ക്രൈസ്തവ സഭകള്‍ ഉത്പാദിപ്പിക്കുന്ന വൈനിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്; നിര്‍മ്മിക്കുന്നത് കള്ളിനും ബീയറിനും മുകളില്‍ വീര്യമുള്ള വൈന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രൈസ്തവ സഭകള്‍ക്കുള്ള വൈന്‍ ഉത്പാദന ലൈസന്‍സിന്റെ വിവരങ്ങള്‍ പുറത്ത്. 95,412 ലിറ്റര്‍ വൈന്‍ ഉത്പാദിപ്പിക്കാനാണ് വിവിധ സഭകള്‍ക്ക് എക്സൈസ് ലൈസന്‍സുള്ളത്. ബിയറിനും കള്ളിനുമുള്ളതിനേക്കാള്‍ വീര്യം വൈനിനുണ്ടെന്നിരിക്കെയാണ് ഇതെന്നതും ശ്രദ്ധേയമാണ്. അതേസമയം, വീര്യമില്ലാത്ത വൈനാണ് ഉത്പാദിപ്പിക്കുന്നതെന്നാണ് സഭകളുടെ വിശദീകരണം.
ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിലെ ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നതിനിടെയാണ് ക്രൈസ്തവ സഭകള്‍ക്കുള്ള വൈന്‍ ഉത്പാദന ലൈസന്‍സിന്റെ വിവരങ്ങള്‍ പുറത്ത് വരുന്നത്. വിവിധ ജില്ലകളിലായി ആകെ 24 ലൈസന്‍സ്. കോട്ടയം ജില്ലയില്‍ മാത്രം 28,050 ലിറ്റര്‍ വൈന്‍ ഉത്പാദിക്കാന്‍ അനുമതി ഉണ്ട്. കോഴിക്കോട് 16000 ലിറ്ററും, തിരുവനന്തപുരത്ത് 13410 ലിറ്ററും എറണാകുളത്ത് 13077 ലിറ്ററും ഉത്പാദിക്കാനാണ് സഭകള്‍ക്ക് ലൈസന്‍സുള്ളത്.
തിരുവനന്തപുരം സി.എസ്.ഐ രൂപതയ്ക്കും ചങ്ങനാശ്ശേരി രൂപതയ്ക്കുമാണ് ഏറ്റവുമധികം വൈന്‍ ഉത്പാദിപ്പിക്കാന്‍ അനുമതിയുള്ളത്. പതിനായിരം ലിറ്റര്‍ വീതം. ഒരു വര്‍ഷം സംസ്ഥാനത്ത് വിവിധ ക്രൈസ്തവ സഭകള്‍ക്ക് ആകെ ഉത്പാദിപ്പിക്കാവുന്ന വൈനിന്റെ കണക്ക് 95,412 ലിറ്ററാണ്. 42.86 ശതമാനം വീര്യമുള്ള വിദേശ മദ്യം മാറ്റി നിര്‍ത്തിയാല്‍ ബിയറിനും, കള്ളിനും ഉള്ളതിനേക്കാള്‍ വീര്യം വൈനിനാണ്. ബിയറിന് ആറു ശതമാനം, കള്ളിന് 8.1 ശതമാനം, വൈനിന് 8 മുതല്‍ 15.5 ശതമാനം എന്നിങ്ങനെയാണ്
വീര്യം. പാതയോരത്തെ മദ്യശാലകള്‍ക്കെതിരെ നിലപാടെടുക്കുന്ന സഭകള്‍ തന്നെ വന്‍തോതില്‍ വൈന്‍ ഉത്പാദിപ്പിക്കുന്നത് വിരോധാഭാസമാണെന്ന് ബാറുടമകള്‍ നേരത്തെ ആരോപിച്ചിരുന്നു.

Top