ഷൂട്ടിങ് അവസാനിച്ച് തിരിച്ചെത്തിയപ്പോള്‍ ശ്രീദേവി ബോണിയോട് അക്കാര്യം പറഞ്ഞിരുന്നു; ആ ആഗ്രഹം സഫലമാക്കാനായത് മരണശേഷം

ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിയാക്കിയാണ് ബോളിവുഡിന്റെ സുന്ദരി ശ്രീദേവി ഓര്‍മ്മയായത്. മകള്‍ ജാന്‍വി കപൂറിന്റെ ആദ്യ സിനിമാ റിലീസിങും മക്കളുടെ വിവാഹവും ഉള്‍പ്പടെയുള്ള ആഗ്രഹങ്ങളാണ് ശ്രീദേവിക്ക് കാണാനാകാതെ പോയത്. എന്നാല്‍ ഒരു യാത്രാ മോഹം ശ്രീദേവി ഏറെ നാളായി മനസില്‍ കൊണ്ടുനടന്നിരുന്നു. ഭര്‍ത്താവ് ബോണി കപൂറിനോട് ഇത് തുറന്നുപറയുകയും ചെയ്തിരുന്നു. 1993ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിന് ശ്രീദേവി ഹരിദ്വാറില്‍ പോയിരുന്നു. തീര്‍ഥാടന ഭൂമിയായ ഹരിദ്വാര്‍ ശ്രീദേവിയെ ഒരുപാട് ആകര്‍ഷിച്ചു.ഷൂട്ടിങ് അവസാനിച്ച് തിരികെ എത്തിയ ശ്രീദേവി ബോണിയോട് പറഞ്ഞു. ‘എനിക്ക് ഹരിദ്വാറില്‍ ഇനിയും പോകണം’. എന്നാല്‍ ശ്രീദേവിയുടെ ആ യാത്രാമോഹം നടക്കാതെ പോയി. കുടുംബാംഗങ്ങളാണ് ഇപ്പോള്‍ ഇക്കാര്യം പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് അവര്‍ ഇത് പങ്കുവെച്ചത്. ശ്രീദേവിയുടെ ഈ ആഗ്രഹം നടത്താന്‍ പറ്റാത്തതിനാലാണ് വൈകിപ്പോയി എന്നറിഞ്ഞിട്ടും അവരുടെ ചിതാഭസ്മത്തിലെ ഒരു പങ്ക് ഹരിദ്വാറില്‍ നിമജ്ജനം ചെയ്തത്. രാമേശ്വരത്താണ് ചിതാഭസ്മം ആദ്യം നിമജ്ജനം ചെയ്തത്. ബോണി കപൂറും മക്കളായ ജാന്‍വിയും ഖുശിയും മറ്റു കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതിനു ശേഷമാണ് ബോണി കപൂര്‍ ഹരിദ്വാറിലേക്ക് യാത്ര തിരിച്ചത്. തന്റെ ഭാര്യ ഒരിക്കല്‍ പങ്കുവയ്ച്ച ആഗ്രഹം ജീവിച്ചിരുന്നപ്പോള്‍ നടത്തിക്കൊടുക്കാന്‍ കഴിഞ്ഞില്ല. ചിതാഭസ്മത്തിന്റെ ഒരു പങ്ക് ഹരിദ്വാറില്‍ നിമജ്ജനം ചെയ്യാനുള്ള തീരുമാനത്തിന് പിറകില്‍ ഇതായിരുന്നു കാരണം. ഫെബ്രുവരി 24ന് ദുബൈയിലാണ് ശ്രീദേവി അന്തരിച്ചത്. ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയിട്ടാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ശ്രീദേവി. ഭര്‍ത്താവ് ബോണി കപൂറും രണ്ടാമത്തെ മകള്‍ ഖുശിയും ഒപ്പമുണ്ടായിരുന്നു. മരണത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചത്.

Top