മദ്യനയം വന്നതോടെ നേരത്തെ വീട്ടിലെത്തിയ മദ്യപന്മാര്‍ ഇപ്പോള്‍ പുലര്‍ച്ചെയും വീട്ടിലെത്തുന്നില്ല; സര്‍ക്കാര്‍ ഇപ്പോള്‍ വ്യാജമദ്യം പിടികൂടാന്‍ സമയം കളയുന്നുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി

orngdao

ആലപ്പുഴ: മദ്യനയം കൊണ്ടുവരാനുള്ള ആവേശം ഇപ്പോള്‍ വ്യാജമദ്യം പിടികൂടാനാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ മദ്യനയം പൂര്‍ണ പരാജയമാണെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

പോക്കറ്റിലുള്ള കാശിന് രണ്ടെണ്ണം അടിച്ച് നേരത്തെ കുടിയിലെത്തിയിരുന്ന മദ്യപന്മാര്‍ ഇപ്പോള്‍ പുലര്‍ച്ചെയും വീട്ടിലെത്തുന്നില്ലെന്നാണ് അറിയുന്നത്. മദ്യനയം മൂലം ബാറുകള്‍ അടച്ചതോടെ സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളില്‍നിന്നും മദ്യം വാങ്ങി അടിച്ചു തീര്‍ക്കാന്‍ മദ്യപന്മാര്‍ക്കു തട്ടുകട തപ്പേണ്ട ഗതികേടാണെന്നും തുഷാര്‍ വെള്ളാപ്പള്ളി മറുനാടനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകത്ത് എവിടെയുമില്ലാത്ത നയമാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും നടത്തിയത്. ബാര്‍ വിഷയത്തില്‍ ഏറ്റവും വലിയ പ്രശ്‌നമുണ്ടാക്കിയ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പോലും ശുചിത്വമുള്ള ബാറുകള്‍ വേണമെന്നാണ് ശാഠ്യം പിടിച്ചത്. സുധീരനോടുള്ള പക മൂത്ത് ഉമ്മന്‍ചാണ്ടി മുഴുവന്‍ ബാറുകളും പൂട്ടാനുള്ള അവസരം ഒരുക്കി. ഇപ്പോള്‍ ചക്കിനു വച്ചതുകൊക്കിനു കൊണ്ടതുപോലായി. ബാര്‍ക്കോഴയില്‍ പിടിവീണത് മുഴുവന്‍ ഉമ്മന്‍ ചാണ്ടിയുടെ അനുചരന്മാര്‍.

സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയിടുന്നതിനോട് ബിഡി ജെ എസ്സിന് താല്പര്യമില്ല. മദ്യസേവ കുറയ്ക്കാന്‍ ഇറങ്ങിയ സര്‍ക്കാര്‍ ഇപ്പോള്‍ വ്യാജമദ്യം പിടികൂടാനാണ് സമയം കളയുന്നത്. മദ്യം നിരോധിക്കുമെന്നു പറഞ്ഞ മുന്‍ സര്‍ക്കാര്‍ പിന്നെയെന്തിനാണ് ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ചത്. ബിയര്‍ മദ്യഗണത്തില്‍പ്പെടുന്നതല്ലെ? ദിര്‍ഘവീക്ഷണമില്ലാത്ത മുന്‍സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി ജില്ലകളെകുറിച്ച് മറന്നു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ തമിഴനാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളുമായി ചേര്‍ന്നു കിടക്കുന്നവയാണ്. ഇവിടെ മദ്യനിരോധനം ഇല്ലാത്തതിനാല്‍ ഏത് മദ്യവും സുലഭമായി ലഭിക്കും. മദ്യം കേരളത്തിലേക്ക് കടത്തുന്നതില്‍ യാതൊരു തടസവുമില്ല. പിന്നെ എങ്ങനെയാണ് മദ്യസേവ സര്‍ക്കാരിന് കുറയ്ക്കാന്‍ കഴിയുന്നത്. വ്യജ ഡിസ്റ്റിലറികളും വ്യാജമദ്യവും സംസ്ഥാനത്ത് സുലഭമായി ഒഴുകിയിട്ടും പൊലീസിനോ വേണ്ടപ്പെട്ടവര്‍ക്കോ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇനി ഉല്‍സവ സീസണുകള്‍ വരുകയാണ്. വ്യാജമദ്യ പെരുമഴതന്നെയായിരിക്കും സംസ്ഥാനത്ത്. ലോകത്ത് ഏത് കാര്യത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം വന്‍ ആപത്താണ് വിളിച്ചു വരുത്തിയിട്ടുള്ളത്.

