![](http://dailyindianherald.com/wp-content/uploads/2019/03/vt.png)
വിടി ബല്‍റാം എല്‍എഎയും കെ ആര് മീരയും തമ്മിലുള്ള വാക്പോരില്‍ ബല്‍റാമിനെതിരെ കെപിസിസി അധ്യക്ഷന്‍ രംഗത്തെത്തിതിനെതിരെ പരോക്ഷ മറുപടിയുമായി വി ടി ബല്‍റാം എംഎല്‍എ. അധിക്ഷേപ സ്വരത്തില്‍ പൊതുപ്രവര്‍ത്തകര്‍ സംസാരിക്കുന്നത് നല്ല ലക്ഷണമല്ലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരണം നടത്തുന്നവരെ നാട്ടില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് കിട്ടുന്നില്ലെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. എഴുത്തുകാരി കെആര്‍ മീരയെ പോ മോളെ മീരേ എന്ന പരാമര്‍ശത്തിലായിരുന്നു സൈബര്‍ ഇടങ്ങളിലെ ഇടപെടലില്‍ ശ്രദ്ധ വേണം എന്ന പരാമര്‍ശം. ഇതിന് മറുപടിയായി തന്റെ ഒരു ദിവസത്തെ പരിപാടികളുടെയും പ്രവര്‍ത്തനങ്ങളുടേയും പട്ടികയാണ് സ്വന്തം ഫേസ്ബുക്കില്‍ ബല്‍റാം കുറിച്ചത്.
രാവിലെ ഒമ്പത് മണി മുതല്‍ താന്‍ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാത്രി വൈകിയാണ് അവസാനിപ്പിക്കുന്നതെന്നും എല്ലാ ദിവസവും ഇങ്ങനെ തന്നെയാണെന്നും ംെഎല്എ കുറിക്കുന്നു, എനിക്ക് സമയവും സൗകര്യവും ഉള്ളപ്പോള്‍ മാത്രമാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നതും പോസ്റ്റുകള്‍ ഇടുന്നതെന്നുമാണ് ബല്ഡറാം പ്രതികരിച്ചത്.ഒഴിവ് വേളകളിലാണ് സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നതെന്നും അല്ലാത്ത സമയങ്ങളില്‍ ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാറുണ്ടെന്നുമാണ് ബല്‍റാമിന്റെ മറുപടി.
കെ ആര് മീര കൊലപാതക രാഷ്ട്രീയത്തെ ശക്തമായി അപലപിച്ചയാളാണെന്ന് പറഞ്ഞ മുല്ലപ്പള്ളി, ബല്‍റാമിന്റെ എകെജി വിരുദ്ധ പരാമര്‍ശം തനിക്ക് വേദനയുണ്ടാക്കിയെന്നും വ്യക്തമാക്കി. സോഷ്യല്‍ മീഡിയക്ക് കോഡ് ഓഫ് കോണ്ടക്ട് വേണമെന്നാണ് തന്റെ നിലപാട്. കോണ്‍ഗ്രസ് അനുഭാവികളുള്ള ഗ്രൂപ്പുകള്‍ പോലും ആരോഗ്യപരമായ വിമര്‍ശനമല്ല നടത്തുന്നത്. സോഷ്യല്‍മീഡിയയില്‍ പ്രതികരണം നടത്തുന്നവരെ നാട്ടില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് കിട്ടുന്നില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.പെരിയ ഇരട്ടക്കൊലക്കേസില്‍ എഴുത്തുകാര്‍ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നേതാവ് വിടി ബല്‍റാമിനെതിരെ കെ ആര് മീര നല്കിയ മറുപടിയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
രാവിലെ ഒമ്പതുമണി വരെ വീട്ടില്‍ നിവേദക സംഘങ്ങളടക്കം ഇരുപതോളം ആളുകളുമായി കൂടിക്കാഴ്ച
പിന്നെ തൃത്താലയിലെ എംഎല്‍എ ഓഫീസില്‍ അല്‍പ്പനേരം
പിന്നീട് ആനക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എംഎല്‍എ ഫണ്ടില്‍ നിന്നനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടം നിര്‍മ്മാണോദ്ഘാടനം
കപ്പൂര്‍ പഞ്ചായത്ത് ഓഫീസില്‍ സമഗ്ര കുടിവെള്ള പദ്ധതിയേക്കുറിച്ച് വാട്ടര്‍ അഥോറിറ്റി ഉദ്യോസ്ഥരും ജനപ്രതിനിധികളുമായി ചര്‍ച്ച
പരുതൂരില്‍ 4 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ജണഉ റോഡ് സൈറ്റ് സന്ദര്‍ശനം. എഞ്ചിനീയറും കോണ്‍ട്രാക്റ്ററുമായി പ്രവൃത്തി വിലയിരുത്തല്‍.
ഇതിനിടയില്‍ ക്ഷണിക്കപ്പെട്ട രണ്ട് വിവാഹച്ചടങ്ങുകളില്‍ സംബന്ധിക്കുന്നു.
ഭക്ഷണശേഷം അല്‍പ്പം പുസ്തകവായന, ഇപ്പോഴത്തെ പുസ്തകം ശശി തരൂരിന്റെ ദ പാരഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍.
പിന്നെ കരിമ്പയില്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച റോഡ് ഉദ്ഘാടനം, പ്രദേശത്തെ ചില വീടുകളില്‍ സന്ദര്‍ശനം
തുടര്‍ന്ന് കക്കാട്ടിരിയില്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച റോഡ് ഉദ്ഘാടനം. അസുഖബാധിതരായി കിടക്കുന്ന രണ്ട് പേരെ വീട്ടില്‍ ചെന്ന് സന്ദര്‍ശനം.
അഞ്ച് മണിയോടെ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മം വഹിച്ചുള്ള യൂത്ത് കോണ്‍ഗ്രസ് യാത്രക്ക് കൂറ്റനാട് അഭിവാദ്യം, പ്രസംഗം.
കുമരനെല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം.
രാത്രി ഒന്‍പതോടെ തിരിച്ച് വീട്ടില്‍. ഭക്ഷണം. ബാക്കി വായന.
…….
ഇന്നത്തെ ദിവസം ചുമ്മാ ഒന്ന് ഓര്‍ത്തെടുത്തെന്നേ ഉള്ളൂ. മിക്കവാറും ദിവസങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെയാണ്. ഇന്നലെ കാസര്‍ക്കോട്, കണ്ണൂര്‍ ജില്ലകളില്‍. മിനിഞ്ഞാന്ന് തിരുവനന്തപുരത്ത്. നാളെയും മറ്റന്നാളും DCC പ്രസിഡണ്ടിന്റെ കൂടെ മണ്ഡലത്തില്‍ പദയാത്ര.
പൊതുപ്രവര്ത്തകന് എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയില്‍ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നത്.