വീരപ്പനെ കൊലപ്പെടുത്താന്‍ വിവരം നല്‍കി; പ്രതിഫലം കിട്ടിയില്ലെന്ന് യുവതി  

കോയമ്പത്തൂര്‍: കൊള്ളക്കാരന്‍ വീരപ്പനെ പിടിക്കാന്‍ നിര്‍ണ്ണായക വിവരം നല്‍കിയിട്ടും പ്രഖ്യാപിച്ച സഹായം സര്‍ക്കാര്‍ നല്‍കിയില്ലെന്ന് യുവതി. കൊയമ്പത്തൂര്‍ വടവള്ളിയിലെ  എം ഷണ്മുഖ പ്രിയ എന്ന യുവതിയുടെതാണ് വെളിപ്പെടുത്തല്‍.

പോലീസ് തയ്യാറാക്കിയ പദ്ധതിയോട് സഹകരിക്കാന്‍ പലരും ഭയപ്പെട്ടപ്പോള്‍ ജീവന്‍ പണയംവെച്ചാണ് താന്‍ വീരപ്പനെക്കുറിച്ചുള്ള മര്‍മപ്രധാനമായ വിവരങ്ങള്‍ പോലീസിന് കൈമാറിയതെന്ന് അവര്‍ തമിഴ് മാധ്യമത്തോട് വെളിപ്പെടുത്തുന്നു. വീരപ്പനെ പിടിക്കാന്‍ തമിഴ്നാട് ആസൂത്രണം ചെയ്തു ‘ഓപ്പറേഷന്‍ നോര്‍ത്തേണ്‍ സ്റ്റാര്‍’ എന്ന പദ്ധതിയുടെ ഭാഗമായി വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി വടവള്ളിയിലുള്ള തന്റെ വീട്ടില്‍ നാലുമാസത്തോളം താമസിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈസമയത്ത് മുത്തുലക്ഷ്മിയില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തി പോലീസിന് നല്‍കി. എന്‍.കെ. ചെന്താമരക്കണ്ണന്‍ എന്ന പോലീസ് ഓഫീസര്‍ക്കാണ് വിവരം കൈമാറിയതെന്ന് ഷണ്മുഖപ്രിയ പറയുന്നു. വീരപ്പന് കാഴ്ചപ്രശ്‌നമുണ്ടെന്നുള്ള കാര്യവും കാട്ടിനുള്ളില്‍ വീരപ്പന്‍ ഒളിച്ചുകഴിയുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും താന്‍ പോലീസിന് നല്‍കിയെന്ന് അവര്‍ അവകാശപ്പെടുന്നു.

പോലീസ് അന്നുതന്നെ പ്രതിഫലം നല്‍കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു എന്നാല്‍ അത് പാലിച്ചില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. പ്രതിഫലം വാഗ്ദാനംചെയ്‌തെങ്കിലും 2015ല്‍ ഇതുസംബന്ധിച്ച ഫയല്‍ അടച്ചെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന്, പ്രതിഫലക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ കീഴിലുള്ള സെല്ലിനും സംസ്ഥാന മുഖ്യമന്ത്രിക്കും കത്തെഴുതി.

മൂന്നുകൊല്ലംമുമ്പ് ഇക്കാര്യത്തില്‍ വീണ്ടും ശ്രമം ഊര്‍ജിതമാക്കിയപ്പോള്‍ വേണ്ടതുചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശമുണ്ടായി. പക്ഷെ തനിക്ക് പ്രതിഫലം മാത്രം കിട്ടിയില്ലെന്ന് ഇവര്‍ പരാതി പറയുന്നു. 2004ലാണ് വീരപ്പനെ തമിഴ്നാട് പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നത്. എന്നാല്‍ വീരപ്പനെതിരായ നടപടികളില്‍ നേരിട്ട് പങ്കെടുത്ത പോലീസ് ദൌത്യഅംഗങ്ങള്‍ക്ക് മാത്രമാണ് പ്രതിഫലം നല്‍കാന്‍ വകുപ്പുള്ളൂ എന്നാണ് തമിഴ്നാട് ഗവണ്‍മെന്‍റ് വൃത്തങ്ങള്‍ പറയുന്നത്.

Top