തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസില്‍ നിനോ മാത്യുവിനു വധ ശിക്ഷയും അനുശാന്തിക്കു ജീവപര്യന്തം തടവും നല്കി.. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണു വിധി. പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച എല്ലാ കുറ്റങ്ങളും കോടതി ശരിവച്ചു.അതി ക്രൂരമായ കൊലപാതമെന്നു പറഞ്ഞാണു നിനോ മാത്യുവിനു തൂക്കുകയറും അനുശാന്തിക്കു ജീവപര്യന്തവും വിധിച്ചത്. രണ്ടു പ്രതികള്‍ക്കും 50 ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം.
അനുശാന്തി മാതൃത്വത്തിനു നാണക്കേടെന്നു ശിക്ഷ വിധിച്ചുകൊണ്ടു കോടതി പറഞ്ഞു. നേരിട്ടു കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടില്ലെന്നതും വനിത എന്ന പരിഗണന നല്‍കിയും മാത്രമാണ് അനുശാന്തിക്കു വധശിക്ഷ നല്‍കാത്തതെന്നു കോടതി പറഞ്ഞു.
അതിക്രൂരമായ കൊലപാതകമാണിത്. നിനോ കുട്ടിയുടെ ജീവിതം മുളയിലേ നുള്ളി. നിരാലംബയായ കുട്ടിയെ കൊന്നു. കാമപൂര്‍ത്തീകരണത്തിനായിരുന്നു ഈ കൊടുംക്രൂരതയെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുക്കാത്തതിനാലും ആരോഗ്യസ്ഥിതി കണക്കിലെടുത്തുമാണ് അനുശാന്തിയെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കിയതെന്നും കോടതി വ്യക്തമാക്കി. കുഞ്ഞിനെ കൊന്ന അമ്മയെന്ന് ചിത്രീകരിക്കരുതെന്ന അനുശാന്തിയുടെ ആവശ്യം തള്ളി. പ്രതികള്‍ ഇരുവരും നിര്‍വികാരതയോടെ വിധി കേട്ടു. അന്വേഷണ സംഘത്തെയും കോടതി അഭിനന്ദിച്ചു.
പ്രതികളും ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥരുമായ നിനോ മാത്യു, അനുശാന്തി എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. വാട്സ്ആപ് അടക്കം സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഗൂഢാലോചന നടത്തിയതെന്നും കോടതി കണ്ടെത്തിയിരുന്നു.
2014 ഏപ്രില്‍ പതിനാറിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനാണ് നിനോ മാത്യു കൊലപാതകത്തിന് പുറപ്പെട്ടത്. അനുശാന്തിയുടെ ഭര്‍തൃമാതാവ് ഒാമനയെയും മകള്‍ മൂന്നുവയസുകാരി സ്വസ്തികയെയും ക്രൂരമായി കൊലപ്പെടുത്തി. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
നിനോ മാത്യുവും അനുശാന്തിയും തമ്മിലുള്ള വഴിവിട്ട പ്രണയവും ഭര്‍ത്താവിനെയും മകളെയും ഒഴിവാക്കി ഒരുമിച്ചു ജീവിക്കാനുളള തീരുമാനവുമാണ് അരുംകൊലകളിലേക്കു നയിച്ചതെന്നാണു പൊലീസ് വിശദീകരണം. നേരത്തെ തന്നെ നിനോ മാത്യുവിനെ പരിചയമുണ്ടായിരുന്ന ലിജീഷില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാലാണു കരമണലിലെ വീട്ടിലെത്തി വസ്ത്രം മാറി രക്ഷപ്പെടാനുള്ള നീക്കത്തിനിടയില്‍ തന്നെ ഇയാളെ അന്നു പിടികൂടാനായത്. സമീപ ജില്ലകളില്‍ വരെ അതിര്‍ത്തികള്‍ അടച്ചു പൊലീസ് വാഹനപരിശോധന നടത്തുകയും നിനോ മാത്യു എത്തിച്ചേരാനിടയുള്ള എല്ലാ സ്ഥലങ്ങളിലും ഒരേസമയം പരിശോധനകള്‍ സംഘടിപ്പിച്ചുമാണു പൊലീസ് ഇയാളെ കുടുക്കിയത്.
പിന്നാലെ അനുശാന്തിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അനുശാന്തിയുടെയും നിനോ മാത്യുവിന്റെയും മൊബൈല്‍ ഫോണില്‍ നിന്ന് ഇരുവരും തമ്മിലുള്ള അരുതാത്ത ബന്ധത്തിന്റെയും കൊലയില്‍ ഇരുവരുടെയും പങ്കിന്റെയും അനവധി തെളിവുകളും പൊലീസിനു ലഭിച്ചിരുന്നു.
അന്നത്തെ റൂറല്‍ എസ്പി രാജ്പാല്‍ മീണ, ആറ്റിങ്ങല്‍ ഡിവൈഎസ്പി: ആര്‍. പ്രതാപന്‍നായര്‍, സിഐ: എം. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണു കേസ് അന്വേഷിച്ചത് .കൊലപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കല്‍, ഗുഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിലാണ് നിനോ മാത്യുവിനും അനുശാന്തിക്കുമെതിരെ ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. കേസില്‍ 49 സാക്ഷികളെ വിസ്തരിച്ചു. 85 രേഖകളും 41 തൊണ്ടു മുതലുകളും കോടതി തെളിവായി സ്വീകരിച്ചു.