പാറ്റ്‌ന: ഞാൻ നോക്കി നിൽക്കുമ്പോൾ അയാൾ എന്റെ അരക്കെട്ടിൽ കടന്നു പിടിച്ചു. തന്നോടൊപ്പം കിടക്കാൻ സമ്മതിച്ചില്ലെങ്കിൽ ഭർത്താവിനെ ചികിത്സിക്കില്ലെന്നായിരുന്നു ഭീഷണി. പാറ്റ്‌നയിലെ സ്വകാര്യ ആശുപത്രിയിലെ ലൈംഗിക അതിക്രമം സംബന്ധിച്ചു തുറന്നു പറയുകയാണ് യുവതി.
കൊവിഡ് ബാധിതനായ ഭർത്താവിനെ പരിചരിക്കുന്നതിനിടെ സ്വകാര്യ ആശുപത്രി ജിവനക്കാർ ലൈംഗികമായി അതിക്രമിച്ചെന്ന് യുവതിയുടെ പരാതി.
ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും അലംഭാവത്തെ തുടർന്നാണ് ഭർത്താവിന് മരിച്ചതെന്നും യുവതി പറയുന്നു. 12 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് യുവതിയുടെ നേരിട്ട പീഡനം തുറന്നുപറയുന്നത്.
ആശുപത്രിയിലെ ഡോക്ടറും മറ്റ് ആരോഗ്യപ്രവർത്തകരും ഭർത്താവിനെ ചികിത്സിക്കാൻ പോലും തയ്യാറായില്ല. കിടക്കയിലെ മുഷിഞ്ഞ വിരി പോലും മാറ്റാൻ അനുവദിച്ചില്ലെന്നും യുവതി പറയുന്നു.
ഉയർന്നവില നൽകി വാങ്ങിയ റെംഡെസിവിർ ഇൻജക്ഷന്റെ പകുതിയോളം ജീവനക്കാരുടെ അശ്രദ്ധകാരണം നഷ്ടമായെന്നും യുവതി ആരോപിച്ചു.
നോയിഡയിൽ താമസിക്കുന്ന ദമ്പതികൾ ഹോളി ആഘോഷിക്കാനായാണ് കുടുംബ വീട്ടിൽ എത്തിയത്. കുടുംബാംഗങ്ങൾ ഒത്തുചേർന്ന ഒരു ചടങ്ങായിരുന്നു അത്. ഏപ്രിൽ ഒമ്പതാം തീയതിയാണ് ഭർത്താവിന് സുഖമില്ലാതായത്.
രണ്ട് തവണ ഞങ്ങൾ കൊവിഡ് പരിശോധന നടത്തിയെങ്കിലും അത് നെഗറ്റീവായിരുന്നു. തുടർന്ന് ആർടിപിസിആർ പരിശോധനഫലം കാത്തിരിക്കുന്നതിനിടെയാണ് നോയിഡയിലെ ഒരു ഡോക്ടർ സിടി സ്‌കാൻ ചെയ്യാൻ നിർദേശിച്ചത്.
സ്‌കാൻ ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ 60 ശതമാനം അണുബാധയുണ്ടായിരുന്നു. തുടർന്ന് ഭർത്താവിനെയും എന്റെ അമ്മയെയും ഭഗൽപുരിലെ ഗ്ലോകാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുപേരെയും പിന്നീട് ഐസിയുവിലേക്ക് മാറ്റി. പരിശോധനയ്ക്ക് വരുന്ന ഡോക്ടർമാർ വന്നു പോകുന്നതല്ലാതെ മരുന്ന് ഒന്നും നൽകിയില്ല. ചികിത്സയ്ക്കിടെ അമ്മയുടെ നില മെച്ചപ്പെട്ടു.
എന്നാൽ ഒരുഘട്ടം പിന്നിട്ടപ്പോൾ ഭർത്താവിന് സംസാരിക്കാൻ പോലും കഴിയാതായി. അദ്ദേഹം വെള്ളത്തിന് വേണ്ടി ആംഗ്യത്തിൽ ചോദിച്ചിട്ടും ആരും വെള്ളം നൽകിയില്ലെന്നും യുവതി പറയുന്നു.
ജ്യോതികുമാർ എന്ന പേരിലുള്ള ഒരു അറ്റൻഡറും അവിടെയുണ്ടായിരുന്നു. ഭർത്താവിന്റെ കാര്യത്തിൽ സഹായിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർഥിച്ചു. വൃത്തിയുള്ള കിടക്കവിരികൾ നൽകാൻ ആവശ്യപ്പെട്ടു. അദ്ദേഹം സഹായിക്കാമെന്നും പറഞ്ഞു.
എന്നാൽ ഞാൻ എന്റെ ഭർത്താവിനോട് സംസാരിച്ചിരിക്കുന്നതിനിടെ അയാൾ പിന്നിൽനിന്ന് എന്റെ ദുപ്പട്ട വലിച്ചുമാറ്റി. ഞെട്ടിത്തരിച്ച് ഞാൻ നോക്കിയപ്പോൾ അയാൾ എന്റെ അരക്കെട്ടിൽ കൈവെച്ച് കൊണ്ട് ചിരിച്ചു നിൽക്കുകയായിരുന്നു. ഞാൻ ഉടൻതന്നെ ദുപ്പട്ട പിടിച്ചുവാങ്ങി. പരിഭ്രമവും ഭയവും കാരണം ആ നിമിഷം എനിക്ക് ഒന്നും പറയാനായില്ല’ യുവതി പറഞ്ഞു.
യുവതിയുടെ വീഡിയോ പുറത്തുവന്നതോടെ ഭഗൽപുരിലെ ഗ്ലോകാൽ ആശുപത്രി അധികൃതർ തങ്ങളുടെ ജീവനക്കാരനെതിരേ നടപടി സ്വീകരിച്ചു. ലൈംഗികാതിക്രമത്തിൽ ആരോപണവിധേയനായ ജീവനക്കാരനെ സസ്പെൻഡ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.