സ്വന്തം ലേഖകൻ
വയനാട്: ഭീകരരുടെ ആക്രമണത്തിൽ ജീവൻ വെടിഞ്ഞ ഇന്ത്യൻ സൈനികൻ വസന്തകുമാറിന്റെ കുടുംബത്തെ സംസ്ഥാന സർക്കാർ ഏറ്റെടുക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ വസന്തകുമാറിന്റെ ഭാര്യയുടെ ജോലിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. വിദേശത്തു നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തിയ ശേഷം വസന്തകുമാറിന്റെ കുടുംബത്തെ ഏറ്റെടുക്കുന്ന കാര്യത്തിൽ ധാരണയും ഉണ്ടാകും.
ഞായറാഴ്ച രാവിലെ വസന്തകുമാറിനെ സന്ദർശിച്ച മന്ത്രി എ.കെ ബാലനാണ് ഇതു സംബന്ധിച്ചുള്ള തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.
വസന്തകുമാറിന്റെ ഭാര്യക്ക് ജോലിയും മക്കളുടെ വിദ്യാഭ്യാസവും ഉറപ്പാക്കുമെന്നാണ് വയനാട് തൃക്കൈപ്പറ്റയിലെ വീട്ടിലെത്തിയ മന്ത്രി എ കെ ബാലൻ അറിയിച്ചിരിക്കുന്നത്. വസന്തകുമാറിന്റെ ഭാര്യ ഷീനയെ പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ജോലിയിൽ സ്ഥിരപ്പെടുത്തുന്നതും, കുട്ടികളുടെ വിദ്യാഭ്യാസം കേന്ദ്രീയവിദ്യാലയത്തിൽ ആക്കുന്നതും സർക്കാർ പരിഗണിക്കുമെന്നും മന്ത്രി കുടുംബത്തെ അറിയിച്ചു.
ഫെബ്രുവരി 19ന് ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ ഇക്കാര്യം സംബന്ധിച്ച് തീരുമാനമാകും. കുടുംബത്തിനു നൽകുന്ന സർക്കാർ സഹായങ്ങളെ കുറിച്ച് 19ന് തീരുമാനിക്കുമെന്നും എ കെ ബാലൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 20ന് വസന്തകുമാറിന്റെ വീട് സന്ദർശിക്കും.