ന്യൂഡൽഹി: ജോലി ഗൂഗിളിൽ എഞ്ചിനിയറാണ്, പറഞ്ഞിട്ട് കാര്യമില്ല. കാമുകിയുടെ ചിലവ് സഹിക്കാൻ കഴിയാതെ വന്നതിനാൽ മോഷണത്തിന് ഇറങ്ങിയതാണ് ഹരിയാന അമ്പാല സ്വദേശിയായ ഗാർവിത് സാഹ്നി. സെപ്റ്റംബർ പതിനൊന്നിന് ഐബിഎമ്മിന്റെ നേതൃത്വത്തിൽ മൾട്ടി നാഷണൽ കമ്പനികളിലെ സീനിയർ എക്സിക്യൂട്ടീവ്സിന് വേണ്ടി സംഘടിപ്പിച്ച കോൺഫറൻസിലാണ് മോഷണ സംഭവം അരങ്ങേറിയത്. കോൺഫറൻസിൽ പങ്കെടുത്ത ദേവയാനി ജയിനാണ് തന്റെ പതിനായിരം രുപ ഹാൻഡ്ബാഗിൽ നിന്നും നഷ്ടമായ വിവരം അറിയിച്ചത്. കേസ് രജിസ്റ്റർ ചെയ്ത ഡൽഹി പൊലീസ് ഹോട്ടല്‍ പരിസരത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു.
ക്യാമറയിൽ ദൃശ്യങ്ങൾ കിട്ടിയെങ്കിലും കോൺഫറൻസിൽ വന്നവരുടെ പേര് വിവരങ്ങൾ ശേഖരിച്ച് ആളെ ഉറപ്പിക്കുകയായിരുന്നു. മോഷ്ടാവ് കാബിൽ ഹോട്ടലിൽ വന്നിറങ്ങുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ക്യാബിന്റെ രജിസ്ട്രേഷൻ നമ്പറും ക്യാബ് ബുക്ക് ചെയ്ച ഫോൺ നമ്പറും ശേഖരിച്ചു.ചോദ്യം ചെയ്യലിനിടയിൽ പ്രതിയുടെ വിശദീകരണം കേട്ട് പൊലീസ് മൂക്കിൽ വിരൽവെച്ചു പോയി. താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കാമുകിയുടെ ചിലവ് താങ്ങാൻ കഴിയുന്നില്ലെന്നുമായിരുന്നു പ്രതിയുടെ വിശദീകരണം. പ്രതിയിൽ നിന്ന് മൂവായിരം രൂപയും പൊലീസ് കണ്ടെടുത്തു.