
തിരുവനന്തപുരം: സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങളെ കർക്കശമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . പീഡന ആരോപണത്തെ തുടർന്ന് കോൺഗ്രസ് എംഎൽഎ എം. വിൻസന്റിനെ അറസ്റ്റ് ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേസ് അന്വേഷിക്കുന്നതിനായി വനിത ഐപിഎസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്, അതിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്.
കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള ഏത് അതിക്രമത്തെയും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. അത്തരം പരാതികൾ ഗൗരവമായി പരിശോധിക്കുകയും കർക്കശമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. അതാണ് ഇപ്പോൾ സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു. ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോളജ് കോഴയിൽ അന്വേഷണം തുടരുകയാണെന്നും അതു നടക്കട്ടേയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
പിണറായിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും കര്‍ക്കശമായി നേരിടും. സ്ത്രീത്വത്തിനു നേരെ നീളുന്ന കരങ്ങള്‍ ഏതു പ്രബലന്റേതായാലും പിടിച്ചു കെട്ടാനും നിയമത്തിനു മുന്നിലെത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സര്‍ക്കാര്‍ ഇടപെടും. സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ കള്‍ക്ക് തുല്യനീതി ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമായ ഗവര്‍മെന്റാണിത്.
തങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ തുണയുണ്ട് എന്ന ബോധം സ്ത്രീകളില്‍ വളരുന്നത് ശുഭോദര്‍ക്കമാണ്. അത്തരം സുരക്ഷാ ബോധമാണ് പീഡനത്തെക്കുറിച്ചുള്ള പരാതി നിയമത്തിനു മുന്നിലെത്തിക്കാന്‍ അവരെ കൂടുതല്‍ പ്രാപ്തരാക്കുന്നത്. അത്തരം പരാതികള്‍ ഉയര്‍ന്നാല്‍ ദാക്ഷിണ്യമില്ലാതെ ഇടപെടുന്ന സമീപനം തുടരും.