ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വാട്‌സാപ്പ് ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടുമോ? വാട്‌സാപ്പ് ആരാധകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് വാട്‌സാപ്പ് അധികൃതര്‍. നടപ്പാക്കിയില്ലെങ്കില്‍ ഇന്ത്യവിടണമെന്ന് കേന്ദ്രസര്‍ക്കാരും തിരുമാനിച്ചാല്‍ വാട്‌സാപ്പിന് ഇന്ത്യയില്‍ മരണമണി മുഴങ്ങും.
സര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ പോകുന്ന ചില നിബന്ധനകള്‍ വാട്സാപ്പിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കാനിടയുള്ളതിനാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള ആലോചന കമ്പനിക്കുള്ളില്‍ ആരംഭിച്ചുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
വാട്സാപ്പിന് ഏറ്റവുമധികം ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ്. ആഗോള തലത്തില്‍ തന്നെ 150 കോടി ഉപയോക്താക്കളുള്ള വാട്സാപ്പിന് ഇന്ത്യയില്‍ 20 കോടി വരിക്കാരാരാണുള്ളത്. ന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നിയന്ത്രണങ്ങളില്‍ പലതും വാട്‌സാപ്പിന് സ്വീകര്യമല്ല. പ്രധാനമായും ഒരു നിബന്ധനയാണ് അവര്‍ക്ക് പാടെ അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചത്. ഒരു മെസേജ് ആരാണ് ആദ്യം അയച്ചതെന്ന് അറിയണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് തങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല എന്നാണ് കമ്പനിയുടെ കമ്യൂണിക്കേഷന്‍സ് മേധാവി കാള്‍ വൂഗ് പറയുന്നത്.
വാട്‌സാപ്പിന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനാണ് ഇപ്പോഴുള്ളത്. അതായത് മെസേജ് അയയ്ക്കുന്നയാളിനും സ്വീകരിക്കുന്നയാളിനും മാത്രമാണ് അത് കാണാനാകുക. ഈ ഒരു ഫീച്ചര്‍ ഇല്ലെങ്കില്‍ വാട്‌സാപ് പൂര്‍ണ്ണമായും മറ്റൊരു ആപ് ആയി തീരുമെന്ന് വൂഗ് പറഞ്ഞു. ലോക വ്യാപകമായി ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന സ്വകാര്യതയുടെ ലംഘനമാണ് പുതിയ നിയമമെന്നും വൂഗ് പറഞ്ഞു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വക്താവായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് വൂഗ്. പുതിയ നിബന്ധനകള്‍ വന്നാല്‍ ഞങ്ങള്‍ക്ക് വാട്‌സാപ് പുതിയതായി രൂപകല്‍പ്പന ചെയ്യേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.
