
ലക്നൗ: പത്തു വയസുകാരനെ നരബലി നടത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രതികളായ അനൂപ്, ചിന്താരം, കുട്ടിയുടെ അമ്മാവൻ എന്നിവർക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തു അറസ്റ്റ് ചെയ്തത്.
മന്ത്രവാദി പറഞ്ഞതിനെത്തുടർന്നാണ് ആൺകുട്ടിയെ പ്രീതിക്കായി കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവർ പറഞ്ഞു. ഉത്തർപ്രദേശിലെ പാർസ വില്ലേജിലാണ് സംഭവം.
പാർസ വില്ലേജിലെ കൃഷ്ണ വർമ്മയുടെ മകനായ വിവേകിനെ വ്യാഴാഴ്ച്ച രാത്രി മുതൽ കാണാനില്ലായിരുന്നു. എന്നാൽ തിരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. കഴുത്ത് മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം.
മരിച്ച കുട്ടിയുടെ ബന്ധുവായ അനൂപിന് മാനസിക വെല്ലുവിളി നേരിടുന്ന രണ്ടര വയസ്സുള്ള മകനുണ്ടായിരുന്നു.
പല ചികിത്സകളും നടത്തിയെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിൽ അനൂപ് ദുർമന്ത്രവാദിയെ സമീപിക്കുകയായിരുന്നു. മന്ത്രവാദിയുടെ നിർദ്ദേശ പ്രകാരമാണ് കുട്ടിയെ നരബലി നടത്തുന്നത്.
അനൂപിനൊപ്പം വിവേകിന്റെ അമ്മാവനും ചിന്താരമെന്ന പേരിലുള്ള മറ്റൊരാളും കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടുണ്ട്. മൂവരും ചേർന്ന് പാര ഉപയോഗിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.