
ജക്കാര്‍ത്ത:ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിലും സുനാമിയിലും എണ്ണൂറിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. ആഞ്ഞടിച്ച രാക്ഷസതിരമാലയില്‍ പെട്ട് നിരവധി പേരാണ് മരിച്ചിരിക്കുന്നത്. സുലവേസിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം മണിക്കൂറുകള്‍ക്കുള്ളിലാണ് കൂടിക്കൊണ്ടിരിക്കുന്നത്. ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യത. കാണാതായവരുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഇതോടെ ഇന്തോനേഷ്യയില്‍ കേരള മാതൃകയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഗതാഗതവും, വൈദ്യുതിയും, ഭക്ഷ്യവിതരണവും, ആശുപത്രി സേവനങ്ങളും, വാര്‍ത്താ-വിനിമയ സംവിധാനങ്ങളുമെല്ലാം പലയിടങ്ങളിലും തടസ്സപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്റര്‍നെറ്റിന്റെ സാധ്യതയിലേക്ക് തിരിയുകയാണ് ഇന്തോനേഷ്യ. ഇന്റര്‍നെറ്റ് ലഭ്യമായ ഇടങ്ങളില്‍ നിന്നെല്ലാം സമൂഹമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടങ്ങിയിരിക്കുകയാണ് ആളുകള്‍.
ചരിത്രം കണ്ട പ്രളയം നേരിട്ടപ്പോള്‍ കേരളം ആശ്രയിച്ചത് ഏറെയും സമൂഹമാധ്യമങ്ങളെയായിരുന്നു. ഫേസ്ബുക്കും വാട്‌സ് ആപ്പും കേന്ദ്രീകരിച്ചായിരുന്നു കേരളത്തില്‍ പ്രധാനമായും രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടന്നത്.
ഇതിന് സമാനമായാണ് സുലവേസിയിലും ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കാണാതായ പ്രിയപ്പെട്ടവരുടെ ഫോട്ടോകളും വിവരങ്ങളും നിരവധി പേരാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കാണാതായവര്‍ക്ക് വേണ്ടി മാത്രമല്ല, ഭക്ഷണവും വസ്ത്രവും വൈദ്യസഹായവും വേണ്ടവരും സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവയ്ക്കുകയാണ്.
പലയിടങ്ങളിലേക്കും സഹായമെത്തിക്കാന്‍ തുടങ്ങുന്നതും ഇത്തരം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്. സുനാമിയെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് സഹായമെത്തിക്കാനും വാര്‍ത്തകള്‍ പരസ്പരം കൈമാറാനുമായി പ്രത്യേകം ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും തുടങ്ങിയിട്ടുണ്ട്.
ശക്തമായ ഭൂകമ്പത്തിന് പിന്നാലെയാണ് സുലവേസില്‍ സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്. ഇതിനോടകം 800ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. തകര്‍ന്ന കെട്ടിടങ്ങളുടയും മറ്റും അടിയിലായി നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും വാര്‍ത്തകളുണ്ട്. ആവശ്യത്തിന് മരുന്നും ഭക്ഷണവും എത്താതെ ആയിരങ്ങളാണ് ഇവിടങ്ങളില്‍ ദുരിതത്തിലായിരിക്കുന്നത്.
Also Read :മരണത്തിന്റെ ചിറകിലേറി അയാൾ പോയി, അവസാന വിമാനവും പറന്നുയർന്നതിന് ശേഷം’
മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വയം ബലിനൽകിയ ഇരുപത്തിയൊന്നുകാരനായ എയർ ട്രാഫിക് കൺട്രോളർ അന്റോണിയസ് ഗുനാവന്‍ ആണ് ഈ ഭൂകമ്പക്കാലത്ത് ഇന്തോനേഷ്യയിലെ യഥാർത്ഥ ഹീറോ.ഭൂകമ്പം പിടിച്ചുകുലുക്കിയിട്ടും സുലാവെസിയിലെ മുത്യാര വിമാനത്താവളത്തിലെ കൺട്രോൾ ടവറിൽ അന്റോണിയസ് ഗുനാവന്‍ എന്ന ആ ഇരുപത്തിയൊന്നുകാരൻ ഇരുന്നു, അവസാന വിമാനവും സുരക്ഷിതമായി പറന്നുപൊങ്ങുന്നതും കാത്ത്
പാലു ഭൂകമ്പത്തിൽ പ്രകമ്പനം കൊള്ളുമ്പോൾ വിമാനത്താവളത്തിലെ കൺട്രോൾ ടവറിൽ അന്റോണിയസിനായിരുന്നു ചുമതല. കൂടെയുണ്ടായിരുന്നവരെല്ലാം ഓടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. എന്നാൽ, ഒരു വിമാനം കൂടി ടേക്ക് ഓഫിന് ഒരുങ്ങിനിൽക്കുന്നത് കണ്ട അന്റോണിയസ് അവിടെത്തന്നെയിരുന്നു. വിമാനത്തിന് കൃത്യമായ നിർദേശങ്ങൾ നൽകി. വിമാനം റൺവേയിൽ നിന്ന് പറന്നുയർന്നപ്പോഴേക്കും വിമാനത്താവളം ഭൂകമ്പത്തിൽ തകരാൻ തുടങ്ങിയിരുന്നു.
വിമാനം സുരക്ഷിതമായി പറന്നുയർന്നു എന്ന് ഉറപ്പാക്കിയതിന് ശേഷമാണ് അന്റോണിയസ് സ്വന്തം ജീവനെകുറിച്ച് ചിന്തിച്ചത്. പക്ഷെ, അപ്പോഴേക്കും സമയം വൈകിയിരുന്നു. തകർന്നു തുടങ്ങിയ നാലു നില ടവറിൽ നിന്നും അയാൾ താഴേക്ക് ചാടി, രക്ഷപ്പെടാനുള്ള അവസാന ശ്രമമെന്നോണം. നിലത്ത് പതിച്ച അന്റോണിയസിന് ഗുരുതരമായ പരിക്കേറ്റു. രക്ഷാപ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. വിദഗ്‌ധ ചികിത്സക്ക് ഹെലികോപ്റ്ററിൽ കൊണ്ട്പോകാൻ ഒരുങ്ങവെ അന്റോണിയസ് വിടപറഞ്ഞു. ഒരുപാട് പേർക്ക് വേണ്ടി തന്റെ ജീവൻ ബലിനൽകിക്കൊണ്ട്.