എസ്.പിയെ തെറുപ്പിച്ചത് എന്‍ജിനീയറെ മര്‍ദ്ദിച്ച കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് ?മുഖം നഷ്ടപ്പെട്ടത് ആഭ്യന്തര മന്ത്രിക്ക്‌

കല്‍പ്പറ്റ: വയനാട് എസ് .പി അജിതാ ബീഗത്തെ തെറുപ്പിച്ചത് കോണ്‍ഗ്രസ് നേതൃത്വമെന്ന് ആരോപണം .ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ എന്‍ജിനീയറെ മര്‍ദ്ദിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയാണ് പ്രകോപനത്തിന് കാരണമെന്നും പറയപ്പെടുന്നു.ഇവര്‍ക്കെതിരായ നടപടി ഒഴിവാക്കാന്‍ എസ്.പിയുടെമേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും വിലപ്പോയിരുന്നില്ല. ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് എസ്.പിയെ മാറ്റിച്ചതെന്നാണ്‌ ലഭിക്കുന്ന സൂചന.

എസ്.പിയെ തങ്ങള്‍ വയനാട്ടില്‍ ഇരുത്തിപ്പൊറുപ്പിക്കില്ലെന്ന് ഈ സംഭവത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍ പരസ്യമായി വെല്ലുവിളി നടത്തിയിരുന്നു.ജില്ലയിലെ ക്രമസമാധാന പാലന രംഗത്തും ആദിവാസി കോളനികള്‍ ദത്തെടുത്തത് അടക്കമുള്ള ക്ഷേമ പ്രവര്‍ത്തന രംഗത്തും കേവലം അഞ്ച് മാസം കൊണ്ട് സജീവ സാന്നിധ്യമറിയിച്ച അജിതാ ബീഗം സാധാരണക്കാര്‍ക്ക് പ്രാപ്യമായ പൊലീസ് മേധാവിയായി മാറുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറെ ശ്രദ്ധ ചെലുത്തിയ എസ്.പി, ആദിവാസികളെ അവരുടെ അവകാശങ്ങള്‍ സംബന്ധിച്ച് ബോധവത്കരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.ഇതിനായി തയ്യാറാക്കുന്ന പുസ്തകത്തിന്റെ പ്രകാശനം വ്യാഴാഴ്ച കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജില്‍ നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്.rc-ajitha

തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥാനത്ത് നിന്നാണ് അജിതാ ബീഗം കഴിഞ്ഞ മാര്‍ച്ചില്‍ വയനാട് പൊലീസ് മേധാവിയായി സ്ഥലംമാറ്റം വാങ്ങിയെത്തിയത്.

കോയമ്പത്തൂര്‍ സ്വദേശിയായ അജിതാ ബീഗം ഏറെ താല്‍പര്യത്തോടെയാണ് വയനാടിന്റെ ക്രമസമാധാനപാലന ചുമതല ഏറ്റെടുത്തത്.വയനാട്ടിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ അനുഭവിക്കുന്ന ദുരിതവും നിസ്സഹായതയും പൊലീസ് മേധാവിയെ ഏറെ സ്പര്‍ശിച്ചപ്പോള്‍ കാക്കിക്കുള്ളിലെ മനുഷ്യ സ്‌നേഹം ആദിവാസി കോളനികള്‍ ദത്തെടുക്കുകയെന്ന ആശയത്തിലേക്ക് നയിക്കുകയായിരുന്നു.

ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞു പോകുന്നത് തടയാനുള്ള ശ്രമങ്ങളും നടത്തി. ഓരോ പൊലീസ് സ്റ്റേഷനിലും ഇതിനായി പൊലീസുകാരെ നിശ്ചയിച്ച് പ്രവര്‍ത്തനം നടത്തിയിരുന്നു. ഇതിന്റെ ഫലമായി മൂന്ന് മാസത്തിനകം 88 കുട്ടികളെ സ്‌കൂളില്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞു.ചുരുങ്ങിയ നാള്‍ക്കകം ജില്ലയിലെ ഒട്ടേറെ പട്ടികവര്‍ഗ്ഗ കോളനികള്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ അജിതാ ബീഗം സമയം കണ്ടെത്തിയിരുന്നു.

സ്ത്രീ പീഡനത്തിന് ഇരയാകുന്ന കേസുകളില്‍ ശക്തമായ നിലപാടാണ് അവര്‍ കൈക്കൊണ്ടത്.വീട്ടമ്മയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ച വിവാദ ബ്ലേഡുകാരനെതിരെ കാപ്പ ചുമത്തുന്നതടക്കം ശക്തമായ നടപടി സ്വീകരിക്കാന്‍ എസ്.പി നിലപാടെടുത്തെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെ അതെല്ലാം അട്ടിമറിക്കപ്പെട്ടു. ഇക്കാര്യത്തില്‍ കടുത്ത അതൃപിതിയിലായിരുന്നു അജിതാ ബീഗം.

പൊലീസുകാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് കാലാകാലങ്ങളായി തുടരുന്ന രീതികള്‍ മാറ്റി മാതൃകാപരമായ മാറ്റങ്ങള്‍േ വരുത്തിയ പൊലീസ് മേധാവിയില്‍ നിയമപാലകര്‍ക്കും ഏറെ വിശ്വാസമായിരുന്നു. ജില്ലയില്‍ അഞ്ച് മാസത്തിനിടെ ഉദ്ഘാടകയായും മുഖ്യാതിഥിയായുമൊക്കെ അജിതാ ബീഗം പങ്കെടുത്ത പരിപാടികളുടെ എണ്ണം പുതിയ റെക്കോര്‍ഡാണ്.

ജനമൈത്രി പൊലീസ് എന്ന ആശയത്തെ പ്രാധാന്യത്തോടെ കാണുന്ന അജിതാ ബീഗം, ആളുകളുമായി ബന്ധം ഊട്ടിയുറപ്പിക്കാനുള്ള അവസരം കൂടിയായാണ് പൊതുപരിപാടികളെ കണ്ടിരുന്നത്.‘വളരെ ഇഷ്ടപ്പെട്ട ഇടമാണെനിക്കിന്ന് വയനാട്. അഞ്ച് മാസമാണ് ഞാനിവിടെ ഉണ്ടായിരുന്നതെങ്കിലും വര്‍ഷങ്ങള്‍ ഈ മണ്ണിലുണ്ടായിരുന്നതുപൊലൊരു തോന്നലുമായാണ് ചുരമിറങ്ങുന്നത്.’

വയനാട് ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റപ്പെട്ട അജിതാ ബീഗത്തിന്റെ പ്രതികരണമാണിത്.വയനാട്ടില്‍ സേവനമനുഷ്ടിക്കാന്‍ അവസരം ലഭിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ താന്‍ ഇവിടെയെത്തുമെന്നും അവര്‍ പറഞ്ഞു. വളരെ സ്‌നേഹമുള്ള ജനങ്ങളാണ് ഇവിടെയുള്ളത്. പ്രശ്‌നങ്ങള്‍ ഏറെ കുറഞ്ഞ ജില്ലയില്‍ ജനങ്ങളെല്ലാം സമാധാന പ്രിയരാണ്. പട്ടിക വിഭാഗത്തില്‍പ്പെട്ട സഹോദരങ്ങളുടെ സ്‌നേഹവും നിഷ്‌കളങ്കതയൊക്കെ എടുത്തുപറയേണ്ടതാണ്.

താന്‍ മാറി പോകുന്നുവെങ്കിലും കോളനികള്‍ ദത്തെടുത്ത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയുണ്ടാകും. കളക്ടറുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം അവിടുത്തെ കാര്യങ്ങളൊക്കെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദത്തെടുത്ത കോളനിയില്‍ വീടില്ലാത്തവര്‍ക്ക് വീട് തയ്യാറാക്കുന്നുണ്ട്. ഏകാധ്യാപക വിദ്യാലയവും സ്ഥാപിക്കും.

വയനാട്ടിലേക്ക് ഏറെ താല്‍പര്യമെടുത്ത് വന്നതാണ് താന്‍. പെട്ടെന്ന് തിരിച്ചുപോകേണ്ടി വന്നതില്‍ നിരാശയുണ്ട്. വെള്ളമുണ്ട, പുല്‍പ്പള്ളി എന്നിവിടങ്ങളില്‍ നിന്നൊക്കെ കുറേപേര്‍ എന്നെ വിളിച്ചിരുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട സഹേദരിമാരായിരുന്നു കൂടുതലും. മാഡം വയനാട് വിട്ട് പോകരുതെന്നാണ് അവര്‍ക്ക് അപേക്ഷിക്കാനുണ്ടായിരുന്നത്.

സ്ഥലംമാറ്റമായാല്‍ പോകാതെ പറ്റില്ലെന്ന് അവരെ പറഞ്ഞ് മനസിലാക്കി. എന്തായാലും ഇനിയുമൊരവസരം കിട്ടിയാല്‍ വയനാട്ടിലേക്ക് വരുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. -അജിതാ ബീഗം തന്റെ നിലപാട് വ്യക്തമാക്കി.

