
സ്വന്തം ലേഖകൻ
കോഴിക്കോട്: പൊതുവേദിയിൽ പരസ്യമായി വനിതാ നേതാവിനെ അധിക്ഷേപിച്ച് ലീഗ് നേതാവിന്റെ പ്രസംഗം. പുരുഷ നേതാക്കളോടൊപ്പം വേദി പങ്കിടാനെത്തിയ മുസ്ലീം വനിതാ ലീഗ് നേതാവിനെയാണ് അപമാനിച്ചു പുറത്താക്കിയത്. മുസ്ലിം ലീഗിന്റെ വനിതാ ലീഗ് അധ്യക്ഷയായ ഖമറുന്നിസ അൻവറിനെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി മായിൻഹാജിയാണ് അധിഷേപിച്ചത്. ചടങ്ങിൽ സംസാരിക്കാനെത്തിയ ഖമറുന്നീസയെ മായിൻഹാജി വിലക്കി.
ലീഗിന്റെ ചരിത്രത്തിൽ ഇല്ലാത്ത സംഭവമാണ് സ്ത്രീകൾ ആണുങ്ങളോട് സംസാരിക്കുന്നതെന്നായിരുന്നു മായിൻഹാജി ഖമറുന്നിസയോട് പറയുന്നത്. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ ലീഗിന്റെ സ്ത്രീ വിരുദ്ധ നിലപാടിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. കോഴിക്കോട്ട് ബീച്ചിൽ യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നവംബർ 12ന് സംഘടിപ്പിച്ച പൊതുസമ്മേളനത്തിനിടെയാണ് ഖമറുന്നീസക്ക് അധിഷേപം നേരിടേണ്ടി വന്നത്.