ബലാത്സംഗത്തെ ന്യായീകരിച്ച് യുഡിഎഫും!..വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല

തിരുവനന്തപുരം :ബലാത്സംഗത്തെ ന്യായീകരിച്ച് യുഡിഎഫും രംഗത്ത് . വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ വിന്‍സെന്റിന് യുഡിഎഫ് പിന്തുണ. വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നടപടികള്‍ യുഡിഎഫ് യോഗം ശരിവെച്ചു. വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ടെന്ന കോണ്‍ഗ്രസ് നിലപാട് യുഡിഎഫ് അംഗീകരിച്ചു.
കഴിഞ്ഞ ദിവസം വിന്‍സെന്റിനെ തെരഞ്ഞെടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും നീക്കിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെങ്കിലും ഒരു സ്ത്രീ പരാതിയുന്നയിച്ച സ്ഥിതിക്ക് കുറ്റവിമുക്തനാകുന്നത് വരെ മാറ്റി നിര്‍ത്തുകായാണെന്നാണ് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ വ്യക്തമാക്കിയത്. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.എന്നാല്‍ വിന്‍സെന്റിനെ പുറത്താക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടെ ഭിന്നാഭിപ്രായമുണ്ടായിരുന്നു. രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ചചെയ്യാതെ വിന്‍സെന്റിനെ പദവികളില്‍ നിന്നും നീക്കിയ നടപടിക്കെതിരെ കെ മുരളീധരന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്റിന്റെ തീരുമാനമായതിനാല്‍ മാത്രമാണ് അംഗീകരിക്കുന്നതെന്നായിരുന്നു മുരളീധരന്റെ വാക്കുകള്‍.
വിന്‍സെന്റിനെതിരായ നടപടി തിടുക്കത്തിലായെന്നും അനാവശ്യവുമായിരുന്നുവെന്ന് ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇന്നത്തെ കെപിസിസി യോഗത്തില്‍ ഇതു സംബന്ധിച്ച അഭിപ്രായ ഭിന്നത ചര്‍ച്ചചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.വിന്‍സെന്റിനെതിരായ പരാതി പാര്‍ട്ടി ശരിവയ്ക്കുന്നതിന് തുല്യമാണ് നടപടിയെന്നും വിമര്‍ശനമുണ്ട്. വിഷയം കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന വിമര്‍ശനവും ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്നേക്കും.

Top