കോട്ടയം: കത്തോലിക്ക സഭയെ വിവാദത്തിലാക്കിയ ജലന്തർ ബിഷപ്പിന്റെ റേപ്പ് കേസിൽ പുതിയ വെളിപ്പെടുത്തൽ . കന്യാസ്ത്രിയെ പീഡിപ്പിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി ജലന്ധറിലെ വൈദികന്‍ രംഗത്ത് വന്നു. ലൈംഗിക പീഡനം സംബന്ധിച്ച പരാതി സഭാ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ സഭ നിരുത്തരവാദപരമായി പെരുമാറിയെന്നും വൈദികന്‍ പറഞ്ഞു. പീഡിക്കപ്പെട്ട കന്യാസ്ത്രിയുടെ ബന്ധു കൂടിയാണ് വൈദികന്‍.
പരാതി അറിയിച്ചിട്ടും കേസില്‍ ഇടപെടാതെ ഒഴിഞ്ഞ് മാറാനാണ് കര്‍ദിനാള്‍ ആലഞ്ചേരി ശ്രമിച്ചത്. സംഭവം മാര്‍പ്പാപ്പയെ അറിയിക്കാനുള്ള ബാധ്യത ആലഞ്ചേരിക്ക് ഉണ്ടായിരുന്നുന്നെന്നും വൈദികന്‍ പറഞ്ഞു. കര്‍ദിനാളിനെ കാണാന്‍ പോയ സമയത്ത് 15 മിനുട്ട് മറ്റ് കന്യാസ്ത്രീകളെ ഒഴിവാക്കി കര്‍ദിനാള്‍ ആലഞ്ചേരിയുമായി പീഡനത്തിനിരയായ കന്യാസ്ത്രീ സംസാരിച്ചത് എന്താണെന്ന് വെളിപ്പെടുത്തണം. പരാതിയുടെ ഗൗരവം സഭ ഇതുവരെ പരിഗണിച്ചില്ലെന്നും സഭാ അധ്യക്ഷമാര്‍ ആരോപണ വിധേയനായ ബിഷപ്പിനെ പിന്തുണയ്ക്കുന്നെന്നും വൈദികന്‍ ആരോപിച്ചു.
പരാതി ഉന്നയിച്ചപ്പോള്‍ തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി സഭ ശ്രമിച്ചുവെന്നും ജലന്ധര്‍ രൂപത കന്യാസ്ത്രിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും വൈദികന്‍ പറഞ്ഞു.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടുവര്‍ഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് കന്യാസ്ത്രീ പോലീസിന് മൊഴി നല്‍കിയത്. 2014 മെയില്‍ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്‌തെന്നും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്