
കൊച്ചി: പല കാരണങ്ങൾകൊണ്ടും മലയാള സിനിമയിൽ നിന്ന് അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ടെന്ന് നടി രമ്യാ നമ്പീശൻ.
നിലപാടുകൾ പറയുമ്പോൾ നഷ്ടങ്ങളുണ്ടാവാമെന്നും രമ്യ ചൂണ്ടിക്കാട്ടി. ബി 32 മുതൽ 44 വരെ എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
‘പല സാഹചര്യങ്ങൾകൊണ്ടും സിനിമയില്ലാത്ത അവസരമുണ്ടായിരുന്നു. അതിന് 24 മണിക്കൂറും വീട്ടിലിരുന്ന് കരയുന്നയാളല്ല ഞാൻ.
ചില സാഹചര്യങ്ങളിൽ ചില നിലപാടുകളെടുക്കുമ്പോൾ നമ്മുടെ ഇൻഡസ്ട്രിക്ക് ഒരു പ്രത്യേക സ്വഭാവമുള്ളതുകൊണ്ടും നമുക്ക് പല കാര്യങ്ങളും നഷ്ടപ്പെടാം. അതിനെ ഭയങ്കര വൈകാരികമായി കാണുന്നതിനേക്കാൾ കൂടുതൽ വളരെ അഭിമാനത്തോടുകൂടിയാണ് ഞാൻ കാണുന്നത്.’ രമ്യ വ്യക്തമാക്കി.
അർഹിക്കുന്ന ന്യായമായ വേതനം നടിമാർക്ക് കിട്ടുന്നുണ്ടോ എന്ന് സംശയമാണെന്ന് രമ്യാ നമ്പീശൻ പറഞ്ഞു. നടന്മാരെ കേന്ദ്രീകരിച്ചുതന്നെയാണ് ഇപ്പോഴും സിനിമ നടക്കുന്നത്. തുല്യവേതനം എന്ന അവസ്ഥയിലേക്ക് നമ്മുടെ സിനിമയും ഇൻഡസ്ട്രിയും വളരണമെന്നാണ് തന്റെ ആഗ്രഹം. ഒരുപാട് പിറകിലേക്ക് പോകേണ്ട ഒരു കാര്യമാണിത്.
ആൺകോയ്മയാണ് ഇവിടെ ഇതുവരെ നടന്നുവന്നിട്ടുള്ളത്. ഒരു സ്ത്രീ സിനിമ പറയുന്നു എന്ന് കേൾക്കുമ്പോൾ വേറെന്തോ ഭാവമാണ്. അത്തരം സിനിമകൾ ഒന്ന് കാണുകയും കേൾക്കുകയും ചെയ്ത് നോക്കൂ. അത് കേൾക്കുന്നതിനും മുന്നേയുള്ള വിധിപ്രസ്താവത്തിലേക്കാണ് പോകുന്നത്. അതുതന്നെ ആദ്യം മാറണമെന്നും അവർ പറഞ്ഞു.
പ്രശ്നം വരുമ്പോൾ തളർന്നിരിക്കരുതെന്ന് നമ്മൾ അതിജീവിത എന്നുവിളിക്കുന്ന തന്റെ സുഹൃത്ത് പഠിപ്പിച്ച കാര്യമാണ്. ഒരു പ്രശ്നം വരുമ്പോൾ മാറ്റിനിർത്തുന്നത് ഇവിടത്തെ സംവിധാനങ്ങളുടെ പ്രശ്നമാണ്.
ചില കാര്യങ്ങൾ കൂട്ടായി നിന്ന് ഉച്ചത്തിൽ സംസാരിക്കുമ്പോഴാണ് കേൾക്കുന്നത്. പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് കളക്റ്റീവ് പോലുള്ള സംഘടന തുടങ്ങിയതും സംസാരിക്കുന്നതും. അത് പലർക്കും അരോചകമായി തോന്നും. സംസാരിച്ചുകൊണ്ടേയിരിക്കുക എന്നതാണ് ആകെയുള്ള വഴിയെന്നും രമ്യാ നമ്പീശൻ പറഞ്ഞു.
തന്നെ സംബന്ധിച്ചടത്തോളം വേറൊരു ഇൻഡസ്ട്രിയിലും ജോലി ചെയ്തതുകൊണ്ട് അവിടെ ഒരിടം കിട്ടി. വെറുതെയിരുന്നില്ല, സിനിമ ചെയ്യാൻ പറ്റി. പല കാരണങ്ങൾകൊണ്ടും മലയാള സിനിമയിൽ നിന്ന് അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ തുറന്ന് സംസാരിക്കാനുള്ള സാഹചര്യങ്ങളിലേക്കൊന്നും പക്ഷേ തമിഴ് സിനിമ എത്തിയിട്ടില്ല.
പക്ഷേ കേരളത്തിൽ അങ്ങനെയല്ല. തമിഴിൽ നയൻതാര, ഐശ്വര്യ രാജേഷ് എന്നിവരൊക്കെ സിനിമയിൽ സ്വന്തം സ്ഥാനങ്ങൾ നേടിയെടുക്കുന്നത് വളരെ പ്രോത്സാഹനം നൽകുന്ന കാര്യമാണെന്നും രമ്യാ നമ്പീശൻ പറഞ്ഞു.
‘നടന്മാരെ കേന്ദ്രീകരിച്ചാണ് ഇപ്പോഴും സിനിമ നടക്കുന്നത്; അർഹിക്കുന്ന ന്യായമായ വേതനം നടിമാർക്ക് കിട്ടുന്നുണ്ടോ എന്ന് സംശയം’; പല കാരണങ്ങളാൽ മലയാള സിനിമയിൽ നിന്ന് അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ടെന്ന് രമ്യാ നമ്പീശൻ