ആ ചുവന്ന പട്ടുസാരി റാണിയല്ല നല്‍കിയത്, രേഖയാണ്; മരണചടങ്ങില്‍ പങ്കെടുക്കുന്നതിന് മുന്‍പ് തുണിക്കടയില്‍നിന്നും ഇറങ്ങിവന്ന രേഖയെ പിന്തുടര്‍ന്ന് പാപ്പരാസികള്‍; ക്യാമറ കണ്ടതോടെ താരം ഷാളുകൊണ്ട് മുഖം മറച്ചു

അന്ത്യയാത്രയില്‍ ശ്രീദേവി ഉടുത്തത് ചുവന്ന കാഞ്ചീവരം പട്ടുസാരിയായിരുന്നു. പ്രാണന്‍ വിട്ടകന്നിട്ടും നടി പൂര്‍ണചന്ദ്രന്‍ കണക്കെ വിളങ്ങിയിരുന്നു ആ വേഷത്തില്‍ മജന്തയും ഗോള്‍ഡും നിറങ്ങളില്‍ കാഞ്ചീവരം സാരി പുതച്ച് പ്രിയനായികയെ സുന്ദരിയാക്കിയത് നടി റാണി മുഖര്‍ജിയും സെലിബ്രിറ്റി മേക്കപ്പ്മാന്‍ രാജേഷ് പാട്ടീലും ചേര്‍ന്നായിരുന്നു. ഹെയര്‍സ്‌റ്റൈലിസ്റ്റ് നൂര്‍ജഹാന്‍ അന്‍സാരിയാണ് രാജേഷിന്റെ മേക്കപ്പ് കഴിവിനെക്കുറിച്ച് റാണിയോടു പറഞ്ഞത്. ശ്രീദേവിയ്ക്കു ഏറെ പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു രാജേഷ്. റാണി മുഖര്‍ജിയാണ് രാജേഷിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത്. അഞ്ചു മിനിറ്റിലാണ് ശ്രീദേവിയെ ഒരുക്കിയതെന്നു റാണി പറഞ്ഞു. സിന്ദൂരപ്പൊട്ടും കണ്‍മഷിയും ശ്രീയ്ക്കു ഏറെ പ്രിയപ്പെട്ടതായിരുന്നു. ശ്രീയ്ക്കു ഏറെ ഇഷ്ടപ്പെട്ട സിന്ദൂരവും കടുംചുവപ്പിലുള്ള ലിപ്സ്റ്റിക്കുമാണ് ഇവര്‍ ഉപയോഗിച്ചത്. മജന്തയും ഗോള്‍ഡും നിറങ്ങളില്‍ കാഞ്ചീവരം സാരിയെക്കുറിച്ച് നൂര്‍ജഹാനാണ് ഓര്‍മിപ്പിച്ചതും. റാണി മുഖര്‍ജിയാണ് കാഞ്ചീവരം സാരി ശ്രീദേവിക്കായി കൊണ്ടുവന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോ സംശയങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുന്‍പ് നടി രേഖ മുംബൈയിലെ പ്രമുഖ തുണിക്കടയില്‍ നിന്നും പുറത്തുവരുന്ന വീഡിയോ പാപ്പരാസികള്‍ പകര്‍ത്തിയിരുന്നു. മരണ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ രേഖ ധരിച്ച വെളുത്ത വസ്ത്രം തന്നെയാണ് കടയില്‍ നിന്നും താരം വരുമ്പോള്‍ ധരിച്ചത്. ക്യാമറ കണ്ടതോടെ നടി ഷാളുകൊണ്ട് മുഖംമറച്ച് തിരിഞ്ഞുനിന്നു. പിന്നില്‍ നിന്നും വരുന്ന സഹായികളോട് കാര്യം പറഞ്ഞു. വീഡിയോ എടുക്കുന്നതിനെ ചോദ്യം ചെയ്ത് കൂടെനിന്ന സ്ത്രീ എത്തി. മറ്റൊരാളുടെ കൈയില്‍ സാരി ഉണ്ടായിരുന്നു. സഹായികളുടെ സഹായത്തോടെ വേഗം രേഖ കാറില്‍ കയറി യാത്രയായി. ശ്രീദേവിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ബോളിവുഡില്‍നിന്നു താരപ്രവാഹമായിരുന്നു. മാധുരി ദീക്ഷിത്, ഐശ്വര്യ റായ്, അജയ് ദേവ്ഗണ്‍, കജോള്‍, ജോണ്‍ ഏബ്രഹാം, വിവേക് ഒബ്‌റോയ്, വിദ്യാ ബാലന്‍, ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, സുസ്മിത സെന്‍, ജയാ ബച്ചന്‍, തബു, ജാക്കി ഷ്‌റോഫ്, വഹീദ റഹ്മാന്‍, ഭൂമിക ചൗള, രാകേഷ് റോഷന്‍, ചിരഞ്ജീവി, വെങ്കടേശ് എന്നിങ്ങനെ ഒട്ടേറെപ്പേര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. അമിതാഭ് ബച്ചന്‍, ഷാറുഖ് ഖാന്‍, അനില്‍ അംബാനി, അനുപം ഖേര്‍, കത്രീന കൈഫ്, പ്രസൂണ്‍ ജോഷി, രണ്‍ധീര്‍ കപൂര്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരുള്‍പ്പെടെ ഒട്ടേറെ ചലച്ചിത്രപ്രമുഖര്‍ ശ്മശാനത്തിലുമെത്തി. ശ്രീദേവിയുടെ കൂറ്റന്‍ പടം സ്ഥാപിച്ച് പൂക്കളാല്‍ അലങ്കരിച്ച വാഹനത്തിലായിരുന്നു അന്ത്യയാത്ര. പതിനായിരക്കണക്കിന് ആരാധകര്‍ വിലാപയാത്രയില്‍ പങ്കെടുത്തു .മുംബൈ നഗരം അടുത്തകാലത്തു കണ്ടിട്ടില്ലാത്ത വിധമുള്ള വലിയ ജനക്കൂട്ടമായിരുന്നു വിലാപയാത്രയ്ക്ക്.

Top