സ്വന്തം ലേഖകൻ
കൊച്ചി: കെഎസ്ആർടിസിയെ നന്നാക്കാനുള്ള പരിശ്രമത്തിൽ യൂണിയനുകൾക്കെതിരെ ആഞ്ഞടിച്ച് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി. യൂണിയനുകൾ ആഞ്ഞടിക്കുന്നതിനെതിരെ അതിനേക്കാൾ ശക്തിയിൽ തിരിച്ചടിച്ചാണ് തച്ചങ്കരി ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. തച്ചങ്കരിയുടെ ഉത്തരവ് ലംഘിച്ച് വിവിധ ഓഫിസുകളിൽ പ്രകടനം നടത്തുകയും, ഉത്തരവിന്റെ പകർപ്പ് കത്തിക്കുകയും ചെയ്ത 18 യൂണിയൻ നേതാക്കൾക്കാണ് തച്ചങ്കരി ഇപ്പോൾ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഇതോടെ തച്ചങ്കരിയും യൂണിയനുകളും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ ശക്തമായി.
കെഎസ്ആർടിഇഎ (സിഐടിയു), ടിഡിഎഫ്, കെഎസ്ആർടിഇയു (എ.ഐടിയുസി) യൂണിയൻ നേതാക്കൾക്കാണ് കെഎസ്ആർടിസി എംഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഇൻസ്‌പെക്ടർ വി.ശാന്തകുമാർ, എഎസ്‌കെ എം.ജി രാഹുൽ, സൂപ്രണ്ട് എസ്.സുരേഷ് ബാബു, ജൂനിയർ അസിസ്റ്റന്റ് ടി.നൗഷാദ്, സൂപ്രണ്ട് ടി.സ്റ്റാൻഡ്‌ലി, ജൂനിയർ അസിസ്റ്റന്റ് എം.എസ് സുധീർ, സൂപ്രണ്ട് എസ്.കല, തിരുവനന്തപുരം സിറ്റിയിലെ ഡ്രൈവർ വി.വേണുഗോപാലൻ, സൂപ്രണ്ട് വി.മുരളീധരൻ നായർ, ഇൻസ്‌പെക്ടർ എസ്.ജെ പ്രദീപ്, സൂപ്രണ്ട് എസ്.മനോഹരൻ, ജൂനിയർ അസിസ്റ്റ്ന്റ് ആർ.എസ് ഷൈജു, സെലക്ഷൻ ഗ്രേഡ് അസിസ്റ്റന്റ് ആർ.എൽ രാജീവ്, അസിസ്റ്റന്റ് എം.മനോജ്, സൂപ്രണ്ട് വി.മനോജ്, ജൂനിയർ അസിസ്റ്റന്റ് എം.ജെ സിനി, ജൂനിയർ അസിസ്റ്റന്റ് എസ്.ഹരീഷ് രവി, അസി.പി.എസ് പ്രദീപ്കുമാർ എന്നിവർക്കെതിരെയാണ് കാരണം കാണിക്കൽ നോട്ടീസ്.
യൂണിയൻ ഓഫിസുകളിലും ഡിപ്പോകളിലും അനുവാദമില്ലാതെ പ്രകടനമോ, യോഗങ്ങളോ ചേരരുതെന്നു മേയ് 25 നു പുറത്തിറക്കിയ ഉത്തരവിൽ തച്ചങ്കരി വ്യക്തമാക്കിയിരുന്നു. ഊ ഉത്തരവുമായി പ്രകടനം നടത്തിയവർ, ഇത് കത്തിക്കുകയും തച്ചങ്കരിക്കെതിരെ മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. ഇതാണ് ഇദ്ദേഹത്തെ പ്രകോപിപ്പിച്ചത്. തുടർന്നാണ് ഇവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ നിർദേശിച്ചത്.