മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തോമസ് ചാണ്ടി; മുഖ്യമന്ത്രി അല്ലാതെ മറ്റാരെയും ഏറ്റെടുക്കാന്‍ അനുവദിക്കില്ല

കൊച്ചി: മന്ത്രി ശശീന്ദ്രന്‍ രാജി വച്ച സ്ഥാനം മന്ത്രി സഭയിലെ മറ്റേതെങ്കിലും അംഗത്തിന് നല്‍കുന്നത് അനുവദിക്കാനാകില്ലെന്ന് എംഎല്‍എ തോമസ് ചാണ്ടി. മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും എംഎല്‍എ പറഞ്ഞു. മന്ത്രിസ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ മറ്റാരെയും അവിടെ അനുവദിക്കുന്ന തരത്തില്‍ സ്ഥാനം മന്ത്രിസ്ഥാനം എന്‍സിപി വിട്ടുനല്‍കില്ല. എ.കെ.ശശീന്ദ്രന്റെ രാജിക്കുശേഷമുളള എന്‍സിപിയുടെ നിര്‍ണായക നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരാനിരിക്കെയാണ് തോമസ് ചാണ്ടിയുടെ പ്രതികരണം.

മന്ത്രിയാകാന്‍ യോഗ്യതയുളളവര്‍ പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ മന്ത്രിയാകുന്നതില്‍ മുഖ്യമന്ത്രിക്ക് എതിര്‍പ്പില്ല. എന്‍സിപിക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. എ.കെ ശശീന്ദ്രന്റെ കാര്യത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടില്ല. എ. കെ ശശീന്ദ്രന്‍ നിരപരാധിത്വം തെളിയിച്ചാല്‍ മാറികൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജിവെച്ചൊഴിഞ്ഞ എകെ ശശീന്ദ്രന് പകരം മന്ത്രിസ്ഥാനത്തേക്ക് എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നതില്‍ സിപിഐഎം കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുളളതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടിയേരിയുടെയും പിണറായിയുടെയും പിന്തുണയുണ്ടെന്ന് വ്യക്തമാക്കി തോമസ് ചാണ്ടി രംഗത്തെത്തുന്നത്.

തോമസ് ചാണ്ടിയെ മന്ത്രിയാക്കി ഇടതു സര്‍ക്കാരില്‍ ഇടം നല്‍കുന്നത് ഉചിതമാവില്ലെന്നാണ് സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ എതിര്‍പ്പ് നേരത്തെ തന്നെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ അറിയിച്ചതാണെന്നും സിപിഐഎം കേന്ദ്രനേതൃത്വം പറയുന്നു.പുതിയ മന്ത്രിയെ തീരുമാനിക്കേണ്ടത് സംസ്ഥാന തലത്തിലാണെന്ന് ആവര്‍ത്തിക്കുമ്പോഴും തോമസ് ചാണ്ടിയിലുള്ള അതൃപ്തി സിപിഐഎം മറച്ചുവെയ്ക്കുന്നില്ല. വിഷയം സംബന്ധിച്ച് സിപിഐഎം കേന്ദ്രനേതാക്കള്‍ കൂടിയാലോചന നടത്തുന്നുണ്ട്. മന്ത്രിസ്ഥാനം ഉചിതമാവില്ലെന്നാണ് വിലയിരുത്തല്‍. ബിജെപി ബന്ധത്തില്‍ എന്‍സിപി നിലപാട് വ്യക്തമാക്കണമെന്നും ആവശ്യവും ഉയരുന്നുണ്ട്. ഗോവയില്‍ എന്‍സിപി ബിജെപിയെ പിന്തുണച്ചത് തിരിച്ചടിയാകുമെന്നാണ് സിപിഐഎം കരുതുന്നത്. ഗോവയിലെ പാര്‍ട്ടിയുടെ നിലപാടില്‍ എന്‍സിപി സംസ്ഥാനഘടകം എല്‍ഡിഎഫില്‍ വിശദീകരണവും നല്‍കേണ്ടി വരും.

മംഗളം ചാനല്‍ മാര്‍ച്ച് 26 ഞായറാഴ്ച അവരുടെ ലോഞ്ചിങ്ങിനോട് അനുബന്ധിച്ച് പുറത്തുവിട്ട ലൈംഗിക ചുവയുളള ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ രാജിവെക്കുന്നത്. രാവിലെ വാര്‍ത്ത വന്നതിന് പിന്നാലെ മൂന്ന് മണിയ്ക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം. ആരോപണം നിഷേധിച്ച ശേഷമാണ് രാജി.രാജി കുറ്റസമ്മതമല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റേയും തന്റെ പാര്‍ട്ടിയുടേയും രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തി പിടിക്കാനാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. ആരോപണം ഏത് അന്വേഷണ ഏജന്‍സിയേയും കൊണ്ടും അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Top