മോഷ്ടിച്ച 99 പവൻ സ്വർണാഭരണങ്ങൾ കളളൻമാർ തിരിച്ചേൽപ്പിച്ചു; സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് കുറിപ്പും

മംഗ‍‍ളുരു മാരികാംബ ക്ഷേത്ര പരിസരത്ത് താമസിക്കുന്ന ശേഖര്‍ കുന്ദറിന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 99 പവന്‍ സ്വര്‍ണാഭരണങ്ങളും 13000 രൂപയും ക‍ഴിഞ്ഞ ദിവസം നഷ്ടമാവുകയായിരുന്നു. മെക്കാനിക്കായ ശേഖറും മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പില്‍ ഉദ്യോഗസ്ഥയായ ഭാര്യ തിലോത്തമയും വീട് പൂട്ടി പുറത്തുപോയ സമയത്തായിരുന്നു മോഷണം. പരാതിയെ തുടർന്ന് കങ്കനടി പൊലീസ് അന്വേഷണം നടത്തവേയാണ് മോഷണമുതലുകൾ കളളൻമാർ തിരികെയെത്തിച്ചത്. ബൈക്കിലെത്തിയവര്‍ ഒരു പൊളിത്തീന്‍ കവര്‍ വീട്ടുമുറ്റത്തേക്ക് എറിയുകയായിരുന്നുവെന്ന് ശേഖർ പറയുന്നു. കവർ പരിശോധിച്ചപ്പോൾ കടലാസിൽ പൊതിഞ്ഞ നിലയിൽ സ്വർണാഭരണങ്ങൾ കണ്ടെത്തുകയായിരുന്നു. എന്നാൽ കവറിലുണ്ടായിരുന്ന കുറിപ്പാണ് കൗതുകമുണ്ടാക്കിയത്. ആഭരണങ്ങൾ മോഷ്ടിച്ചത് അബദ്ധമായെന്നും ഇത്രയും സ്വർണം വീട്ടിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നും കുറിപ്പിൽ പറയുന്നു. സ്വർണം ബാങ്ക് ലോക്കറില്‍ വെച്ചുകൂടെ എന്നായിരുന്നു മോഷ്​ടാക്ക‍ളുടെ ചോദ്യം. നഷ്ടമായ 99 പവൻ തിരികെ കിട്ടിയെങ്കിലും പണം തിരികെ ലഭ്യമായില്ല. കവര്‍ച്ചയും കവർച്ചാമുതൽ തിരിച്ചേല്‍പ്പിച്ചതും കങ്കനടി പൊലീസ് അന്വേഷിക്കുന്നുണ്ട്​.

Top