ട്രംപിന്റെ പുതിയ നടപടി, 60,000 ഇന്ത്യക്കാര്‍ തൊഴില്‍രഹിതരാകും, ഇതില്‍ 80 ശതമാനവും സ്ത്രീകള്‍: ജീവനക്കാര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

എച്ച്-4 വിസ നിര്‍ത്തലാക്കികൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി. ഇതുമൂലം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് തൊഴില്‍രഹിതരാകുക. എച്ച്-4 വിസ നിര്‍ത്തലാക്കുന്നതിലൂടെ 60,000 ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടമാകും. ഇതില്‍ എണ്‍പത് ശതമാനവും സ്ത്രീകളാണ്.അമേരിക്കയുടെ പുതിയ പോളിസി ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. പുതിയ നടപടി പ്രകാരം ഇമിഗ്രേഷന്‍ സര്‍വീസ് എച്ച്-4 വിസ ഉള്ളവരെ ടെര്‍മിനേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ബറാക് ഒബാമയുടെ ഭരണകാലത്താണ് എച്ച്-4 വിസ നല്‍കാന്‍ തീരുമാനിച്ചത്. ഡൊണാല്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടെയാണ് പുതിയ മാറ്റങ്ങള്‍. ട്രംപിന്റെ പുതിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യക്കാര്‍ തെരുവിലിറങ്ങി. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി അവര്‍ പ്രതിഷേധിച്ചു. എച്ച്-4 വിസ വ്യവസ്ഥ പ്രകാരം ജീവനക്കാരെ മാറ്റണമെന്നുള്ള ഉത്തരവ് ട്രംപ് നല്‍കിയിട്ടുണ്ടെന്ന് ഇമിഗ്രേഷന്‍ സര്‍വീസ് ചീഫ് ഫ്രാന്‍സിസ് സിസ്‌ന പറയുന്നു. എച്ച്-ഐബി വിസയുള്ളവരെ ജോലി ചെയ്യാനുള്ള അനുമതി ഒബാമ നല്‍കിയിരുന്നു. എന്നാല്‍, 2015ല്‍ ഒബാമ നടപ്പാക്കിയ നിയമം പൂര്‍ണമായും എടുത്തുകളയാനാണ് തീരുമാനം. പ്രത്യേക നിയമ പ്രകാരമാണ് എച്ച്1ബി വിസയിലെത്തുന്നവരുടെ പങ്കാളിയെയും ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം കൊണ്ടുവന്നത്. അമേരിക്കയില്‍ കുടുംബവുമൊത്തുള്ള സ്ഥിരതാമസം നിയമപരമാക്കാന്‍ പത്ത് വര്‍ഷത്തിലധികം വേണ്ടിവരുമെന്നിരിക്കെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഈ എച്ച്4വിസ. ഇന്ത്യയില്‍ തൊഴില്‍ ഇല്ലാതാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. 6.75 ശതമാനമാണ് കഴിഞ്ഞവര്‍ഷം ഉയര്‍ന്നത്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യംവെച്ചാണ് എച്ച്-4 വിസ നിര്‍ത്തലാക്കുന്നതെന്നും സൂചനയുണ്ട്.

Top