ഇവിടെ മദ്യം നിരോധിച്ചതു വഴി യാതൊരു ഗുണവും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. കൂടുതല്‍ മദ്യപന്മാരെ പൊതുവഴിയില്‍ മദ്യപിച്ചതിന് അറസ്റ്റു ചെയ്യാനും കേസ് എടുക്കാനും മാത്രമെ സഹായിച്ചിട്ടുള്ളു. കടുത്ത നിയന്ത്രണം മദ്യപന്മാരെ മര്യാദയില്ലാത്തവരാക്കി. ഒരു സമൂഹത്തെ വഴിപിഴപ്പിക്കാന്‍ മാത്രമാണ് മദ്യനയം കൊണ്ട് സാധിച്ചിട്ടുള്ളുവെന്നാണ് തന്റെ അഭിപ്രായം. പിന്നെ സംസ്ഥാനത്തിന്റെ വിദേശ വരുമാനം കുറയ്ക്കാനും കഴിഞ്ഞു.

വിനോദ സഞ്ചാരത്തിലൂടെ കോടികള്‍ കൊയ്ത സര്‍ക്കാരിന് ഇക്കൊല്ലം വന്‍ തിരിച്ചടിയാണ് ലഭിക്കാന്‍ പോകുന്നത്. വിദേശികളാരും ഇന്ത്യയിലെക്ക് അടുത്ത സമയത്തൊന്നും പഴയതുപോലെ എത്തുമെന്ന് തോന്നുന്നില്ല. തനിക്ക് അറിയാവുന്ന പല വിദേശസുഹൃത്തുക്കളും ഇന്ത്യ വിട്ട് ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്ക് പോകാന്‍ തയ്യാറായിക്കഴിഞ്ഞു. കേരളത്തിലെവിടെയും ഈ സീസണില്‍ റിസോര്‍ട്ടുകള്‍ ഒഴിവായിരിക്കും.അതുകൊണ്ടുതന്നെ സംസ്ഥാനത്തിന് സാമ്പത്തികനാശം വരുത്തുന്ന മദ്യനയം പുതിയ സര്‍ക്കാര്‍ തിരുത്തിയെഴുതണം. ബി ഡി ജെ എസ് സംസ്ഥാനത്ത് വന്‍ശക്തിയായി മാറുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അതാണ് വ്യക്തമാക്കുന്നത്.

മൈക്രോഫിനാന്‍സ് വിവാദം ബി ഡി ജെ എസ്സിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. മൈക്രോഫിനാന്‍സ് വിവാദം തന്നെ അനാവശ്യമാണ്. ദേശസാല്‍കൃത ബാങ്കുകളില്‍നിന്നും പണം വായ്പയെടുത്ത് പാവപ്പെട്ടവര്‍ക്ക് സഹായം ചെയ്യുന്നതിന് സര്‍ക്കാരിന് എന്തുനഷ്ടം. പിന്നോക്ക വികസന കോര്‍പ്പറേഷന്‍ വഴി വായ്പയെടുത്ത് 15 കോടിയില്‍ 13 കോടിയും തിരിച്ചടച്ചു കഴിഞ്ഞു. ഇനി സമയബന്ധിതമായി 2 കോടി മാത്രം അടച്ചു കൊടുത്താല്‍ മതി. പിന്നെ എന്താണ് വിവാദം. ഇപ്പോള്‍ ഇടപാടുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്ന കേസു പോലും നിലനില്‍ക്കുന്നതല്ല. മറിച്ച് ഇരുമുന്നണികള്‍ക്കെതിരെ എസ് എന്‍ ഡി പി യും ബി ഡി ജെ എസും എടുത്ത നിലപാടുകളാണ് ഈ പുകിലുകള്‍ക്കെല്ലാം കാരണമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

Top