മകന് ചായയുമായി തീവണ്ടിയില്‍ കയറുന്നതിനിടെ പിതാവ് വീണുമരിച്ചു

മകന് ചായയുമായി തീവണ്ടിയില്‍ കയറുന്നതിനിടെ പിതാവ് വീണുമരിച്ചു. മുളിയാര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കൗണ്‍സില്‍ അംഗവും കരാറുകാരനുമായ മുണ്ടക്കൈയിലെ നെടുവോട്ട് മഹമൂദാ(63)ണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30ഓടെ മംഗളൂരു റെയില്‍വേ സ്‌റ്റേഷനിലാണ് അപകടം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനും ഭിന്നശേഷിക്കാരനുമായ മകന്‍ ഹാരിസിനെ ആശുപത്രിയില്‍ കാണിച്ച് കാസര്‍കോട്ടേക്ക് മടങ്ങുകയായിരുന്നു.

അപകടവിവരമറിയാതെ യാത്രതുടര്‍ന്ന ഹാരിസ് തീവണ്ടിയില്‍ കാസര്‍കോട്ടിറങ്ങി. പിതാവിനെ കാണാത്തതിനാല്‍ 13 കിലോമീറ്റര്‍ നടന്ന് ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ വീട്ടിലെത്തി. ശനിയാഴ്ച വൈകുന്നേരമാണ് ഇരുവരും മംഗളൂരുവിലെത്തിയത്. ഡോക്ടറെ കണ്ടശേഷം തിരികെ നാട്ടിലേക്ക് വരാന്‍ തീവണ്ടിയില്‍ കയറി. മകനെ തീവണ്ടിയിലിരുത്തിയ മഹമൂദ് ചായ വാങ്ങാനിറങ്ങി. ഇരുകൈകളിലും ചായയുമായി വരുന്നതിനിടെ തീവണ്ടി നീങ്ങി. വണ്ടിയില്‍ ചാടിക്കയറുന്നതിനിടെ പാളത്തിലേക്ക് വീഴുകയും ഇരുകാലുകളും അറ്റുപോകുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു വര്‍ഷമായി അര്‍ബുദബാധിതനായ മഹമൂദിന് സംസാരശേഷി കുറവായിരുന്നു. ഷര്‍ട്ടിന്റെ കീശയിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡിലെ ഫോണ്‍ നമ്പറില്‍നിന്ന് ആശുപത്രി അധികൃതര്‍ രാത്രി 12ഓടെ വീട്ടില്‍ വിളിച്ചറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ വീട്ടുകാര്‍ ഹാരിസിനെ തിരക്കുന്നതിനിടെ പുലര്‍ച്ചെ വീട്ടിലെത്തിയെന്ന് വിവരം കിട്ടി. മഹമൂദിന്റെ മൃതദേഹം ഞായറാഴ്ച വൈകുന്നേരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മുണ്ടക്കൈ ജുമാമസ്ജിദ് കബര്‍ സ്ഥാനില്‍ കബറടക്കി. ഭാര്യ: ഉമ്മാലി. മറ്റു മക്കള്‍: ഷെരീഫ്, സഫാന, നസ്‌റീന, സഹല. മരുമക്കള്‍: യൂസുഫ് തളങ്കര, നൗഫല. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഹിമാന്‍, ഷാഫി, ഇബ്രാഹിം, ആയിഷ, പരേതരായ ആസിയുമ്മ, ഖദീജ.

Top