തോമസ് ചാണ്ടിയുടെ രാജി: ഇനി പിണറായിയുടെ തലയില്‍; കടുത്ത എതിര്‍പ്പുമായി സിപിഐ

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായില്ല. രാജി സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് യോഗം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി. നിയമോപദേശം അടക്കമുള്ളവ പരിശോധിച്ചശേഷം മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കട്ടെ എന്നാണ് ധാരണ.

ഹൈക്കോടതിയുടെ തീരുമാനത്തിനു കാത്തിരിക്കുന്നത് അപ്രായോഗികമാണെന്നു സിപിഐ നേതാക്കള്‍ അഭിപ്രായപ്പെട്ടു. യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോഴും തങ്ങളുടെ തീരുമാനം അംഗീകരിച്ചെന്ന ശരീരഭാഷയായിരുന്നു സിപിഐ നേതാക്കള്‍ക്ക്. സിപിഐയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘ഹാപ്പിയാണ്’ എന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. എന്‍സിപിയുടേത് ഉള്‍പ്പെടെ മറ്റു നേതാക്കളുടെ പ്രതികരണം ലഭ്യമായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ ഉഭയകക്ഷി ചര്‍ച്ചയ്ക്കായി കാനം രാജേന്ദ്രന്‍ എകെജി സെന്ററില്‍ എത്തിയിരുന്നു. മുന്നണി യോഗത്തിനുമുന്‍പു ധാരണയുണ്ടാക്കാനായിരുന്നു കാനത്തിന്റെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തി. ഹൈക്കോടതിയിലെ കേസുകളില്‍ തീരുമാനം ആയതിനുശേഷം മാത്രം മതി രാജിയെന്നാണ് എന്‍സിപിയുടെ നിലപാട്. താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഇടതു മുന്നണി യോഗത്തിനു മുമ്പു ചേര്‍ന്ന എന്‍സിപി യോഗത്തില്‍ തോമസ് ചാണ്ടി വ്യക്തമാക്കി. മുഖ്യമന്ത്രിയും തന്നോടു രാജി ആവശ്യപ്പെട്ടിട്ടില്ല. തനിക്കെതിരെ ഒരു റിപ്പോര്‍ട്ടുമില്ലെന്നും ചാണ്ടി യോഗത്തില്‍ അറിയിച്ചു.

രാജിക്കാര്യം തീരുമാനിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് മുന്നണി യോഗത്തില്‍ എന്‍സിപി ആവശ്യപ്പെട്ടെന്നാണ് വിവരം. ചൊവ്വാഴ്ച ചേരുന്ന എന്‍സിപി നേതൃയോഗം രാജിക്കാര്യം ചര്‍ച്ച ചെയ്യും. ചാണ്ടിയും എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുത്തിരുന്നു. എജിയുടെ നിയമോപദേശം തോമസ് ചാണ്ടിക്ക് എതിരായതോടെയാണു രാജിയിലേക്കു കാര്യങ്ങള്‍ എത്തുന്നത്. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തില്‍ ഇനിയും കോടതി പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്ന ഭയം ഇരുപാര്‍ട്ടികള്‍ക്കുമുണ്ട്.

മാത്രമല്ല, ഹൈക്കോടതി ബുധനാഴ്ച ഹര്‍ജി പരിഗണിച്ചാലും അന്തിമ ഉത്തരവു വൈകുമെന്നതും പ്രശ്‌നമാണ്. ഇക്കാര്യങ്ങള്‍ എന്‍സിപിയെ ബോധ്യപ്പെടുത്തുകയാണു മുന്നണി നേതൃത്വത്തിനു മുന്നിലെ വെല്ലുവിളി. പാര്‍ട്ടിക്കു മന്ത്രിയില്ലാത്ത സാഹചര്യം ഒഴിവാക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ദേശീയനേതൃത്വവും ഇതേ നിലപാടിലാണ്. തോമസ് ചാണ്ടി രാജിവച്ചാലും, കുറ്റവിമുക്തനായെത്തിയാല്‍ എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കാമെന്ന ഉറപ്പ് ലഭിക്കണം. ഇക്കാര്യം പരിഗണിക്കാമെന്ന് ഇടതുമുന്നണി ഉറപ്പു നല്‍കിയാല്‍ തോമസ് ചാണ്ടിയുടെ രാജി വൈകിയേക്കില്ലെന്നാണു വിലയിരുത്തല്‍.

Top