
ക്രൈം ഡെസ്‌ക്
തൊഴിൽ വാഗ്ദാനെ ചെയ്ത് വിദേശത്ത് എത്തിച്ച വീട്ടമ്മയെ മറ്റൊരു ഏജൻസിക്ക് വിറ്റു. തയ്യൽജോലി നല്കാമെന്ന വാഗ്ദാനം നല്കിയായിരുന്നു ഇവരെ ഷാർജയിൽ എത്തിച്ചത്. ആലപ്പുഴ തണ്ണീർമുക്കം സ്വദേശിനി വിജയലക്ഷ്മിക്കാണ് (ജയ) ദാരുണാനുഭവം. തിരിച്ചുപോകണമെന്നു പറഞ്ഞപ്പോൾ ഒരു ലക്ഷം വേണമെന്ന് കൊണ്ടുപോയ ഏജൻസി ആവശ്യപ്പെട്ടു. എന്നാൽ, പണം ഇല്ലെന്നു പറഞ്ഞപ്പോൾ മറ്റൊരു ഏജൻസിക്കു വിജയലക്ഷ്മിയെ വില്ക്കുകയായിരുന്നു. സംഭവത്തിൽ ജയയുടെ ഭർത്താവ് ഡിജിപിക്ക് പരാതി നല്കി. അയൽവാസിയായ കോമത്തുവെളി ഷീലാദേവിയാണ് ജയയെ ഷാർജയിലെത്തിച്ചത്.
വിദേശത്തേക്കു കൊണ്ടുപോകാൻ 36000 രൂപ ചെലവുവരുമെന്നും ഇതില്ലെന്ന് പറഞ്ഞപ്പോൾ ജയയുടെ സ്‌കൂട്ടർ കൈവശപ്പെടുത്തുകയും ചെയ്തു. എന്നാൽ വിദേശത്തെത്തിയിട്ടും വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല. ഇതിനിടെ മാനസികപീഡനവും തുടങ്ങി. നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോൾ മറ്റൊരു ഏജൻസിക്ക് ഒരു ലക്ഷം രൂപയ്ക്ക് കൈമാറുകയായിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങണമെങ്കിൽ രണ്ടരലക്ഷം രൂപ ആവശ്യപ്പെട്ടു. പണമില്ലാത്തതോടെ ജയ ഭർത്താവിനെ വിവരമറിയിച്ചു. ഭർത്താവ് ഡിജിപി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നല്കിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല.
സ്ഥലം എംഎൽഎ ഇടപെട്ടതോടെയാണ് ജയയെ നാട്ടിലെത്തിക്കാൻ കഴിഞ്ഞത്. വിദേശത്തുള്ള ബന്ധുക്കളിൽനിന്ന് പണം കടം വാങ്ങിയായിരുന്നു ഏജൻസിക്കുള്ള പണം നല്കിയത്. സംഘത്തിന്റെ കെണിയിൽപ്പെട്ട് നിരവധി സ്ത്രീകൾ വിദേശത്ത് തടങ്കലിലാണ് ജയ പറയുന്നു. അവിടെ കടുത്ത മാനസിക ശാരീരിക പീഡനങ്ങളാണ് അരങ്ങേറുന്നതെന്നും ജയ പറയുന്നു.