ഓട്ടോഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു യുവാക്കള്‍ പിടിയില്‍; കൊലപാതകത്തിനു പിന്നില്‍ മയക്കുമരുന്നു മാഫിയ സംഘമെന്നു പൊലീസ്

കോട്ടയം: സംഘര്‍ഷം നടന്ന വീട്ടിലേക്ക് ഓട്ടംപോയ ഓട്ടോഡ്രൈവറെ കൊലപെടുത്തുകയും സഹോദരങ്ങളായരണ്ടുപേരെ ആക്രമിക്കുകയും ചെയ്തകേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോഡ്രൈവര്‍ ആര്‍പ്പൂക്കര വില്ലൂന്നി പായിക്കാട് സജിമോന്‍ ജോസഫിനെ (സജു38) കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട അയ്മനം കോട്ടപ്പറമ്പില്‍ ജിക്കുജോണ്‍(26), അയ്മനം കറുകപ്പടിയില്‍ റോബിന്‍ റോയ്(26), അയ്മനം തുരുത്തിക്കാട്ടുചിറയില്‍ കമല്‍ദേവ് (29) എന്നിവരെയാണ് കോട്ടയം വെസ്റ്റ് സി.ഐ ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തില്‍ സംഘമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട് ഒളിവിലായ അഞ്ചുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പുലിക്കുട്ടിശ്ശേരി പാലത്തിന് സമീപത്തെതോട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് സജിമോനെ മരിച്ച നിലയില്‍ കണ്ടത്തെിയത്. തലേദിവസം രാത്രിയില്‍ പ്രദേശത്തുണ്ടായ സംഘര്‍ഷത്തിനിടെ സജിമോന്റെ തലക്ക് അടിയേറ്റിരുന്നു. സംഭവത്തില്‍ സഹോദരങ്ങളായ തൊമ്മന്‍കവല വലിയവെളിച്ചം വീട്ടില്‍ മാത്യു കുര്യന്‍ (കൊച്ചുമോന്‍52), റോയിമോന്‍(ചാണ്ടി45) എന്നിവരും ആക്രമണത്തിന് ഇരയായി പരിക്കേറ്റിരുന്നു. അയല്‍വാസിയായ സജിമോന്റെ ഓട്ടോയിലാണ് കുടുബപ്രശ്‌നം പരിഹരിക്കാന്‍ എത്തിയത്. പുലിക്കുട്ടിശ്ശേരി ചാമത്തറ കോട്ടപ്പറമ്പില്‍ തോമസുകുട്ടിയുടെ വീട്ടിലുണ്ടായ സംഘര്‍ഷത്തിലാണ് സജിമോന് കവുങ്ങിന്റെ അലകുകൊണ്ട് തലയുടെ മുന്‍ഭാഗത്ത് അടിയേറ്റ് പ്രാണരക്ഷാര്‍ഥം ഓടിയപ്പോള്‍ തോട്ടില്‍വീണ് മരിക്കുകയായിരുന്നുവെന്നാണ് നിഗമനം.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: കോട്ടപ്പറമ്പില്‍ തോമസിന്റെ ആദ്യബന്ധത്തിലുള്ള മകനാണ് ജിക്കു. തൊമ്മന്‍കവല വല്യവെളിച്ചം തങ്കമ്മ രണ്ടാംഭാര്യയാണ്. ഈബന്ധത്തില്‍ 15 വയസുള്ള പെണ്‍കുട്ടിയുണ്ട്. തോമസിന്റെ ആദ്യബന്ധത്തില്‍ ജിക്കുവും ഒരുപെണ്‍കുട്ടിയുമുണ്ട്. തോമസിനൊപ്പം താമസിച്ചിരുന്ന ജിക്കുവും തങ്കമ്മയും തമ്മില്‍ നിരന്തണം വഴക്കാണ്. ഇതിനിടെ, താമസിക്കുന്ന പുരയിടത്തില്‍നിന്ന് എട്ട്‌സെന്റ് സ്ഥലംവിറ്റുകിട്ടിയ പണത്തെചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷം നടന്ന ഞായറാഴ്ച ജിക്കുവും സുഹൃത്തുക്കളും സമീപത്തെ പഞ്ചായത്ത് മൈതാനത്തിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ, ഫോണ്‍ചാര്‍ജ് ചെയ്യുന്നതിനായി വീട്ടിലേക്ക് പോയപ്പോള്‍ പണത്തെചൊല്ലി തങ്കമ്മയുമായി വഴക്കിട്ടു. തുടര്‍ന്ന് സഹോദരങ്ങളായ കൊച്ചുമോനെയും ചാണ്ടിയെയും വിളിച്ചുവരുത്തുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവങ്ങള്‍ക്ക് തുടക്കം. തൊമ്മന്‍കവല സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറും അയല്‍വാസിയുമായ സജുവിന്റെ ഓട്ടോയിലാണ് സഹോദരങ്ങള്‍ തങ്കമ്മയുടെ വീട്ടിലത്തെിയത്. ഇവര്‍ തമ്മില്‍ വാക്കേറ്റവും അടിപിടിയും ഉണ്ടായതോടെ മദ്യപിച്ച് മൈതാനത്തിരുന്ന സുഹൃത്തുക്കളെ ഫോണ്‍ചെയ്ത് വിളിച്ചുവരുത്തുകയായിരുന്നു. ബൈക്കില്‍ എത്തിയ സംഘം കവുങ്ങിന്റെ അലക് ഉപയോഗിച്ച് സഹോദരങ്ങളെയും ഓട്ടോഡ്രൈവറെയും ആക്രമിക്കുകയായിരുന്നു. തങ്കമ്മയുടെ വീട്ടിലേക്ക് പ്രവേശിക്കുന്ന വഴിയില്‍ ഓട്ടോയുമായി കാത്തുനിന്ന സജുവിനെയും സംഘം ആക്രമിച്ചു. തലക്ക് അടിയേറ്റ് പ്രാണരക്ഷാര്‍ഥം ഓടുന്നതിനിടെ തോട്ടിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. തിങ്കളാഴ്ച നാട്ടുകാര്‍ സജുവിന്റെ മൃതദേഹം തോട്ടില്‍ കണ്ടത്തെുകയായിരുന്നു. തലക്ക് അടിയേറ്റുണ്ടായ ക്ഷതവും തോട്ടിലെ വെള്ളംകുടിച്ചുമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആക്രമിസംഘം ഓട്ടേയും തല്ലിതകര്‍ത്തിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട കമല്‍ദേവ് യു.കെ.യില്‍ നഴ്‌സാണ്. അവധിക്ക് നാട്ടിലത്തെിയ യുവാവിന്റെ വിവാഹം 31ന് തിരുവനന്തപുരം സ്വദേശിനിയുമായി ഉറപ്പിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Top