രണ്ടരവയസ്സ്‌കാരി അഫ്ഗാന്‍ പെണ്‍കുട്ടിക്ക് ആസ്റ്റർ മിംസ് തുണയായി; ജീവന്‍ രക്ഷിച്ചത് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിലൂടെ

സ്വന്തം ലേഖകൻ

കോഴിക്കോട് : അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ രണ്ടരവയസ്സ്‌കാരി കുല്‍സൂമിന് പുതുജീവനേകി ആസ്റ്റർമിംസ് . അപൂര്‍വ്വമായ ബോണ്‍മാരോ ട്രാന്‍പ്ലാന്റിലൂടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയത്. രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് വിജയകരമായി ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് . ജന്മനാ തന്നെ അതീവ ഗുരുതരമായ രക്താര്‍ബുദത്തിന്റെ (അക്യൂട്ട് മൈലോയിഡ് ലുക്കീമിയ) പിടിയിലായിരുന്ന കുല്‍സൂമിന് യു. എ. ഇ യില്‍ വെച്ച് കീമോതെറാപ്പിയുടെ 4 സൈക്കിള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ രോഗത്തിന് ശമനമില്ലാതായതിനെ തുടര്‍ന്നാണ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിനെ കുറിച്ച് കുടുംബം ആലോചിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് കുട്ടികളുടെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ഏറ്റവും നല്ല റിസല്‍ട്ടോട് കൂടി നിര്‍വ്വഹിക്കുന്ന സെന്ററിനെക്കുറിച്ച് കുട്ടിയുടെ കുടുംബം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിനെക്കുറിച്ചറിയുന്നതും ചികിത്സാ സംബന്ധമായ അന്വേഷണങ്ങള്‍ നടത്തിയതും. കുല്‍സൂമിന്റെ കുടുംബം അഫ്ഗാന്‍ സ്വദേശികളാണെങ്കിലും കുഞ്ഞിന്റെ മുത്തച്ഛന്‍ ബിസിനസ്സ് ആവശ്യാര്‍ത്ഥം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് യു എ ഇ യിലെത്തിയവരാണ്. ആ കാലത്ത് അഫ്ഗാന്‍ പാസ്സ്‌പോര്‍ട്ടുമായി വിദേശങ്ങളിലെത്താന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹം പാക്കിസ്ഥാന്‍ പാസ്സ്‌പോര്‍ട്ട് കരസ്ഥമാക്കിയാണ് യു എ ഇ യിലെത്തിയത്. അവിടെവെച്ച് ജനിച്ച കുല്‍സൂമിന്റെ പിതാവിനും സ്വാഭാവികമായും പാക്കിസ്ഥാന്‍ പാസ്സ്‌പോര്‍ട്ട് തന്നെയാണ് ലഭിച്ചത്. ഈ പാസ്സ്‌പോര്‍ട്ടുമായി ഇന്ത്യയിലെത്തി ചികിത്സ തേടാന്‍ നിരവധി പ്രതിബന്ധങ്ങളുണ്ടായിരുന്നു. ഒടുവില്‍ ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്റെയും, നോര്‍ത്ത് കേരള സി ഇ ഒ ഫര്‍ഹാന്‍ യാസിന്റെയും പരിശ്രമ ഫലമായി അവര്‍ക്ക് കേരളത്തിലെത്തിച്ചേരാനുള്ള അനുവാദം ലഭിക്കുകയായിരുന്നു.

ആസ്റ്റര്‍ മിംസിലെത്തിച്ചേര്‍ന്ന ശേഷം തുടക്കത്തില്‍ തീവ്രത കൂടിയ കീമോതെറാപ്പിയായ സാല്‍വേജ് കീമോതെറാപ്പി നിര്‍വ്വഹിച്ചു. തുടര്‍ന്ന് രോഗലക്ഷണങ്ങളില്‍ കുറവ് വന്നു എന്ന് ഉറപ്പാക്കിയ ശേഷം ഹീമോപോയെറ്റിക് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റിന് വിധേയയാക്കുകയായിരുന്നു. കുട്ടിയുടെ പിതാവില്‍ നിന്നാണ് സ്റ്റെം സെല്‍ സ്വീകരിച്ചത്.

‘നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തില്‍ ചികിത്സ തേടിയെത്തുന്നത് പതിവാണ്. എന്നാല്‍ ഇതുപോലെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളെ തരണം ചെയ്തും കേരളത്തിലെത്തി ചികിത്സ തേടുവാന്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത് കേരളത്തിന്റെ ആതുരസേവന രംഗം ആഗോളതലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു എന്നതിന് ഉദാഹരണമാണ്’ ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഉത്തര കേരളത്തിലാദ്യമായാണ് പിതാവിന്റെ പാതി മാച്ചിങ്ങ് ആയ സ്റ്റംസെല്‍ ഉപയോഗിച്ച് ഹീമോപോയെറ്റിക് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് നടത്തുന്നത് എന്ന പ്രത്യേകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ട്രാന്‍സ്പ്ലാന്റിന് ശേഷം കുഞ്ഞ് സുഖം പ്രാപിച്ച് വരുന്നു എന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ കണ്‍സല്‍ട്ടന്റ് ഹെമറ്റോളജിസ്റ്റ് ഡോ. കേശവന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡോ. കേശവന്‍ (കണ്‍സല്‍ട്ടന്റ് ഹെമറ്റോളജിസ്റ്റ്), കുട്ടിയുടെ പിതാവ് ശ്രീ മുഹമ്മദ്, ഫര്‍ഹാന്‍ യാസിന്‍ (നോര്‍ത്ത് കേരള ക്ലസ്റ്റര്‍ സി. ഇ. ഒ, ആസ്റ്റര്‍ മിംസ്), ഡോ. കെ. വി. ഗംഗാധരന്‍ (ഓങ്കോളജി വിഭാഗം മേധാവി), ഡോ. സുരേഷ് കുമാര്‍ ഇ. കെ (പീഡിയാട്രിക്സ് വിഭാഗം മേധാവി) എന്നിവര്‍ പങ്കെടുത്തു.

Top