മകളെ പരീക്ഷയില്‍ ജയിപ്പിക്കാന്‍ അച്ഛന്‍ കൈക്കൂലി വാഗ്ദാനം ചെയ്തു; മറ്റൊരു പെണ്‍കുട്ടിയെ പരീക്ഷയ്ക്കിരുത്തി 16കാരിയെ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചു

ചണ്ഡീഗഢ്: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബലാത്സംഗം ചെയ്തു. ചണ്ഡീഗഢിലാണ് സംഭവം. സ്‌കൂളിന്റെ ഉടമ കൂടിയായ പ്രിന്‍സിപ്പല്‍ പരീക്ഷയില്‍ സഹായിക്കാമെന്ന് പറഞ്ഞ് 16കാരിയായ പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയും പകരം മറ്റൊരു പെണ്‍കുട്ടിയെ പരീക്ഷയ്ക്കിരുത്തുകയും ചെയ്തു. ഈ സമയത്ത് ഇയാള്‍ സ്‌കൂളിന് സമീപമുള്ള വീട്ടില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. മകള്‍ പരീക്ഷയില്‍ ജയിക്കാന്‍ വേണ്ടി അച്ഛന്‍ പ്രിന്‍സിപ്പലിന് 10,000 രൂപ കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നു. ഈ കുറ്റത്തിന് പെണ്‍കുട്ടിയുടെ അച്ഛനെതിരെയും കേസെടുത്തിട്ടുണ്ട്. മകളെ ബന്ധുവീട്ടില്‍ നിര്‍ത്താനും മറ്റൊരു കുട്ടി പകരം പരീക്ഷ എഴുതുമെന്നും മാര്‍ച്ച് 8ന് പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിയുടെ അച്ഛനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി തിരികെ എത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ തന്നെ ബലാത്സംഗം ചെയ്തതായി വീട്ടുകാരോട് പറയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രിന്‍സിപ്പലിനെയും ഇതിന് സഹായിച്ച രണ്ട് സ്ത്രീകളെയും പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യം നടത്തുന്നതിന് സൗകര്യമൊരുക്കിക്കൊടുത്തതും ഇവരാണ്. ഇവരെ മൂന്ന് പേരെയും ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു മാസത്തിനുള്ളില്‍ രണ്ടാം വട്ടമാണ് ലിഥിയാനയില്‍ അധ്യാപകര്‍ മാനഭംഗകേസില്‍ അറസ്റ്റിലാകുന്നത്. നേരത്തെ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റിലായിരുന്നു.

Top