
സ്വന്തം ലേഖകൻ
കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ രംഗത്ത് നേട്ടമുണ്ടാക്കാൻ ശ്രമം തുടരുന്ന ബിജെപി നേതൃത്വം ഏഷ്യനെറ്റ് ന്യൂസിന്റെ രാഷ്ട്രീയ ചാ്‌യ് വ് അനുകൂലമാക്കാൻ ശ്രമം തുടങ്ങി. ഏഷ്യാനെറ്റ് കേരളത്തിൽ എൻഡിഎയ്ക്കു അനൂകൂലമായ രീതിയിൽ പ്രവർത്തിക്കണമെന്ന പൊതുവികാരമാണ് കോഴിക്കോട് നടന്ന സമ്മേളനത്തിൽ ബിജെപി – എൻഡിഎ നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഏഷ്യാനെറ്റിന്റെ നയങ്ങളിൽ ആവശ്യമെങ്കിൽ മാറ്റം വരുത്താൻ ഉടമയായ രാജീവ് ചന്ദ്രശേഖരൻ എംപിയോടു കേരള ഘടകം ആവശ്യപ്പെട്ടിട്ടുണ്ട്. ഇ്‌ദ്ദേഹത്തെ ഉൾപ്പെടുത്തിയാണ് എൻഡിഎ കേരള ഘടകം രൂപീകരിച്ചിരിക്കുന്നത്.
ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ എൻഡിഎയുടെ കേരള ഘടകം കൺവീനറായും ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ രാജീവ് ചന്ദ്രശേഖർ എംപിയെ വൈസ് ചെയർമാനായും കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുത്തത്. ബിജെപി അധ്യക്ഷനായ കുമ്മനം രാജശേഖരൻ തന്നെയാണ് എൻഡിഎയുടെ ചെയർമാൻ. എൻഡിഎ പിന്തുണയോടെ സുൽത്താൻ ബത്തേരിയിൽ നിന്നും മത്സരിച്ച ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു, രാജൻബാബു, പി.കെ കൃഷ്ണദാസ്, വി. മുരളീധരൻ, രാജൻ കണ്ണാട്ട് എന്നിവരെ എൻഡിഎ ജോയിന്റ് കൺവീനർമാരുമായി തെരഞ്ഞെടുത്തിട്ടുണ്ട്.
ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ അദ്ധ്യക്ഷതയിൽ കോഴിക്കോട് ചേർന്ന യോഗത്തിലാണ് എൻഡിഎയുടെ പ്രതിനിധികളെ തെരഞ്ഞെടുത്തത്.പി.സി തോമസിനെ ദേശീയ എൻഡിഎയിലേക്കുളള കേരള ഘടകം ഭാരവാഹിയായും യോഗം തെരഞ്ഞെടുത്തു.
ബിജെപി ദേശീയ കൗണ്‍സിലിലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സേവനം കേരളത്തില്‍ പരമാവധി ഉപയോഗിക്കാന്‍ തീരുമാനമുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖറെ എന്‍ഡിഎയുടെ നേതൃനിരയിലേയ്ക്ക് കൊണ്ടു വന്നത് ഇതിനുവേണ്ടിയാണ്. കുമ്മനത്തെ നോക്കു കുത്തിയാക്കിയാണ് രാജീവ് സമ്മേളനം നിയന്ത്രിച്ചത്.കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനുമെതിരെ വാര്‍ത്തകള്‍ നല്‍കി ബിജെപിയെ വളര്‍ത്താനാണ് ഏഷ്യാനെറ്റിന്റെ തീരുമാനം. രാജീവ് ചന്ദ്രശേഖറിന്റെ നിലപാടില്‍ വിരോധമുള്ള വിനു വി ജോണിനെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ് വിടുമോ എന്നാണ് കണ്ടറിയേണ്ടത്.
കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എം പിയാണ് രാജീവ് ചന്ദ്രശേഖര്‍. ചന്ദ്രശേഖറിനെ എന്‍ഡിഎ കേരളഘടകം വൈസ് ചെയര്‍മാനാക്കിയതില്‍ സി കെ ജാനു ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കള്‍ വിയോജിപ്പ് അറിയിച്ചിരുന്നു,ഏഷ്യാനെറ്റ് ഒറ്റപ്പാലം ലേഖകന്‍ ശ്യാം, ആര്‍എസ്എസ് പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രസ്തുത വാര്‍ത്ത സംപ്രേഷണം ചെയ്യേണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ നിര്‍ദ്ദേശിച്ചിരുന്നു. സിന്ധു സൂര്യകുമാര്‍ അവതരിപ്പിക്കുന്ന കവര്‍ സ്റ്റോറി നിര്‍ത്തിയതും ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. സിന്ധുവിന് ആര്‍എസ്എസ് ഭീഷണിയുണ്ടായിരുന്നു. നരേന്ദ്രമോഡിയെ ശിവഗിരിയില്‍ കൊണ്ടു വന്നത് ചന്ദ്രശേഖറാണ്. ആര്‍എസ്എസ് വിരുദ്ധ മനോഭാവം പുലര്‍ത്തുന്ന ഏഷ്യാനെറ്റ് ലേഖകര്‍ക്കെല്ലാം സ്ഥാപനം വിട്ടു പോകാമെന്ന മുന്നറിയിപ്പും ചന്ദ്രശേഖര്‍ നല്‍കിയിട്ടുണ്ട്.രാജീവ് ചന്ദ്രശേഖറിനെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ മന്ത്രിയാക്കാന്‍ സാധ്യതയുണ്ട്.കേരളത്തില്‍ ബിജെപിയെ വളര്‍ത്തുക എന്ന ലക്ഷ്യം നടപ്പില്‍ വരുത്താന്‍ എല്ലാ വഴികളും ബിജെപിയും അമിത് ഷായും നടത്തുന്നതിന്റെ ഭാഗമാണ് ഈ നീക്കം
തെരഞ്ഞെടുപ്പിനുശേഷം ഉണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് ഇടഞ്ഞുനിൽക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാനാണ് തുഷാറിനെ കൺവീനറാക്കിയത്. എൻഡിഎ കേരള ഘടകം കൺവീനർ സ്ഥാനം വേണമെന്ന ആവശ്യം ബിഡിജെഎസ് നേരത്തേ ഉന്നയിച്ചിരുന്നു.എന്നാൽ ഇതിനെ ബിജെപി എതിർക്കുകയായിരുന്നു. കൺവീനർ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു നേരത്തെ ബിജെപി. ഇക്കാര്യത്തിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.