അമിത് ഷാ എത്തി; എന്‍എസ്എസ് നേതൃത്വവുമായി ഫോണില്‍ ബന്ധപ്പെട്ടേയ്ക്കും; കേരളത്തില്‍ രാഷ്ട്രീയ മാറ്റമെന്നു പ്രഖ്യാപനം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിജയം ഉറപ്പിക്കുന്നതിനു ആവശ്യമായ തന്ത്രങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൊച്ചിയിലെത്തി. കേരളത്തിലെ വിവിധ മതമേലധ്യക്ഷന്‍മാരും ബിജെപി അനുഭാവികളുമായി അമിത്ഷാ ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തുമെന്നും സൂചന ലഭിച്ചിട്ടുണ്ട്.

ഇതിനിടെ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വെവ്വേറെ കോര്‍ക്കമ്മറ്റി യോഗങ്ങള്‍ ഇന്ന് ആലുവ പാലസില്‍ നടക്കും. രാവിലെ എട്ടിന് കേരളത്തിന്റെയും തുടര്‍ന്ന് തമിഴ്‌നാടിന്റെയും യോഗമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന യോഗത്തില്‍ അതത് സംസ്ഥാനങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിമാര്‍, പാര്‍ട്ടിച്ചുമതലയുള്ളവര്‍, സംസ്ഥാന അദ്ധ്യക്ഷന്മാര്‍, ജനറല്‍ സെക്രട്ടറിമാര്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും. കേരളത്തിന്റെ യോഗത്തില്‍ കേന്ദ്രമന്ത്രി ജെ.പി. നദ്ദ, ദേശീയ സെക്രട്ടറി എച്ച്. രാജ, സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍മാരായ ഒ. രാജഗോപാല്‍, കെ.വി. ശ്രീധരന്‍ മാസ്റ്റര്‍, സി.കെ. പത്മനാഭന്‍, അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. തമിഴ്‌നാടിന്റെ യോഗത്തില്‍ സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, പ്രകാശ് ജാവ്‌ദേക്കര്‍ എന്നിവര്‍ പങ്കെടുക്കും.

വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനാണ് പ്രധാനമായും യോഗം ചേരുന്നത്. യോഗത്തില്‍ പങ്കെടുക്കുന്നതിനായി ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രിമാരും ഇന്നലെ എത്തി.

ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, സംഘടന ജനറല്‍ സെക്രട്ടറി കെ.ആര്‍. ഉമാകാന്തന്‍, സംസ്ഥാന കമ്മറ്റിയംഗം അഡ്വ.പി.ജെ. തോമസ്, എ.കെ. നസീര്‍, ജി. കാശിനാഥ്, ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, നെടുമ്പാശ്ശേരി രവി, കെ.ആര്‍. രാജഗോപാല്‍, എന്‍.എം. മധു, കെ.പി. രാജന്‍, എന്‍.എന്‍. ഗോപി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തിന് പുറത്ത് പാര്‍ട്ടി അദ്ധ്യക്ഷനെ സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകരും എത്തിയിരുന്നു. സ്വീകരണത്തിന് ശേഷം അദ്ദേഹം ആലുവ പാലസിലേക്ക് പോയി. ഇന്ന് രാവിലെ എട്ടു മുതലാണ് ആലുവ പാലസില്‍ യോഗം നടക്കുക.

കോര്‍ക്കമ്മറ്റി യോഗങ്ങള്‍ക്കുശേഷം അമിത് ഷാ കോട്ടയത്ത് വിമോചനയാത്രയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. നാഗമ്പടം നെഹ്രു സ്‌റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് സമ്മേളനം.

Top