കണ്ണൂർ :കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഡിസംബർ ഒന്‍പതിനു രാവിലെ 10 നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ മുഖ്യാതിഥിയായിരിക്കും. വിമാനത്താവളത്തിന്റെ കമ്മിഷനിങ്ങും അന്നു നടക്കും. കണ്ണൂരില്‍നിന്ന് അബുദാബിയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനമാണ് ആദ്യമായി സര്‍വീസ് നടത്തുക. വൈകിട്ട് ഏഴിന് ഇതേ വിമാനം തിരിച്ചെത്തും. ആദ്യത്തെ യാത്രക്കാര്‍ക്കു കിയാലിന്റെ ഉപഹാരം നല്‍കും.ആധുനിക സംവിധാനങ്ങളും മികച്ച സൗകര്യങ്ങളുമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉദ്‌ഘാടനത്തിനു സജ്‌ജമായതായി വിമാനത്താവള കമ്പനി (കിയാല്‍) എം.ഡി: വി. തുളസീദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
24 ചെക്ക് ഇന്‍ കൗണ്ടറുകളാണ് സജ്‌ജമാക്കിയിട്ടുള്ളതെന്നും ആവശ്യമനുസരിച്ച് ഇരട്ടിയാക്കാന്‍ സാധിക്കുമെന്നും കിയാല്‍ എം.ഡി. പറഞ്ഞു. വിദേശയാത്രക്കാര്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേകം പ്രവേശനകവാടമില്ല. സെല്‍ഫ് ബാഗേജ് ഡ്രോപ് മെഷീന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഇത്. ചെക്ക് ഇന്‍ കൗണ്ടറില്‍ പോകാതെ സെല്‍ഫ് ചെക് ഇന്‍ ചെയ്ായം. ഇന്‍ലൈന്‍ എക്‌സ്‌റേ സംവിധാനവുമുണ്ട്. പരിശോധന ഓട്ടോമാറ്റിക്കായിരിക്കും. ആറ് എയ്‌റോ ബ്രിഡ്‌ജുകളാണു സജ്‌ജമാക്കിയിരിക്കുന്നത്.
ഫുഡ് ആന്‍ഡ് ബിവറേജ്, ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സൗകര്യങ്ങള്‍ ഉദ്‌ഘാടന ദിവസംതന്നെ ഒരുക്കും. ബാഗേജ് റാപ്പിങ്, പ്രീ പെയ്‌ഡ് ടാക്‌സി സര്‍വീസ് സൗകര്യങ്ങളും ഉണ്ടാകും. യാത്രക്കാര്‍ വര്‍ധിക്കുന്നതനുസരിച്ച് കൂടുതല്‍ സംവിധാനങ്ങളാരംഭിക്കും.റണ്‍വേയുടെ നീളം 4000 മീറ്ററാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടി കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. റണ്‍വേയുടെ രണ്ടു ഭാഗത്തും കാറ്റഗറി വണ്‍ അപ്രോച്ച് ലൈറ്റ് ഒരുക്കും. വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കു മെയിന്റനന്‍സ് റിപ്പയര്‍ ഓവര്‍ ഹാളും സജ്‌ജീകരിക്കും. വിമാനത്താവളത്തില്‍ പോലീസ് സ്‌റ്റേഷന്‍ തുടങ്ങാന്‍ സര്‍ക്കാരിന്റെ അനുമതി കിട്ടിയിട്ടുണ്ട്. താല്‍ക്കാലികമായി ടെര്‍മിനലിനു വെളിയില്‍ ഇതിനായി കെട്ടിടം സജ്‌ജീകരിക്കും. ബി.പി.സി.എല്ലിനാണ് എണ്ണ സംഭരണശാലയുടെ ചുമതല. ഭൂഗര്‍ഭ പൈപ്പ് വഴി ഇന്ധനമെത്തിക്കാനാണ് പദ്ധതിയെന്നും കിയാല്‍ എം.ഡി. പറഞ്ഞു.