ഭര്‍ത്താവ് വരുന്നതിന് വേണ്ടി ട്രെയിന്‍ തടഞ്ഞിട്ട സ്‌കൂള്‍ അധ്യാപിക പൊലീസ് പിടിയില്‍;ദൃശ്യങ്ങള്‍ വൈറലാകുന്നു…

അന്‍ഹൂയി : ഭര്‍ത്താവിനായി അതിവേഗ ട്രെയിന്‍ തടഞ്ഞിട്ട യുവതി അറസ്റ്റില്‍. ചൈനയിലെ അന്‍ഹൂയി പ്രവിശ്യയിലെ ഹെഫീ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ലുവോ ഹാലി എന്ന അധ്യാപികയാണ് ട്രെയിന്‍ വിടാന്‍ സമ്മതിക്കാതെ ബഹളമുണ്ടാക്കിയത്. 10 സെക്കന്റുകൊണ്ട് ഭര്‍ത്താവ് എത്തുമെന്ന് അറിയിച്ചുകൊണ്ടാണ് ഇവര്‍ ട്രെയിന്‍ പുറപ്പെടാന്‍ അനുവദിക്കാതിരുന്നത്. ഇവര്‍ ഭര്‍ത്താവിനെ വിളിച്ച് ഫോണില്‍ ഹോള്‍ഡ് ചെയ്തിരുന്നു. ഒടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തള്ളിപ്പുറത്താക്കി കസ്റ്റഡിയിലെടുത്ത ശേഷമാണ് ട്രെയിന്‍ യാത്രയാരംഭിച്ചത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. സംഭവം ഇങ്ങനെ. ട്രെയിന്‍ ഹെഫീ സ്റ്റേഷനിലെത്തി ആളുകള്‍ ഇറങ്ങുകയും കയറുകയും ചെയ്തു. എന്നാല്‍ ലുവോയുടെ ഭര്‍ത്താവ് സ്‌റ്റേഷനില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ വിളിച്ച് ഫോണില്‍ ഹോള്‍ഡ് ചെയ്തു. തുടര്‍ന്ന് ഓട്ടോമാറ്റിക് ഡോറില്‍ നിലയുറപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവ് 10 സെക്കന്റുകൊണ്ട് എത്തുമെന്നായിരുന്നു മറുപടി. ഓട്ടോമാറ്റിക് വാതില്‍ അടയ്ക്കാനാകാത്തതിനാല്‍ അതിവേഗ ട്രെയിനിന് കുതിക്കാനാകില്ലായിരുന്നു. ഇതോടെ ലുവോയെ കസ്റ്റഡിയില്‍ എടുത്ത ശേഷമാണ് ട്രെയിന്‍ കടന്നുപോയത്. ഇവര്‍ക്ക് 2000 യുവാന്‍ അതായത് ഏകദേശം 19,500 രൂപ പിഴയിട്ടിട്ടുണ്ട്. ലുവോയെ അധ്യാപക ജോലിയില്‍ നിന്ന് സസ്‌പെന്റും ചെയ്തു.

Top