ശബരിമല: അയ്യപ്പനെ കാണാൻ ആയിരത്തിലേറെ സ്ത്രീകൾ പമ്പയിൽ എത്തിയതായി റിപ്പോർട്ട്. പമ്പയിലെ പരിശോധനയ്ക്കിടെ ഇതുവരെ ആയിരത്തിലേറെ സ്ത്രീകളെ പിടികൂടിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അയ്യപ്പദർശനത്തിനായി ഇത്തവണ പതിവിലേറെ സ്ത്രീകൾ പമ്പയിലെത്തുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആന്ധ്രാപ്രദേശിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ പമ്പയിലെത്തുന്നത്. പുരുഷ തീർത്ഥാടകർക്കൊപ്പം മലകയറാൻ ശ്രമിച്ച നിരവധി ആന്ധ്രാ സ്വദേശിനികളെ കഴിഞ്ഞദിവസങ്ങളിൽ പിടികൂടിയിരുന്നു. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുവെന്ന തെറ്റായ വാർത്ത കേട്ടാണ് മിക്കവരും മല ചവിട്ടാനെത്തുന്നത്. സ്ത്രീകൾ. ആചാരം ലംഘിച്ച് മല ചവിട്ടാനെത്തുന്ന സ്ത്രീകളെ കണ്ടെത്താനായി പമ്പയിൽ പ്രത്യേക പരിശോധനയുണ്ട്. ദേവസ്വം ബോർഡ് ജീവനക്കാരും വനിതാ പോലീസുകാരുമാണ് ഇവിടെ പരിശോധന നടത്തുന്നത്. ഇത്തവണ ആയിരത്തിലേറെ സ്ത്രീകളെ ഇവിടെനിന്നും പിടികൂടിയെന്നാണ് റിപ്പോർട്ട്. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ കണ്ടെത്തിയാൽ പമ്പയിൽ പിടിച്ചിരുത്താറാണ് പതിവ്. ഇത്തരത്തിൽ നിരവധി സ്ത്രീകളെയാണ് ഈ മണ്ഡലക്കാലത്ത് പമ്പയിൽ പിടിച്ചിരുത്തിയത്. മല ചവിട്ടാനെത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ വർദ്ധനവുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്.
ഇതുകാരണം ദേവസ്വം ഗാർഡുമാരുടെയും വനിതാ പോലീസുകാരുടെയും ജോലിഭാരം വർധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞത് 20 സ്ത്രീകൾ വീതം ദിവസവും മല ചവിട്ടാനെത്തുന്നുവെന്നാണ് അധികൃതർ പറഞ്ഞത്. ഇത് 50 വരെ എത്തിയ ദിവസങ്ങളുമുണ്ട്. കേരളത്തിൽ നിന്ന് വിരളമായേ സ്ത്രീകൾ എത്തുന്നുള്ളു. എന്നാൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം സ്ത്രീകൾ മല ചവിട്ടാൻ വരുന്നുണ്ട്. ആന്ധ്രാപ്രദേശിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ വരുന്നത്. ശബരിമലയിൽ സ്ത്രീകൾ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി ഉത്തരവിട്ടെന്ന വ്യാജ പ്രചാരണത്തെ തുടർന്നാണ് മിക്കവരും മല ചവിട്ടാനെത്തുന്നത്. പമ്പയിൽ പിടിയിലായവരിൽ ഭൂരിഭാഗം പേരും ഈ പ്രചാരണം വിശ്വസിച്ചാണ് അയ്യപ്പനെ കാണാനെത്തിയത്.
പ്രവേശിക്കാൻ അനുവാദമില്ലെന്ന് പറഞ്ഞാലും ഇവർ അകത്തേക്ക് പോകാൻ വാശിപിടിക്കുന്നതും, കുതറിയോടുന്നതും പതിവാണെന്നും പോലീസുകാർ പറയുന്നു. പമ്പയിൽ നിന്നും പിടികൂടുന്ന സ്ത്രീകളെ ഗണപതി കോവിലിന് സമീപത്തുള്ള പന്തലിലാണ് ഇരുത്തുക. ഒപ്പമുള്ളവർ തിരിച്ചെത്തുന്നത് വരെ ഇവർക്ക് വേണ്ട ഭക്ഷണവും ദേവസ്വം ബോർഡ് നൽകും. മലചവിട്ടാനെത്തുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചതോടെ ദേവസ്വം ബോർഡ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്. ശബരിമല സന്നിധാനത്ത് സ്ത്രീകൾക്ക് പ്രവേശനമില്ലെന്നും, വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ദേവസ്വം ബോർഡ് കഴിഞ്ഞദിവസം അറിയിപ്പ് നൽകിയിരുന്നു. ഗുരുസ്വാമിമാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു. പത്തു വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള ഋതുമതികളായ സ്ത്രീകൾ സന്നിധാനത്ത് പ്രവേശിക്കുന്നത് ആചാരലംഘനമാണെന്നും അറിയിപ്പിൽ എടുത്തുപറയുന്നുണ്ട്.