ന്യൂഡല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച 1999ലെ വിമാന റാഞ്ചലില്‍ നിന്ന് രക്ഷപ്പെട്ടാന്‍ ഇന്ത്യവിട്ടയച്ച അതേ ഭീകരരാണ് ഇന്ന് ഇന്ത്യയുടെ ഉറക്കം കെടുത്തുന്നത്. 99 ഡിസംബര്‍ 24ന് നേപ്പാളിലെ കഠ്മണ്ഡുവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പറന്ന വിമാനം റാഞ്ചിയ ഭീകരരില്‍ നിന്ന് യാത്ര്ക്കാരെ രക്ഷിക്കാനുള്ള വിലേേപശലുകള്‍ക്കൊടുവില്‍ കൊടുംഭീകരരായ മൗലാന മസൂദ് അസ്ഹര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മുഷ്താഖ് സര്‍ഗര്‍ എന്നിവരെ മോചിപ്പിക്കുകയായിരുന്നു. ഇപ്പോഴത്തെ ദേശിയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലായിരുന്നു അന്നത്തെ ഇടനിലക്കാരന്‍.ഒടുവില്‍ അതേ ഭീകരന്‍ ഇന്ത്യയെ വീണ്ടും ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
പത്താന്‍കോട്ടിലെ ഭീകരാക്രമണത്തിന് പിന്നിലും ഇപ്പോള്‍ പുല്‍വാമയില്‍ 39 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ സൂത്രധാരനും മറ്റൊരാളല്ല. ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയെ പാലൂട്ടി വളര്‍ത്തിയത് മസൂദായിരുന്നു. ആഗോള ഭീകരനാക്കി കരിമ്പട്ടികയില്‍ പെടുത്തണമെന്ന ആവശ്യം ഇന്ത്യ കാലങ്ങളായി ഉന്നയിക്കുന്നതാണെങ്കിലും പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം കാരണം ഈ നീക്കവും വൃഥാവിലായി
ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് കൂടുതല്‍ ശക്തി നേടുന്നതിന്റെ സൂചനയാണു പുല്‍വാമയിലെ ആക്രമണമെന്നു വിവിധ ഇന്റലിജന്‍സ് ഏജന്‍സികള്‍ കരുതുന്നുണ്ട്. ജയ്‌ഷെയുടെ തലവന്മാരില്‍ ഭൂരിഭാഗത്തിനെയും ഇല്ലാതാക്കാന്‍ സൈന്യത്തിനു കഴിഞ്ഞിരുന്നു. കശ്മീര്‍ താഴ്വരയില്‍ സ്‌നൈപ്പര്‍ ആക്രമണങ്ങളിലൂടെ ഭീതി വിതച്ച നേതാവ് മുഹമ്മദ് ഉസ്മാനെ വധിച്ചതോടെ ജയ്‌ഷെ ഒതുങ്ങിയിരുന്നു. ജയ്‌ഷെ ഇ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസ്ഹറിന്റെ മരുമകനാണു മുഹമ്മദ് ഉസ്മാന്‍. 2017 ല്‍ ജയ്‌ഷെ തലവന്‍ (ഓപ്പറേഷന്‍സ്) ഖാലിദിനെ ബാരമുള്ളയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു.
2000 മാര്‍ച്ചിലാണു മൗലാന മസൂദ് അസര്‍ ജയ്‌ഷെ മുഹമ്മദിനു രൂപം നല്‍കുന്നത്. കശ്മീരിനെ സ്വതന്ത്രയാക്കുകയാണു സംഘടനയുടെ ലക്ഷ്യം. കാണ്ടഹാര്‍ സംഭവത്തിന് ശേഷമായിരുന്നു കാശ്മീരിനെ ലക്ഷ്യമിട്ട് മസൂദ് അസ്ഹര്‍ ഈ പ്രസ്താവം തുടങ്ങിയത്. 2001 ഡിസംബറിലെ പാര്‍ലമെന്റ് ആക്രമണത്തിനു പിന്നില്‍ ജയ്‌ഷെ മുഹമ്മദായിരുന്നു. രാജ്യാന്തര സമ്മര്‍ദത്തെത്തുടര്‍ന്നു 2002 ല്‍ പാക്കിസ്ഥാന്‍ ജയ്‌ഷെയെ നിരോധിച്ചു. പക്ഷേ പേരില്‍ ചെറിയ വ്യത്യാസം വരുത്തി അവര്‍ പ്രവര്‍ത്തനം തുടര്‍ന്നു. ജമ്മു കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങളുടെ കടിഞ്ഞാണ്‍ ജയ്‌ഷെയുടെ കൈയിലാണെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ വിലയിരുത്തല്‍.
അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. സുരക്ഷാ കൗണ്‍സിലില്‍ ചൈന എതിര്‍ത്തതിനാല്‍ ഇന്ത്യയുടെ ശ്രമം നടന്നില്ല. 2016 ലെ പത്താന്‍കോട്ട് വ്യോമ താവളത്തിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിലും ജയ്‌ഷെ മുഹമ്മദ് ആയിരുന്നു. മസൂദാ അസറിനെ പിടികൂടിയെങ്കിലും വെറുതേ വിടേണ്ടി വന്നതായിരുന്നു രാജ്യം നേരിട്ട പ്രധാന നയതന്ത്ര വീഴ്ച്ച. വാജ്പേയിയുടെ കാലത്തെ ഈ സംഭവത്തിന് രാജ്യം ഇപ്പോഴും പിഴനല്‍കേണ്ട അവസ്ഥയായിരുന്നു.
1999 ലെ അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാര്‍ യാത്രക്കാരുടെ ജീവനു പകരം മസൂദ് അസറിനെ മോചിപ്പിച്ചു. ജയിലില്‍നിന്നു മോചിതനായ ശേഷമാണ് അസര്‍ ജയ്‌ഷെയ്ക്കു രൂപം നല്‍കിയത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറുകള്‍ ജനക്കൂട്ടത്തിലേക്കും സൈനിക വ്യൂഹത്തിലേക്കും ഇടിച്ചു കയറ്റുന്ന ഭീകരാക്രമണ രീതി പശ്ചിമേഷ്യന്‍ മേഖലയിലാണ് ആദ്യം പരീക്ഷിച്ചത്. പാരീസിലെ നൈസിലും (2016) ന്യുയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലും (2017) ബാഴ്‌സലോണയിലും (2017) ഇത്തരത്തില്‍ ആക്രമണങ്ങളുണ്ടായി. യൂറോപ്പില്‍ വിദൂര നിയന്ത്രിത വാഹനങ്ങള്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണു വിവിധ ഭീകര സംഘടനകളെന്നു വിവിധ സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.