മൂന്നാം ദിനം കലാപത്തെ അപലപിച്ച് പ്രധാനമന്ത്രി;ഗാന്ധിയുടെയും ബുദ്ധന്റെയും നാട്ടില്‍ അക്രമങ്ങള്‍ക്ക് സ്വീകാര്യത കിട്ടില്ലെന്ന് മോദി

ന്യുഡൽഹി :ഹരിയാന കത്തിയെരിഞ്ഞതിന്റെ മൂന്നാം ദിനം കലാപത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . വിശ്വാസത്തിന്‍റെ പേരില്‍ നിയമം കയ്യിലെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി രംഗത്ത് വന്നത് . 35ാമത് മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ആരും നിയമത്തിന് അതീതരല്ല. ഗാന്ധിയുടെയും ബുദ്ധന്റെയും നാട്ടില്‍ അക്രമങ്ങള്‍ക്ക് സ്വീകാര്യത കിട്ടില്ല എന്നും മോഡി പറയുന്നു. ആഘോഷവേളകളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആശങ്ക തോന്നുന്നത് സ്വാഭവികമാണ്. നിയമം കയ്യിലെടുക്കുന്നത് ആരാണെങ്കിലും വെറുതെ വിടില്ലെന്നും മോഡി ‘മന്‍ കി ബാതില്‍’ പറഞ്ഞു.
ആള്‍ദൈവവും ദേരാ സച്ചാ സൗദയുടെ തലവനുമായ ഗുര്‍മീത് റാം റഹീം സിംഗ് ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സിബിഐ കോടതി റാം റഹീം കുറ്റക്കാരനെന്ന് വിധിച്ചതോടെ ഹരിയാനയില്‍ ഗുര്‍മീതിന്‍റെ അനുയായികളാണ് അക്രമം അഴിച്ചുവിട്ടത്.ദേരാ സച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കേന്ദ്രസര്‍ക്കാരും ബിജെപിയും നിലപാട് സ്വീകരിക്കാന്‍ മടിക്കുന്നുവെന്ന ആക്ഷേപമുയരുന്നതിനിടെയാണ് ഗുര്‍മീത് സിംഗിനേയോ ദേരാ സച്ചാ സൗദയെയോ പേരെടുത്ത് പരാമര്‍ശിക്കാതെ വിമര്‍ശിക്കുകയും നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തത്. വിശ്വാസത്തിന്‍റെ പേരില്‍ ക്രമസമാധാന ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും പ്രധാനമന്ത്രി മന്‍ ബി ബാത്തില്‍ ചൂണ്ടിക്കാണിച്ചു. രാജ്യം ഉത്സവങ്ങള്‍ ആഘോഷിക്കുന്ന തിരക്കിലാണെന്നും അതിനിടെ അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നത് ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന്റെ അനുയായികളുടെ അക്രമത്തില്‍ ഹരിയാന കത്തുമ്പോള്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുന്ന കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ബിജെപി സര്‍ക്കാരുകളെ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഇന്നലെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹരിയാനയിലെ അക്രമങ്ങളെ ഫലപ്രദമായി തടയാന്‍ കഴിയാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു ഹരിയാന ഹൈക്കോടതി. മോഡി ബിജെപിയുടെ പ്രധാനമന്ത്രിയല്ല, അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നായിരുന്നു ഹൈക്കോടതി കടുത്ത ഭാഷയില്‍ ഓര്‍മ്മിപ്പിച്ചത്.ഹരിയാനയില്‍ നടന്ന അക്രമസംഭവങ്ങള്‍ സംസ്ഥാനത്തിന്റെ മാത്രം കാര്യമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്റെ പരാമര്‍ശമാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍.

Top