ദില്ലി: ദില്ലി തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയതായി കണക്ക്. ഒരു മണിവരെ ശരാശരി 25 ശതമാനത്തിനടുത്ത് പോളിംഗ് രേഖപ്പെടുത്തിയതായാണ് കണക്ക്.ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗിനാണ് സാക്ഷ്യം വഹിച്ചതെങ്കിലും വേഗത കുറവാണ്. ഉച്ചവരെ പല മണ്ഡലങ്ങളിലും കാര്യമായ തിരക്കൊന്നും അനുഭവപ്പെട്ടിരുന്നില്ല. വൈകീട്ടോടെ ഇത് കൂടുമെന്നാണ് കരുതുന്നത്. 1.56 കോടി വോട്ടര്‍മാര്‍ ആണ് ഇന്ന് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക. ഡല്‍ഹിയിലാകെ 13766 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. 699 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
അതിനിടെ, വോട്ട് ചെയ്യാനുള്ള ആഹ്വാനവുമായി പോളിംഗ് ദിനത്തില്‍ നേതാക്കള്‍ കളം നിറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിലടക്കം ആംആദ്മി പാര്‍ട്ടിയുടെ 2 എംഎല്‍എമാര്‍ ഉൾപ്പെടെ നാല് നേതാക്കള്‍ക്കെതിരെ കേസെടുത്തു.
പ്രധാന നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സെക്രട്ടറിയേറ്റിലെ കേന്ദ്രീയ വിദ്യാലയത്തില്‍ വോട്ട് ചെയ്തു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ നഗരത്തിലെ വിവിധ ബൂത്തുകളിലും വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി അതിഷി മര്‍ലെന, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവരും ഉച്ചക്ക് മുമ്പ് വോട്ട് ചെയ്തു. നഗര കേന്ദ്രീകൃത മണ്ഡങ്ങളില്‍ പോളിംഗ് മന്ദഗതിയില്‍ നീങ്ങുമ്പോള്‍ ഉള്‍പ്രദേശങ്ങളില്‍ ഭേദപ്പെട്ട നിലയിലാണ്. ആദ്യം വോട്ട് പിന്നെ ജലപാനമെന്ന പതിവ് സന്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കി. ദില്ലി സര്‍ക്കാരിനെതിരെ ഉയര്‍ന്ന പല ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു വോട്ടര്‍മാര്‍ക്ക് അമിത് ഷാ ജാഗ്രത നല്‍കിയത്. നല്ല വിദ്യാഭ്യാസം, സൗജന്യ ചികിത്സയടക്കം ജനപ്രിയ വാഗ്ദാനങ്ങള്‍ ഓര്‍മ്മപ്പെടുത്തി കെജരിവാളും ആശംസകള്‍ നേര്‍ന്നു. ഭരണമാറ്റം ആഗ്രഹിക്കുന്നവരും, ആപ് സര്‍ക്കാര്‍ തുടരണമെന്ന് താല്‍പര്യപ്പടുന്നവരുമായ വോട്ടര്‍മാര്‍ വിധിയെഴുതി.
ചുംബന ആംഗ്യം കാണിച്ചുവെന്ന വനിത വോട്ടറുടെ പരാതിയിലാണ് ആപ് എംഎല്‍എ ദിനേഷ് മോഹാനിയക്കെതിരെ കേസ് എടുത്തത്. പെരുമാറ്റ ചട്ടം ലംഘിച്ച് നിശബ്ദ പ്രചാരണ ദിനം വോട്ട് തേടിയതിനാണ് അമാനത്തുള്ള ഖാന്‍ എംഎല്‍എക്കെതിരെ കേസെടുത്തത്. പൊലീസ് പരിശോധനക്കിടെ മുഖ്യമന്ത്രി അതിഷിയുടെ ഓഫീസിലെ രണ്ട് ജീവനക്കാരില്‍ നിന്ന് 5 ലക്ഷം രൂപ പിടികൂടിയ സംഭവത്തിലും കേസെടുത്തു.
ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുക. 220 കമ്പനി അര്‍ധസൈനിക സേനയെയും 35,626 ഡല്‍ഹി പൊലീസ് ഓഫീസര്‍മാരെയും 19,000 ഹോം ഗാര്‍ഡുകളെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിന്യസിച്ചിട്ടുണ്ട്. 3000 ത്തോളം ബൂത്തുകളെയാണ് പ്രശ്‌നബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചില സ്ഥലങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സെന്‍സിറ്റീവ് പോളിംഗ് സ്റ്റേഷനുകളില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചിട്ടുണ്ട്. ക്രമസമാധാനപാലനത്തിനായി ക്വിക്ക് റിയാക്ഷന്‍ ടീമിനെയും (ക്യുആര്‍ടി) വിന്യസിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ ശക്തമായ ത്രികോണ മത്സരത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തില്‍ എത്താം എന്നാണ് ആം ആദ്മിയുടെ പ്രതീക്ഷ.
2015, 2020 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി മൃഗീയ ഭൂരിപക്ഷത്തിലാണ് ഡല്‍ഹിയില്‍ അധികാരം പിടിച്ചത്. അതേസമയം ഭരണവിരുദ്ധ വികാരം മുതാലാക്കാം എന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ പോരാട്ടം. മറുവശത്ത് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഒറ്റ് സീറ്റ് പോലും ലഭിക്കാത്ത, ദീര്‍ഘകാലം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്.