ശ്രീനഗര്‍: രാജ്യത്തെ ഞെട്ടിച്ച കത്തുവാ ബലാത്സംഗക്കേസിലെ പ്രതികളുടെ മോചനം ആവശ്യപ്പെട്ട് നടത്തിയ റാലിയില്‍ പങ്കെടുത്തത് ബി.ജെ.പി നേതൃത്വം പറഞ്ഞിട്ടാണെന്ന മന്ത്രിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് വന്നു. വെളിപ്പെടുത്തലിന് പിന്നാലെ ബി.ജെ.പി മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം കോണ്‍ഗ്രസും സി.പി.ഐ.എമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യവുമായി രംഗത്തെത്തി. മന്ത്രിപദം ഒഴിഞ്ഞതുകൊണ്ടു മാത്രം കാര്യമില്ലെന്നും എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും കോണ്‍ഗ്രസും സി.പി..ഐ.എമ്മും ആവശ്യപ്പെട്ടു.
അതേസമയം, മുഖ്യമമന്ത്രി മെഹബൂബ മുഫ്തിയുടെ ഫേസ്ബുക്ക് പേജിലും പ്രതിഷേധം ശക്തമാകുന്നു. ജസ്റ്റിസ് ഫോര്‍ ആസിഫ എന്ന ഹാഷ്ടാഗില്‍ നിരവധിയാളുകളാണ് പ്രതിഷേധവുമായി എത്തിയത്. ഇത്രയും ഭീകരമായ ഒരു കൃത്യം താങ്കളുടെ കൂട്ടുകക്ഷിയിലെ അംഗങ്ങളില്‍ നിന്നും ഉണ്ടായിട്ട് വീണ്ടും അവരോടു ചേര്‍ന്ന് ഭരണത്തില്‍ ഇരിക്കുന്നത് നീതീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പ്രതിഷേധക്കാരില്‍ കൂടുതലും മലയാളികളാണ്. എന്നാല്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇതിനോടു ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം മന്ത്രിമാരായ ചന്ദ്രപ്രകാശ് ഗംഗയുടെയും ലാല്‍ സിങ്ങിന്റെയും രാജിക്കത്ത് ബി.ജെ.പി, ഇന്നു മുഖ്യമന്ത്രിക്കു കൈമാറും.