പകല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠനത്തില്‍; വൈകുന്നേരം തട്ടുകടയിലേക്ക്… 

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിനടുത്തു ചപ്പാത്തിയും ദോശയും കറികളും ഓംലറ്റും വില്‍ക്കുന്ന തട്ടുകട നടത്തുന്ന ഈ മഹാരാഷ്ട്രക്കാരിക്ക് വ്യക്തമായ ജീവിതലക്ഷ്യമുണ്ട്. കടലോളം ദുഃഖം ഉള്ളിലൊതുക്കി കഠിനാദ്ധ്വാനം ചെയ്യുന്ന ഈ യുവതി വെറുമൊരു സാധാരണക്കാരിയല്ല. ഇവര്‍ കേരളാ യൂണിവേര്‍സിറ്റിയില്‍ പിഎച്ച്ഡിക്ക് റിസേര്‍ച്ച് ചെയ്യുകയാണ്. പേര് സ്‌നേഹ ലിംബ ഗാവോക്കര്‍. കോളേജ് വിട്ടാലുടന്‍ നേരെ തട്ടുകടയിലെത്തും. കൂട്ടിനു ഭര്‍ത്താവ് പ്രേംശങ്കറും ഉണ്ട്. സ്‌നേഹയുടെ പഠന ആവശ്യത്തിനും അവര്‍ക്ക് ജീവിക്കാനും വേണ്ടിയാണ് ഈ തട്ടുകട നടത്തുന്നത്. അവരെ സഹായിക്കാന്‍ ആരുമില്ല. ജാര്‍ഖണ്ഡ് സ്വദേശിയായ പ്രേം ശങ്കറും മഹാരാഷ്ട്ര സ്വദേശിനി യായ സ്‌നേഹയും ഓര്‍ക്കൂട്ട് വഴിയാണ് പരിചയ പ്പെടുന്നതും വിവാഹിതരാകുന്നതും. രണ്ടു പേരുടെയും വീട്ടുകാര്‍ വിവാഹത്തിന് എതിരായിരുന്നു. വിവാഹശേഷം ഏറെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നു. പ്രേംശങ്കറിനു ഡല്‍ഹിയിലായിരുന്നു ജോലി. സ്‌നേഹക്ക് പിച്ച്ഡി ചെയ്യണമെന്ന ആഗ്രഹം സഫലമാക്കാന്‍ പ്രേംശങ്കറും പരിശ്രമിച്ചു. പിഎച്ച്ഡി ചെയ്യാനായി സ്‌നേഹയ്ക്ക് കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ഇരുവരും കേരളത്തിലെത്തുകയായിരുന്നു. സ്‌നേഹയുടെ പഠനത്തിനായി പ്രേംശങ്കറിനു ഡല്‍ഹിയിലെ ജോലി ഉപേക്ഷേക്കേണ്ടി വന്നു. കേരളത്തിലെത്തിയപ്പോള്‍ പഠനവും, താമസവും, ആഹാരവും പ്രശ്‌നമായി. അതിനായി ഇരുവരും സ്വയം കണ്ടുപിടിച്ച വഴിയാണ് ഈ തട്ടുകട. പലര്‍ക്കും ഇവരുടെ സാഹചര്യം അറിയില്ല. ആരോടും ഇവരതു പറയാറുമില്ല. കോളേജ് വിട്ടു ഭര്‍ത്താവുമൊപ്പം നേരെ കടയിലെത്തി ജോലിയില്‍ വ്യാപ്രതയാകുന്ന സ്‌നേഹ തയ്യാറാക്കുന്ന സ്വാദിഷ്ടമായ ഉത്തരേന്ത്യന്‍ മോഡല്‍ ഉന്നതനിലവാരമുള്ള ചപ്പാത്തിയും കറികളും കഴിക്കാന്‍ ടെക്‌നോപാര്‍ ക്കിലെ ധാരാളം ആളുകള്‍ ഇപ്പോള്‍ എത്തുന്നുണ്ട്.

Top