അതേസമയം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ എന്തിനാണ് തന്നെ സ്ഥലംമാറ്റിയതെന്ന് അറിയില്ലെന്ന എസ്.പി അജിതാ ബീഗത്തിന്റെ പ്രതികരണത്തില്‍ മുഖം നഷ്ടപ്പെട്ട് ആഭ്യന്തര വകുപ്പ്.രണ്ട് വര്‍ഷത്തിനിടെ അഞ്ച് തവണ സ്ഥലംമാറ്റപ്പെട്ടതിലുള്ള അമര്‍ഷമാണ് പരസ്യ പ്രതികരണത്തിലൂടെ അജിതാ ബീഗം നടത്തിയത്.

അസ്വസ്ഥതയുണ്ടാക്കുന്നതാണ് ഈ മാറ്റമെന്നും കീഴടങ്ങലല്ലെന്ന കരുതലാണ് തന്റെ ശക്തിയെന്നും ഫേയ്‌സ്ബുക്കിലൂടെ അജിതാ ബീഗം തുറന്നടിച്ചു.വയനാട്ടില്‍ സര്‍ക്കാര്‍ ഓഫീസില്‍ അതിക്രമം കാണിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ വീട്ടില്‍ റെയ്ഡ് നടത്തി പിടികൂടിയതാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്.

പൊലീസുകാരുടെ സ്ഥലംമാറ്റത്തിലും അസോസിയേഷന്റെ ലിസ്റ്റ് പരിഗണിക്കാതെ മെറിറ്റ് നോക്കി മാത്രം നടപടി സ്വീകരിച്ചതും ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് അജിതാ ബീഗം കണ്ണിലെ കരടായിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ അവരെ സ്ഥലംമാറ്റിയിരിക്കുന്നത്.

ആഭ്യന്തര വകുപ്പില്‍ മികച്ച പ്രതിച്ഛായയുണ്ടായക്കാന്‍ പുകമറ സൃഷ്ടിക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉദ്യേശശുദ്ധിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. അജിതാ ബീഗം പരസ്യമായി പ്രതികരിക്കുമെന്ന് വകുപ്പ് മന്ത്രിയടക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല.

തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ അഞ്ച് മാസം മുന്‍പാണ് മാവോയിസ്റ്റ് വേട്ടക്കുള്ള പ്രത്യേക സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി അജിതയെ വയനാട്ടില്‍ നിയമിച്ചിരുന്നത്.

ഏത് സാധാരണക്കാരനും നേരിട്ട് രാഷ്ട്രീയ ശുപാര്‍ശയില്ലാതെ പരാതി പറയാനും നീതി ലഭ്യമാക്കാനും എസ്.പിയുടെ നേരിട്ടുള്ള ഇടപെടല്‍ വഴിയൊരുക്കിയിരുന്നു.ജില്ലയിലെ മാതൃകാ എസ്.പിയെന്ന പേര് ചുരുങ്ങിയ കാലംകൊണ്ടാണ് അജിതാ ബീഗം നേടിയെടുത്തിരുന്നത്. ആദിവാസിമേഖലയില്‍ ജോലി ചെയ്യണമെന്ന ആഗ്രഹത്തിലെത്തിയ അജിതാ ബീഗത്തെ മാസങ്ങള്‍ക്കുള്ളിലാണ് ഇപ്പോള്‍ തെറുപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായാണ് പുതിയ നിയമനം.

അതുകൊണ്ടുതന്നെ അജിതാ ബീഗത്തിന്റെ സ്ഥലംമാറ്റത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്.

അജിതാ ബീഗത്തിന് പുറമെ പാലക്കാട് എസ്.പി മഞ്ജുനാഥിനെ ആഭ്യന്തര വകുപ്പ് തെറുപ്പിച്ചതും ഭരണകക്ഷിക്കാരുടെ ശുപാര്‍ശ അവഗണിച്ചതിനാലാണ്.

ഈ രണ്ട് യുവ ഐ.പി.എസുകാരെ അന്യാമായി തെറുപ്പിച്ച് കണ്‍ഫേഡ് എസ്.പിമാരെ തല്‍സ്ഥാനങ്ങളില്‍ പ്രതിഷ്ടിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വളര്‍ന്നിട്ടുള്ളത്.സുപ്രീംകോടതി ഉത്തരവ് പോലും ലംഘിച്ചുള്ള സ്ഥലംമാറ്റത്തിനെതിരെ ആവശ്യമെങ്കില്‍ കടുത്ത നിലപാട് തന്നെ സ്വീകരിക്കേണ്ടി വരുമെന്ന നിലപാടാണ് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്.മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള വയനാട് പാലക്കാട് ജില്ലകളിലെ പ്രത്യേക പരിശീലനം ലഭിച്ച എസ്.പിമാരെ മാറ്റിയത് മാവോയിസ്റ്റ് വേട്ടക്കും തിരിച്ചടിയാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

