സ്വന്തം ലേഖകൻ
ലണ്ടൻ: കാൽനൂറ്റാണ്ടുകൊണ്ടു കേരള സംസ്ഥാനം മരുഭൂമിയാകുമെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. കേരളത്തിലെ ഭൂഗർഭ ജലത്തിന്റെ അളവ് പ്രതിവർഷം 30 ശതമാനം കൊണ്ടു കുറയുന്നതായും, മഴയുടെ അളവ് 20 ശതമാനം വീതം കുറയുന്നതായുമായാണ് പഠന റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലണ്ടനിലെ വിവിധ സർവകലാശാലകളുടെ പ്രകൃതി പഠന വിഭാഗമാണ് ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ഇരുപത് സ്ഥലങ്ങളിലെ ജലസാന്നിധ്യത്തെപ്പറ്റി പഠനം നടത്തിയത്.
ഇന്ത്യയിൽ നിന്നു കേരളം മാത്രമാണ് പഠനത്തിനു വിധേയമാക്കിയത്. കേരളത്തിലെ നൂറിലേറെ മേഖലകളിൽ നിന്നുള്ള മണ്ണ് സാമ്പിളുകളും, ജലസാമ്പിളുകളും, ജലശ്രോതസുകളും സംഘം പഠനവിധേയമാക്കി. തുടർന്നാണ് അന്തിമ റിപ്പോർട്ടിലേയ്ക്കു എത്തിച്ചേർന്നിരിക്കുന്നത്. കേരളത്തിലെ മലനിരകൾ ഇടിച്ചുതുടങ്ങിയതോടെ പലയിടത്തും വരൾച്ച അടക്കമുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ട്. പല മലകളിലും ഇപ്പോൾ മണ്ണ് ഇടിച്ചിൽ തന്നെ ഉണ്ടാകുന്നുണ്ട്. കേരളത്തിലെ നദികളിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ അ്ൻപത് ശതമാനം വരെ വെള്ളം കുറഞ്ഞിട്ടുണ്ട്.
കേരളത്തിലെ നദികളിലേയ്ക്കുള്ള ഉറവകളുടെയും, ചെറു വെള്ളം ഒഴുക്കുകളും ഇല്ലാതായത് ഭൂഗർഭ ജലത്തിന്റെ അംശം കുറഞ്ഞതിനെ തുടർന്നാണെന്നാണ് റിപ്പോർട്ടുകൾ.