
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയായി ആർ ശ്രീലേഖ. ഗതാഗത കമ്മീഷ്ണറായിരുന്ന ശ്രീലേഖയെ ഫയര്‍ഫോഴ്സ് മേധാവിയായും സര്‍ക്കാര്‍ നിയമിച്ചു. എഡിജിപി എം ആർ അജിത് കുമാർ പുതിയ ഗതാഗത കമ്മീഷണറായി നിയമിച്ചിട്ടുള്ളത്. ഡിജിപിമാരായ എ ഹേമചന്ദ്രനും ജേക്കബ് തോമസും വിരമിക്കുന്ന സാഹചര്യത്തിലാണ് ശങ്കർ റെഡ്ഡിക്കും ആർ ശ്രീലേഖയക്ക് ഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചത്. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. ചേർത്തല, തൃശൂർ എന്നിവിടങ്ങളിൽ എഎസ്പിയായും തൃശൂർ, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്പിയായും സേവനമനുഷ്ഠിച്ചു. നാലുവർഷത്തോളം സിബിഐ കൊച്ചി യൂണിറ്റിൽ ജോലി ചെയ്തിരുന്നു. റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ എന്നീ പൊതുമേഖല സ്ഥാപനങ്ങളില്‍ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥ തലത്തില്‍ വലിയ അഴിച്ചു പണിയാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം നടത്തിയത്. പുതിയ ചീഫ് സെക്രട്ടറിയായി ആഭ്യന്തര സെക്രട്ടറി വിശ്വാസി മേത്തയെ നിയമിച്ചു. 1986 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജസ്ഥാന്‍കാരനായ വിശ്വാസ് മേത്ത. ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31ന് ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. വി വേണുവിനെ റവന്യൂ സെക്രട്ടറി സ്ഥാനത്തിന്ന് മാറ്റി ആസൂത്രണ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. സർവ്വേ ഡയറക്ടറായ പ്രേംമിനെ തൻറെ അനുമതയില്ലാതെ മാറ്റിയതിന് ചീഫ് സെക്രട്ടറിയുമായി ഇടഞ്ഞതിന് പിന്നാലെ വി വേണുവിനെ നേരത്തെ റീ ബിൽഡ് കേരളയുടെ മേധാവി സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. ഡോ എ ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറിയാവും. ഇതോടൊപ്പം തന്നെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, മലപ്പുറം കളക്ടര്‍മാരേയും മാറ്റിയിട്ടുണ്ട്.