മാവോയിസ്റ്റ് ദമ്പതികളായ രൂപേഷിനേയും ഷൈനയെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലും പാലക്കാട്ടും മലപ്പുറത്തും ശക്തമായ തിരച്ചിലാണ് ആഴ്ചതോറും നടത്തിവരുന്നത്.ഈയിടെപോലും മുപ്പതിലേറെ പേരുള്ള സംഘത്തെ പാലക്കാട്, വയനാട് അതിര്‍ത്തികളില്‍ കണ്ടതായി ആദിവാസികള്‍ പൊലീസിനെ അറിയിച്ചിരുന്നു.ആ സംഘത്തിന് വേണ്ടിയുള്ള തിരച്ചലിന് നേതൃത്വം കൊടുത്ത് കൊണ്ടിരിക്കെയാണ് രണ്ട് ഉദ്യോഗസ്ഥരെയും ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുന്നത്.

ajitha beegam spകഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ യുവ ഉദ്യോഗസ്ഥരെ മാറ്റിയതില്‍ പ്രതിഷേധിച്ച് സംഘത്തലവനായിരുന്ന ഐ.ജി സുരേഷ് രാജ് പുരോഹിത് ആ ചുമതല ഒഴിഞ്ഞിരുന്നു.

മലപ്പുറം എസ്.പി ദേബേഷ്‌കുമാര്‍ ബഹറയാണ് ഇപ്പോള്‍ തിരച്ചലിന് ചുക്കാന്‍ പിടിക്കുന്നത്. ഈ ഉദ്യോഗസ്ഥനെയും സ്ഥലംമാറ്റാന്‍ അണിയറയില്‍ ഇപ്പോള്‍ നീക്കം നടക്കുന്നുണ്ട്.

മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ എസ്.പിമാരെ ഉള്‍പ്പെടുത്തി 2013 ഡിസംബറിലാണ് മാവോയിസ്റ്റുകളെ പിടിക്കാനുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചത്. രണ്ട് മാസം കഴിഞ്ഞപ്പോള്‍ തന്നെ ആഭ്യന്തര വകുപ്പ് ഈ സ്‌ക്വാഡിനെ പൊളിച്ചടുക്കി.ഐ.പി.എസ് ഉദ്യോഗസ്ഥരെ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു തസ്തികയില്‍ നിന്ന് സ്ഥലംമാറ്റണമെങ്കില്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സിവില്‍ സര്‍വ്വീസ് ബോര്‍ഡിന്റെ അംഗീകാരം വേണമെന്നതാണ് നിലവിലെ നിയമം.

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം മറ്റ് സംസ്ഥാനങ്ങളില്‍ ഈ ബോര്‍ഡ് നിലവിലുണ്ടെങ്കിലും കേരളം ഇതുവരെ സമിതി രൂപീകരിച്ചിട്ടില്ല.ചട്ടം മറികടന്ന് നേരത്തെ നടത്തിയ സ്ഥലംമാറ്റത്തിനെതിരെ അജിതാ ബീഗവും മഞ്ജുനാഥും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നെങ്കിലും ഒന്നരവര്‍ഷമായിട്ടും ഈ ഹര്‍ജി പോലും പരിഗണിച്ചിട്ടില്ല.

ഈ ‘ആനുകൂല്യം’ മുതലെടുത്താണ് ഇപ്പോള്‍ വീണ്ടും ഐ.പി.എസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പന്ത് തട്ടുന്നത്. എന്നാല്‍ അന്യായമായ സ്ഥലംമാറ്റത്തിനെതിരെ അജിതാ ബീഗം പരസ്യമായി രംഗത്ത് വരികയും ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്തതോടെ വെട്ടിലായത് ആഭ്യന്തര വകുപ്പാണ്.

പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്തിരിക്കുന്ന ഐ.പി.എസ് അസോസിയേഷന്റെ യോഗത്തില്‍ കടുത്ത തീരുമാനമുണ്ടായാല്‍ അത് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് വ്യക്തിപരമായ തിരിച്ചടികൂടിയാകും.ആഭ്യന്തര വകുപ്പിന്റെ രാഷ്ട്രീയ ‘കളിക്കെതിരെ’ ഹൈക്കോടതിയെ സമീപിക്കാന്‍ പൊതു പ്രവര്‍ത്തകരും ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

Top