
ബാഗ്ലൂർ :കര്‍ണാടക ഇലക്ഷന് മുന്നോടിയായി നടക്കുന്ന രാഷ്ട്രീയ സംവാദങ്ങള്‍ തുടരുന്നു. ഏറ്റവും അവസാനമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. രാഷ്ട്രീയ നേട്ടത്തിനായി സംസ്ഥാനത്തെ മതമൈത്രി നശിപ്പിക്കുകയാണു മുഖ്യമന്ത്രിയന്നു അമിത് ഷാ ആരോപിച്ചു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ദ്വിദിന പ്രചാരണത്തിനായി എത്തിയതായിരുന്നു അദ്ദേഹം.
എല്ലാ സമുദായങ്ങളും മൈത്രിയോടെ കഴിയുന്ന പൂന്തോട്ടം എന്നാണ് ജ്ഞാനപീഠം ജേതാവായ കുവെംപ് കര്‍ണാടകയെ വിശേഷിപ്പിച്ചത്. എന്നാല്‍ സ്വാര്‍ഥ രാഷ്ട്രീയത്തിനായി സിദ്ധരാമയ്യ ഈ മതമൈത്രി ഇല്ലാതാക്കുകയാണ്. ചില സമുദായങ്ങളെ മറ്റുള്ളവയുടെ മുകളില്‍ പ്രതിഷ്ഠിക്കുകയാണ്. ഇതിന് അദ്ദേഹം വലിയ വില കൊടുക്കേണ്ടി വരും അമിത് ഷാ പറഞ്ഞു. കുവെംപ് സ്മാരകം സന്ദര്‍ശിച്ച ശേഷമായിരുന്നു ഷായുടെ പ്രതികരണം.
സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി ഷാ, ആത്മീയ ആചാര്യന്മാരെയും പൊതുജനങ്ങളെയും കണ്ടു. തുംകൂരില്‍ സിദ്ധഗംഗ മഠത്തിലെത്തി ലിംഗായത്ത് സമുദായ ആചാര്യന്‍ ശ്രീ ശിവകുമാര സ്വാമിയുടെ അനുഗ്രഹം തേടി. ‘നടക്കുന്ന ദൈവത്തിന്റെ’ അനുഗ്രഹം തേടാന്‍ ഭാഗ്യമുണ്ടായെന്നായിരുന്നു ഷായുടെ ട്വീറ്റ്. സിദ്ധരാമയ്യ സര്‍ക്കാര്‍ മത ന്യൂനപക്ഷ പദവി അനുവദിച്ച ലിംഗായത്ത് സമുദായത്തെ കയ്യിലെടുക്കുകയായിരുന്നു ലക്ഷ്യം. രാഷ്ട്രീയത്തിലും വോട്ടുബാങ്കിലും ശക്തരാണു ലിംഗായത്തുകള്‍. വൈകിട്ട് ഷാ ഷിമോഗയില്‍ ബെക്കിനകല്‍ മഠം സന്ദര്‍ശിക്കും.