സ്വന്തം ലേഖകൻ
കൊച്ചി: താരസംഘടനയിലെ അധോലോക ബന്ധങ്ങളും സിനിമാ മേഖലയിലെ ക്വട്ടേഷൻ ഇടപാടുകളെയുംപ്പറ്റിയുള്ള വിവരം പുറത്തായതോടെ ജനവികാരം സിപിഎമ്മിനെതിരെ തിരിച്ചു വിട്ട് രാഷ്ട്രീയ മുതലെടുപ്പു നടത്താൻ ബിജെപി. നിലവിലെ സാഹചര്യത്തിൽ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പുതിയ സിനിമാ സംഘടന രൂപീകരിച്ചു നേതൃത്വം പിടിച്ചെടുക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. പൃഥ്വിയുടെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിക്കുന്നതിനു ആർഎസ്എസ് നേതൃത്വം പിൻതുണയും അറിയിച്ചു കഴിഞ്ഞു. ഭിന്നിച്ചു നിൽക്കുന്ന താര സംഘടനയിൽ പിളർപ്പുണ്ടാക്കിയാൽ ഇതിലൂടെ നേട്ടമുണ്ടാക്കാനാവുമെന്നാണ് ഇപ്പോൾ ബിജെപി നേതൃത്വം കരുതുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ താരം ദിലീപ് അറസ്റ്റിലായതോടെ താര സംഘടനയായ അമ്മയിൽ വൻ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. സിപിഎമ്മിന്റെ പൂർണ നിയന്ത്രണത്തിലാണ് നിലവിൽ അമ്മ ഇപ്പോൾ. മമ്മൂട്ടി സിപിഎമ്മിന്റെ സൂപ്പർതാരം എന്ന ലേബലിൽ, തന്റെ രാഷ്ട്രീയം പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്നസെന്റും, മുകേഷും, ഗണേഷ്‌കുമാറും ഇടതു ജനപ്രതിനിധികളുമാണ്. ഈ സാഹചര്യത്തിൽ മോഹൻലാലാവട്ടെ കാര്യമായപ്രതികരണത്തിനു തയ്യാറാകാതെ മൗനം പാലിക്കുകയുമാണ്. അമ്മയിലെ ഇടത് മേധാവിത്വത്തെ എതിർക്കാൻ തയ്യാറായി മറ്റു രാഷ്ട്രീയം സ്വീകരിച്ച സുരേഷ് ഗോപിയും, ജഗദീഷും, ഭീമൻരഘുവും, സലിംകുമാറും ഏതാണ്ട് അമ്മയ്ക്കു പുറത്തായ രീതിയിലാണ്.
നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ അമ്മയിൽ രൂപപ്പെട്ട ചേരിതിരിവ് ഇപ്പോൾ അതി രൂക്ഷമായിരിക്കുകയാണ്. നേരത്തെ രണ്ടായി വിഘടിച്ചു നിന്ന അമ്മയിൽ ഇപ്പോൾ മൂന്നു ചേരിയുണ്ട്. സിപിഎം നേതൃത്വം നൽകുന്ന ലോബിയും, സുരേഷ് ഗോപി നേതൃത്വം നൽകുന്ന ബിജെപി ലോബിയും. എന്നാൽ, ഇതിൽ രണ്ടിലും പെടാതെയാണ് പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള യുവനടൻമാർഇപ്പോൾ നിൽക്കുന്നത്. ഇവരെയും സുരേഷ് ഗോപിയുടെ സംഘത്തെയും കൂട്ടു ചേർത്ത് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമം. മുൻ ആർഎസ്.എസ് സഹയാത്രികനായ മുരളി ഗോപിയെയാണ് ഇതിനായി കൂട്ടു പിടിച്ചിരിക്കുന്നതും.