ആലപ്പുഴയിലെ സമരകാഹളം: ഗ്രൂപ്പ് യുദ്ധത്തിന് തുടക്കമിട്ട് കെ.എസ്.യു; പരിപാടി അലമ്പാക്കിയത് ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ; പരാതിയുമായി കെ.എസ്.യു സംസ്ഥാന നേതൃത്വം

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴയിൽ സി.പിഎം അക്രമത്തിനെതിരെ കെ.എസ്.യു സംഘടിപ്പിച്ച സമരകാഹളം അലമ്പാക്കിയത് ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ ജില്ലാ പ്രസിഡന്റ്. കോട്ടയം ജില്ലാ പ്രസിഡന്റ് ജോർജ് പയസിന്റെ നേതൃത്വത്തിലുള്ള അൻപതോളം വരുന്ന അക്രമിസംഘമാണ് ആലപ്പുഴയിൽ അഴിഞ്ഞാടിയത്. എ ഗ്രൂപ്പ് നടത്തിയ അക്രമം പരിപാടി അലമ്പാക്കിയതായി ആരോപിച്ച് കെ.എസ്.യു ആലപ്പുഴ ജില്ലാ പ്രസിഡന്റും രമേശ് ചെന്നിത്തലയുടെ വിശ്വസ്തനുമായ നിതിൻ എ പുതിയിടം സംസ്ഥാന ദേശീയ കോൺഗ്രസ് നേതൃത്വങ്ങൾക്കും, എൻ.എസ്.യു ദേശീയ നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന സമരകാഹളം റാലിക്കിടെയാണ് പ്രകോപനമൊന്നുമില്ലാതെ കെ.എസ്.യു പ്രവർത്തകർ അഴിഞ്ഞാടിയത്. കോട്ടയം ജില്ലയിൽ നിന്നും ജില്ലാ പ്രസിഡന്റ് ജോർജ് പയസിനൊപ്പം എത്തിയവരിൽ അറിയപ്പെടുന്ന ഗുണ്ടകളുമുണ്ടായിരുന്നു. നന്നായി മദ്യപിച്ച ശേഷം, പല ബിവറേജിലും നിർത്തിയാണ് സംഘം ആലപ്പുഴയിൽ എത്തിയത്. ഇവർ തന്നെയാണ് ആദ്യം മുതൽ അക്രമപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയതും. വന്നിറങ്ങിയ പാടെ തന്നെ പ്രകോപനമൊന്നുമില്ലാതെ ഇവർ വിവിധ സ്ഥലങ്ങളിലെ എസ്.എഫ്.ഐയുടെയും സി.പിഎമ്മിന്റെയും സിഐടിയുവിന്റെയും കൊടിമരങ്ങൾ തകർത്ത് എറിഞ്ഞു. തടയാൻ ശ്രമിച്ച കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകരെ പോലും അടിച്ചോടിക്കാനും ഇവർ ശ്രമിച്ചു.
സിഐടിയു ഓഫിസിന്റെ ഭിത്തിയിൽ നീല പെയിന്റെ അടിച്ചതോടെയാണ് സംഘർഷം കൈവിട്ട് പോയത്. ഇത്തരത്തിൽ കയ്യിൽ നീല പെയിന്റും കരുതിയെത്തിയത് പരിപാടി അലമ്പാക്കുന്നതിനു വേണ്ടി തന്നെയാണ് എന്ന ആരോപണമാണ് ഐ ഗ്രൂപ്പ് ഇപ്പോൾ ഉയർത്തുന്നത്. ഇത്തരത്തിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ഐഗ്രൂപ്പിനു സ്വാധീനമുള്ള ജില്ലയിൽ പരിപാടി അലമ്പാക്കുന്നതിനു ഗ്രൂപ്പ് വളം ഉപയോഗിക്കുകയായിരുന്നു എന്നാണ് ആരോപണം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top