എന്നു പറഞ്ഞാല്‍ ഇന്നത്തെ വാട്‌സാപ് ആയിരിക്കില്ല പിന്നെ നിലവില്‍ വരിക. ഇത്തരം നിബന്ധനകള്‍ നിലവില്‍ വന്നാല്‍ ഇന്ത്യ വിടില്ലെന്നു പറയാന്‍ അദ്ദേഹം തയാറായില്ല. പക്ഷേ, എന്താണു സംഭവിക്കുക എന്നു പറയാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ വ്യാജവാര്‍ത്ത പരത്തുന്ന കുറ്റവാളിയെ കണ്ടെത്താനാകുന്നില്ല എന്നാണ് സര്‍ക്കാരിന്റ വാദം. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം ഇനി വാട്‌സാപ് പോലെയുള്ള ഓരോ സര്‍വീസ് പ്രൊവൈഡറും വാര്‍ത്ത ആദ്യം നല്‍കിയ ആളെ ചൂണ്ടിക്കാണിക്കേണ്ടിവരും. ഇന്ത്യയില്‍ നടന്ന പല ജനക്കൂട്ട ആക്രമണങ്ങള്‍ക്കു പിന്നിലും വാട്‌സാപ് ആണെന്നു സര്‍ക്കാരും ഇത്തരം ആക്രമണങ്ങള്‍ തങ്ങളുടെ തലയില്‍ മാത്രം കെട്ടിവയ്ക്കുന്നതെന്തിനെന്ന് കമ്പനിയും പ്രതികരിച്ചിട്ടുമുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ വാദം അംഗീകരിച്ച് മെസേജ് പരമാവധി അഞ്ചു പേര്‍ക്കു മാത്രമെ ഫോര്‍വേഡ് ചെയ്യാനാകൂ എന്ന നിയന്ത്രണം വാട്‌സാപ് ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, ഇന്ത്യയില്‍ ഒരു മേധാവിയെയും വച്ചിരുന്നു. തങ്ങള്‍ മാസാസമാസം ഏകദേശം 20 ലക്ഷം സംശയാസ്പദമായ അക്കൗണ്ടുകള്‍ ബാന്‍ ചെയ്യുന്നു. അവയില്‍ 20 ശതമാനം, അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ബാന്‍ ചെയ്യുന്നു. ആളുകള്‍ റിപ്പോര്‍ട്ടു ചെയ്യാതെ തന്നെ 70 ശതമാനത്തോളം സ്പാം അക്കൗണ്ടുകളും തങ്ങള്‍ നേരിട്ടു പൂട്ടിക്കുന്നുവെന്നാണ് വാട്‌സാപ് അധികാരികള്‍ പറയുന്നത്.
ഇലക്ഷന്‍ സമയത്ത് ഇത് പരമപ്രധാനമാണെന്നും വൂഗ് പറഞ്ഞു. ചില ഗ്രൂപ്പുകള്‍ അത്രയധികം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി തങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാര്‍ത്ത പരത്തുന്നുണ്ടോ എന്ന് അറിയാനായി ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കൂടുതല്‍ വിദഗ്ധരെ ജോലിക്കെടുക്കാന്‍ തങ്ങള്‍ തയാറാണെന്നും കമ്പനി പറയുന്നു. ഇന്ത്യക്കായി എന്‍ക്രിപ്ഷന്‍ ഇല്ലാത്ത ഒരു വാട്‌സാപ് തുടങ്ങുക എന്നതായിരിക്കും വാട്‌സാപിന്റെ സാധ്യതകളിലൊന്ന്. അല്ലെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരും. ചൈനാ സര്‍ക്കാര്‍ പറയുന്ന രീതിയിലുള്ള സേര്‍ച് എന്‍ജിന്‍ തയാറാക്കുന്ന ഗൂഗിളിന്റെ രീതി പിന്‍തുടരാന്‍ വാട്‌സാപ് തീരുമാനിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ വാട്‌സാപ് തുടരും.
പക്ഷേ, അയയ്ക്കുന്നതും സ്വീകരിക്കുന്നതുമായ സന്ദേശങ്ങള്‍ പരിശോധിക്കപ്പെട്ടേക്കാം. തങ്ങളുടെ സേവനം ദുരുപയോഗം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പേരെടുത്തു പറയാന്‍ വാട്‌സാപ് തയാറായില്ലെങ്കിലും ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ മെസേജിങ് സേവനം ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നതെന്നു കമ്പനി പറഞ്ഞു. കൃത്യമായി എന്താണ് അവര്‍ ചെയ്യുന്നത് എന്നു വെളിപ്പെടുത്താനും കമ്പനി തയാറായില്ല. ഓട്ടോമേറ്റു ചെയ്ത ടൂളുകള്‍ ഉപയോഗിച്ച് മെസേജുകള്‍ അയയ്ക്കുന്നതും, വ്യാജ വാര്‍ത്തകള്‍ പരത്തി വോട്ടര്‍മാരെ സ്വാധീനിക്കലുമാണ് നടത്തുന്നതെന്നാണ് ഊഹിക്കുന്നത്.