സി.പി.ഐ(എം) പ്രചരണം അടിസ്ഥാനരഹിതം -അനില്‍ അക്കര എം.എല്‍.എ

തിരുവനന്തപുരം : അടാട്ട് ഫാര്‍മേഴ്സ് ബാങ്കില്‍ സഹകരണ വകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ എനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടെന്ന സി.പി.ഐ(എം) പ്രചരണം അടിസ്ഥാനരഹിതമാണെന്ന് അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.
നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ അടാട്ട് ഫാര്‍മേഴ്സ് ബാങ്കില്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയ 15 കോടി രൂപയുടെയും വായ്പാ കുടിശ്ശികയ്ക്ക് അനര്‍ഹ ഇളവുകള്‍ നല്‍കിയതിനെ കുറിച്ചുമാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുള്ളത്. വ്യക്തിഗതമായി ആര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്ന് മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മറുപടിയില്‍ അനില്‍ അക്കരയ്ക്ക് നല്‍കിയിട്ടുള്ള പലിശ ഇളവുകള്‍ നിയമാനുസൃതമാണെന്നും സഹകരണ വകുപ്പ് അനില്‍ അക്കരയ്ക്ക് എതിരെ അന്വേഷണം നടത്തിയിട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല സഹകരണ സംഘം രജിസ്ട്രാര്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടില്‍ ഒരിടത്തും അനില്‍ അക്കരയുടെ പേര് എടുത്ത് രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം സി.പി.ഐ(എം) ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളുടെയും ഡ്യ്യ്ഫീ യുടെയും നേതൃത്വത്തില്‍ അനില്‍ അക്കരയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്ന് വ്യാജ പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ബാങ്കില്‍ എനിക്ക് പ്രാഥമിക അംഗത്വം മാത്രമാണുള്ളത്. എന്നാല്‍ ബാങ്കിലെ ഭരണസമിതി അംഗം എന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് സി.പി.ഐ (എം) നേതൃത്വം നടത്തുന്നത്. രണ്ട് വര്‍ഷം മുമ്പ് മലയാളം ഓര്‍ഗാനിക്ക് എന്ന് പബ്ലിക്ക് ലിമിറ്റഡ് കമ്പനിയുടെ ചെയര്‍മാനായിരിക്കുന്ന സമയത്ത് നല്‍കിയ രണ്ട് ചെക്കുകള്‍ മടങ്ങുകയും മടങ്ങിയ തുക കമ്പനി അധികൃതര്‍ പിന്നീട് ഡിമാന്റ് ഡ്രാഫ്റ്റായി ബാങ്കിന് കൈമാറിയിട്ടുള്ളതുമാണ്. ബാങ്കിലെ സസ്പെന്റ് ചെയ്ത ഭരണസമിതിയുടെ കാലത്തും ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലത്തും കമ്പനിയും ബാങ്കും ഇപ്പോഴും ഇടപാടുകള്‍ നടത്തിവരികയാണ്. എന്നാല്‍ ഞാന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങി എന്ന തരത്തിലുള്ള നുണപ്രചരണമാണ് സി.പി.ഐ(എം) നടത്തികൊണ്ടിരിക്കുന്നത്.
എം.എല്‍.എ എന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനങ്ങളില്‍ അസൂയപൂണ്ട സി.പി.ഐ (എം) നേതൃത്വം ഹൈക്കോടതിയില്‍ എനിക്കെതിരെ നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജി ചെലവ് സഹിതം തള്ളിയതു കൊണ്ടും കണ്‍സ്യൂമര്‍ഫെഡിന്റെ അഴിമതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനാലും എന്നോട് വ്യക്തിപരമായ വൈരാഗ്യമുള്ളതിനാലും ഇവര്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണം. സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സി.പി.ഐ(എം), ഡ്യ്യ്ഫീ നേതാക്കള്‍ക്കെതിരെ തൃശ്ശൂര്‍ കോടതിയില്‍ ക്രിമിനല്‍ കേസ്സ് ഫയല്‍ ചെയ്ത് നടപടികള്‍ സ്വീകരിക്കുമെന്ന് അനില്‍ അക്കര അറിയിച്ചു.

Top