകളിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് തീർച്ചയായും അക്കൗണ്ടബിൾ ആണ്… അങ്ങനെ അല്ലെങ്കിൽ അത് പൊതുസമൂഹത്തോട് വിളിച്ചു പറയാൻ ഉള്ള മാന്യത കാണിക്കണം.

Top