പണിയെടുക്കാതെ ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന സുധീര്‍ കരമനയെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സ്ഥാനത്ത് നിന്നും സസ്‌പെന്റ് ചെയ്തു; അധ്യാപനം മതിയാക്കി സിനിമമാത്രമാക്കാന്‍ സുധീറിന്റെ തീരുമാനം

തിരുവനന്തപുരം: ജോലിയ്ക്കുപോകാതെ സിനിമാഭിനയവുമായി നടക്കുന്ന സുധീര്‍ കരമനയെ മാനേജര്‍ സസ്‌പേന്റ് ചെയ്തു. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പലിനു ലഭിക്കുന്ന ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയ ശേഷം സ്‌കൂളില്‍ പോകാതെ സിനിമയില്‍ അഭിനയിച്ച് കോടികള്‍ സമ്പാദിച്ച കേസില്‍ സിനിമാ നടന്‍ സുധീര്‍ കരമനയെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തു. സുധീര്‍ പ്രിന്‍സിപ്പലായിരിക്കുന്ന തിരുവനന്തപുരം വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസമാണ് കാരണം.

സ്‌കൂള്‍ മാനേജര്‍ അഡ്വ.ഗിരീഷ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മരിച്ചു. അതിനു ശേഷം മാനേജുടെ ഭാര്യ ചുമതലയേറ്റു.അതോടെ സുധീര്‍ കരമനക്ക് കഷ്ടകാലം തുടങ്ങി. ഗിരീഷ് മാനേജരായിരിക്കുമ്പോള്‍ സുധീര്‍ കരമന വല്ലപ്പോഴുമാണ് സ്‌കൂളില്‍ എത്തിയിരുന്നത്. സുധീര്‍ സിനിമാ നടനായതില്‍ മാനേജ്മെന്റിന് അഭിമാനമായിരുന്നു. കര്‍ക്കശക്കാരനായ പ്രിന്‍സിപ്പലായിരുന്നു സുധീര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്ലസ് വണ്‍ പ്രവേശന സമയത്ത് കുട്ടികളില്‍ നിന്നും നിര്‍ലോഭം ഡൊണേഷന്‍ വാങ്ങി മാനേജ്മെന്റിനു നല്‍കി. സ്‌കൂളിലെ പരിപാടികള്‍ക്ക് സുധീര്‍ വി.ഐ.പികളെ വിളിച്ചു കൊടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിനിമാ നടനാണെന്നു പറഞ്ഞ് മാനേജ്മെന്റ് കുട്ടികളെ കൊണ്ടുവന്നു. സ്‌കൂളിനെതിരെ പരാതി പറയാനെത്തുന്ന രക്ഷകര്‍ത്താക്കള്‍ സുധീറിന്റെ സിനിമാ മുഖം കണ്ട് ചിരിച്ച് മടങ്ങി. അങ്ങനെയിരിക്കുമ്പോഴായിരുന്നു മാനേജരുടെ മരണം.

മരണത്തിനുശേഷം ചുമതലയേറ്റ ഭാര്യ സുധീറിന്റെ തോന്ന്യാസങ്ങള്‍ അനുവദിച്ചില്ല. എന്നും സ്‌കൂളിലെത്തണമെന്ന് നിര്‍ബന്ധം പിടിച്ചു. സ്‌കൂളിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ രേഖാമൂലം അവധി സമര്‍പ്പിക്കണമെന്നും നിബന്ധന വന്നു. എന്നാല്‍ ധാരാളം സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സുധീറിന് അത് അസാധ്യമായി. പ്രിന്‍സിപ്പലിന്റെ മുറിക്ക് സമീപം മാനേജര്‍ക്കും ഓഫീസ് മുറിയുണ്ടാക്കി.

ഇതിനിടെ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ പോയ സുധീര്‍ കരമന അവധി നല്‍കിയിരുന്നില്ല. അവധിയിലായിരിക്കെ ജീവനക്കാരുടെ ശമ്പളബില്‍ ഒപ്പിട്ടു. ഇത് ഗുരുതരമായ കൃത്യവിലോപമാണ്. ഇതിനിടെ സുധീറിനെതിരെ വിജിലന്‍സില്‍ പരാതി സമര്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് വിജിലന്‍സ് ഉത്തരവിട്ടു.പരാതി നല്‍കിയത് മാനേജ്മെന്റ് തന്നെയാണെന്നാണ് സൂചന.

പരാതിക്ക് പിന്നാലെ സുധീറിനെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തു. എയ്ഡഡ് സ്‌കൂള്‍ മാനേജര്‍ക്ക് 15 ദിവസം ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാന്‍ അധികാരമുണ്ട്. സുധീര്‍ സര്‍ക്കാരില്‍ അപ്പീല്‍ നല്‍കി. മുന്‍ എസ്.എഫ്.ഐ.നേതാവായ സുധീറിനെ സര്‍ക്കാര്‍ സഹായിച്ചു. ആദര്‍ശ ധീരനായ വിദ്യാഭ്യാസ മന്ത്രി കരമനയെ നിര്‍ലോഭമായാണ് സഹായിച്ചത്. ഹയര്‍ സെക്കന്ററി ഡയറക്ടറും കൈയയച്ച് സഹായിച്ചു. കാലാവധിക്ക് ശേഷം സസ്പെന്‍ഷന്‍ പിന്‍വലിച്ചു. വിജിലന്‍സ് അന്വേഷണം തുടരുകയാണ്. സര്‍ക്കാര്‍ ശമ്പളം സ്വീകരിച്ച ശേഷം സ്‌കൂളില്‍ വരാതെ സിനിമയില്‍ അഭിനയിച്ചത് കുറ്റകരമാകാനാണ് സാധ്യത.

ഇതിനു ശേഷമാണ് ജോലി ഉപേക്ഷിക്കാന്‍ സുധീര്‍ തീരുമാനിച്ചത്. ഇല്ലെങ്കില്‍ മാനേജരുടെ ഭാര്യ കോളറില്‍ പിടിക്കും. ഒരു ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പലിനു മാസം ഒന്നര ലക്ഷത്തിലധികമാണ് ശമ്പളം

Top