
സ്വന്തം ലേഖകൻ
കൊച്ചി: ജിഷവധക്കേസിൽ ഗൂഡാലോചന എന്ന ആരോപണം ശക്തമാക്കി പ്രതിയ്ക്കായി ഹാജരാകുന്നത് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അഭിഭാഷകൻ. സൗമ്യവധക്കേസിൽ ഗോവിന്ദചാമിക്കായി കോടതിയിൽ ഹാജരായ അഡ്വ.ബി.എ ആളൂരാണ് ഇപ്പോൾ ജിഷ വധക്കേസ് പ്രതി അമൂറുൾ ഇസ്ലാമിനായി കോടതിയിൽ ഹാജരാകുന്നത്. ഒരു സിറ്റിങ്ങിനു ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ബി.എ ആളൂരിനെ അമീറുള്ളിനു വേണ്ടി ഹാജരാക്കുന്നത് കുടുംബാംഗങ്ങളാണെന്നാണ് മൊഴി ലഭിച്ചിരിക്കുന്നത്. എന്നാൽ, അമീറുള്ളിനു പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന ആശങ്കകൾ ശക്തമാക്കുന്നതാണ് ഇപ്പോഴത്തെ പുതിയ സംഭവ വികാസങ്ങളെന്നാണ് റിപ്പോർട്ടുകൾ.
ജിഷ വധക്കേസിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതിയിൽ നിന്നു സൗജന്യമായി അഭിഭാഷകനെ അമീറുള്ളിനു വേണ്ടി ഹാജരാക്കുകയായിരുന്നു. എന്നാൽ, കേസിൽ കൂടുതൽ അന്വേഷണവും അമീറുള്ളിലെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തയ്യാറെടുക്കുന്നതിനിടെയാണ് ഇപ്പോൾ പുതിയ അഭിഭാഷകൻ രംഗത്ത് എത്തുന്നത്.
സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദചാമിക്കു വേണ്ടി കോടതിയിൽ ഹാജരായത് പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ടാണെന്നാണ് ആളൂർ വ്യക്തമാക്കിയത്. എന്നാൽ, ഗോവിന്ദചാമി ഉൾപ്പെട്ട് വൻ അധോലോച സംഘത്തിന്റെ പക്കൽ നിന്നു ലക്ഷങ്ങൾ പ്രതിഫലമായി ലഭിച്ചിരുന്നതായി പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആളൂർ ജിഷ വധക്കേസിൽ ഹാജരാകുന്നതിനെ കേരളം ഉറ്റു നോക്കുന്നത്. അസമിലെ കുഗ്രാമത്തിൽ താമസിക്കുന്ന അമീറുള്ളിന്റെ ബന്ധുക്കൾ മുംബെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനായ ആളൂറുമായി ബന്ധമുണ്ടായത് എങ്ങിനെ എന്നതും സംശയം ജനിപ്പിക്കുന്നതാണ്.